Kerala Budget | മൂന്ന് തവണ കേരള ബജറ്റ് പാസാക്കിയത് ലോക്സഭ! ആറ് മിനിറ്റ് മാത്രം നീണ്ട ബജറ്റ് പ്രസംഗവും സംസ്ഥാനത്തുണ്ടായി; ബജറ്റിലെ കൗതുക വിശേഷങ്ങൾ

 


തിരുവനന്തപുരം: (KVARTHA) പലത് കൊണ്ടും സവിശേഷമാണ് സംസ്ഥാന ബജറ്റിന്റെ ചരിത്രം. ഒരു രാജ്യത്തിന്റെയോ, സംസ്ഥാനത്തിന്റെയോ ഒരു പ്രത്യേക കാലയളവിൽ ചിലവഴിക്കേണ്ടതും തിരികെ ലഭിക്കേണ്ടതുമായ തുകയുടെ വിശദമായ കണക്കിനെയോ, അല്ലെങ്കിൽ ഒരു നിശ്ചിത കാലയളവിലെ വരവ് ചിലവ് തുകയുടെ ഏകദേശ രൂപത്തെയോ ആണ് ബജറ്റ് എന്നതുകൊണ്ട് അർഥമാക്കുന്നത്.

Kerala Budget | മൂന്ന് തവണ കേരള ബജറ്റ് പാസാക്കിയത് ലോക്സഭ! ആറ് മിനിറ്റ് മാത്രം നീണ്ട ബജറ്റ് പ്രസംഗവും സംസ്ഥാനത്തുണ്ടായി; ബജറ്റിലെ കൗതുക വിശേഷങ്ങൾ

ആദ്യ ബജറ്റ്

കേരളത്തിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് 1957 ജൂണ്‍ ഏഴിനാണ്. കമ്യൂണിസ്റ്റ് നേതാവും അന്നത്തെ ധനമന്ത്രിയുമായിരുന്ന സി അച്യുതമേനോന്‍ ആണ് ആദ്യ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചത്. ഒന്നാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിലാണ് ബജറ്റ് അവതരണം നടന്നത്. ഇഎംഎസ് നമ്പൂതിരിപ്പാട് ആയിരുന്നു മുഖ്യമന്ത്രി, നിയമസഭാ സ്പീക്കര്‍ കസേരയില്‍ ഉണ്ടായിരുന്നത് ശങ്കരനാരായണന്‍ തമ്പിയും.

കൂടുതൽ ബജറ്റ്

കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചതിന്റെ റെക്കോർഡ് കേരള കോൺഗ്രസ് (എം) നേതാവായിരുന്ന കെ എം മാണിക്കാണ്. ധനമന്ത്രിയെന്ന നിലയിൽ അഞ്ച് മന്ത്രിസഭകളിൽ അംഗമായിരുന്ന അദ്ദേഹം 13 ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്

ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രിമാർ

മുഖ്യമന്ത്രിമാരിൽ ആർ ശങ്കർ, അച്യുതമേനോൻ, ഇ കെ നായനാർ, ഉമ്മൻചാണ്ടി എന്നിവർ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. കെ കരുണാകരൻ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നെങ്കിലും അദ്ദേഹം ബജറ്റ് അവതരിപ്പിച്ചിട്ടില്ല. അച്യുതമേനോനും ശങ്കറും ചാണ്ടിയും മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ധനമന്ത്രിമാരായി പ്രവർത്തിച്ചിട്ടുണ്ട്. സി എച്ച് മുഹമ്മദ് കോയ 1977ൽ 16 ദിവസം ധനകാര്യ വകുപ്പിന്റെ ചുമതല വഹിച്ചു. 1977 മാർച്ച് 28ന് 77-78 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു.

ലോക്‌സഭ പാസാക്കിയ ബജറ്റുകൾ

കേരളം രാഷ്ട്രപതി ഭരണത്തിൻ കീഴിലായതിനാൽ 1965-66, 1966-67, 1982-82 വർഷങ്ങളിലെ ബജറ്റുകൾ ലോക്‌സഭ പാസാക്കി. ഭരണഘടനയുടെ 356 വകുപ്പനുസരിച്ച് സംസ്ഥാനഭരണം രാഷ്ട്രപതി ഏറ്റെടുക്കുന്നതിനെയാണ് രാഷ്ട്രപതി ഭരണം എന്ന് വാക്ക് കൊണ്ട് അർഥമാക്കുന്നത്. ഭരണഘടനാപരമായ ഉത്തരവാദിത്തം വേണ്ട രീതിയിൽ നിർവഹിക്കാൻ ഒരു സംസ്ഥാന സർക്കാരിന് കഴിയാതെ വരുമ്പോൾ ഗവണ്മെന്റിനെ പിരിച്ചുവിടാൻ രാഷ്ട്രപതി ഈ അധികാരം ഉപയോഗിക്കുന്നു. കേരളത്തിൽ ഏഴ് തവണ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടുണ്ട് .

ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം

സിപിഎമ്മിന്റെ തോമസ് ഐസക് രണ്ട് മന്ത്രിസഭകളുടെ ഭാഗമായിരുന്നു, 12 സംസ്ഥാന ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. നിയമസഭയിൽ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം അവതരിപ്പിച്ചതിന്റെ റെക്കോർഡും ഐസക്കിന് സ്വന്തം. 2021 ജനുവരി 15-ന് അദ്ദേഹത്തിന്റെ പ്രസംഗം മൂന്ന് മണിക്കൂറും 17 മിനിറ്റും ദൈർഘ്യമുള്ളതായിരുന്നു. ഉമ്മൻചാണ്ടിയുടെ 2016ലെ രണ്ട് മണിക്കൂറും 54 മിനിറ്റും നീണ്ട പ്രസംഗം ദൈർഘ്യമേറിയ രണ്ടാമത്തെ പ്രസംഗമാണ്. 1987 മാർച്ച് 28 ന് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാർ നടത്തിയ ആറ് മിനിറ്റ് ദൈർഘ്യമുള്ള ബജറ്റ് പ്രസംഗമായിരുന്നു ഏറ്റവും ചെറിയത്.

1957-2021 ധനമന്ത്രിമാർ

സി അച്യുതമേനോൻ 1957-59, 1970-71
ആർ ശങ്കർ 1960-62, 1962-64
പി കെ കുഞ്ഞ് 1967-69
എൻ കെ ശേശൻ 1969-70
കെ ടി ജോർജ് 1971-72
കെ ജി അടിയോടി 1972-75
കെ എം മാണി 1975-77, 1980-81, 1981-82, 1982-87, 2011-15
സി എച്ച് മുഹമ്മദ് കോയ മാർച്ച് 1977-ഏപ്രിൽ 1977
എം കെ ഹേമചന്ദ്രൻ 1977-78
എസ് വരദരാജൻ നായർ 1978-79
എൻ ഭാസ്കരൻ നായർ ഒക്ടോബർ, 1979-ഡിസംബർ, 1979
വി വിശ്വനാഥ മേനോൻ 1987-91
ഉമ്മൻചാണ്ടി 1991-94, 2015-16
കെ കരുണാകരൻ 1994-95
സി വി പത്മരാജൻ 1995-96
ടി ശിവദാസ മേനോൻ 1996-2001
കെ ശങ്കരനാരായണൻ 2001-04
വക്കം പുരുഷോത്തമൻ 2004-06
ടി എം തോമസ് ഐസക്ക് 2006-11, 2016-2021
കെ എൻ ബാലഗോപാൽ 2021 മുതൽ

Keywords: News, Malayalam  News, Kerala Budget, finance, Politics, Ministers, Kerala Budget facts
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia