Jailed | ഔദ്യോഗിക രേഖകള്‍ പരസ്യമാക്കിയ കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് 10 വര്‍ഷം തടവ്

 


ഇസ്ലാമാബാദ്: (KVARTHA) ഔദ്യോഗിക രേഖകള്‍ പരസ്യമാക്കിയ കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് 10 വര്‍ഷം തടവിനു ശിക്ഷിച്ച് പാക് കോടതി. പ്രത്യേക കോടതി ജഡ്ജിയായ അബുവല്‍ ഹസ്‌നത് സുല്‍ഖര്‍നൈനാണ് വിധി പറഞ്ഞത്.

അടുത്ത മാസം എട്ടിന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാകിസ്താന്‍ തെഹ്രികെ ഇന്‍സാഫ് (PTI) അധ്യക്ഷന്‍ കൂടിയായ ഇമ്രാനെ തടവുശിക്ഷയ്ക്ക് വിധിച്ചത്. മുന്‍ വിദേശകാര്യ മന്ത്രി ശാ മഹ്‌മൂദ് ഖുറേശിക്കും പത്തു വര്‍ഷം തടവുശിക്ഷ വിധിച്ചു. അതേസമയം, ഇത് കള്ളക്കേസാണെന്നാണ് ഇമ്രാന്‍ ഖാന്‍ നയിക്കുന്ന തെഹ്രികെ ഇന്‍സാഫ് പാര്‍ടിയുടെ അവകാശവാദം. വിധിക്കെതിരെ ഉന്നത കോടതിയെ സമീപിക്കുമെന്നും പാര്‍ടി അറിയിച്ചു.

Jailed | ഔദ്യോഗിക രേഖകള്‍ പരസ്യമാക്കിയ കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് 10 വര്‍ഷം തടവ്


വാഷിങ്ടനിലെ പാക് എംബസിക്ക് അയച്ച നയതന്ത്ര രേഖയിലെ വിവരങ്ങള്‍ 2022 മാര്‍ചില്‍ നടന്ന പാര്‍ടി റാലിയില്‍ വെളിപ്പെടുത്തിയെന്നതാണ് ഇമ്രാന്‍ ഖാനെതിരെയുള്ള കേസ്. തന്റെ സര്‍കാറിനെ താഴെയിറക്കാന്‍ അന്താരാഷ്ട്ര ഗൂഢാലോചന നടന്നു എന്നാരോപിച്ചാണ് ഇമ്രാന്‍ രേഖകള്‍ വെളിപ്പെടുത്തിയത്. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (FIA) സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇമ്രാന്റെയും ഖുറേശിയുടെയും പ്രസംഗത്തിന്റെ പൂര്‍ണവിവരമുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഈ കേസില്‍ ഇമ്രാന്‍ (71) ഖുറേശി (67) എന്നിവര്‍ അറസ്റ്റിലായത്.

ജയിലില്‍ വച്ചാണ് വിചാരണ പൂര്‍ത്തിയായത്. മുന്‍ ക്രികറ്റ് താരം കൂടിയായ ഇമ്രാന്‍ ഖാന്‍, തോശഖാന അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ തടവിലാണ്. മൂന്നുവര്‍ഷമാണ് ഈ കേസില്‍ തടവുശിക്ഷയ്ക്ക് വിധിച്ചത്. പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അഞ്ചു വര്‍ഷത്തേക്ക് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ഈ ശിക്ഷ ഇസ്ലാമാബാദ് ഹൈകോടതി സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും മറ്റു കേസുകളുടെ പേരില്‍ അദ്ദേഹത്തെ ജയിലില്‍ നിന്ന് വിട്ടയച്ചിട്ടില്ല.

Keywords: Former Pakistan PM Imran Khan gets 10-year jail term for exposing official secrets, Islamabad, News, Politics, Imran Khan, Imprisonment, Court, Judge, Arrest, Corruption, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia