54 മണിക്കൂർ, 24 മിനിറ്റ്, 44 സെക്കൻഡ് സമയം കുറിച്ചാണ് ഹരിതിന്റെ വിജയം. ഷെർകോ ടിവിഎസ് റാലി ഫാക്ടറിക്കു വേണ്ടിയായിരുന്നു മത്സരിച്ചത്. ഓവറോൾ വിഭാഗത്തിൽ 11-ാം സ്ഥാനത്തും എത്താനായി. ഷൊർണൂർ സ്വദേശി മുഹമ്മദ് റാഫി - ജർമൻ സ്വദേശിനിയായ സൂസന്ന ദമ്പതികളുടെ മകനാണ്
ഹരിത് നോവ.
ചിത്രകാരിയായ സൂസന്ന കർണാടക സംഗീതം പഠിക്കാൻ വേണ്ടി കലാമണ്ഡലത്തിലെത്തിയതിന് പിന്നാലെയാണ്
മുഹമ്മദ് റാഫിയെ പരിചയപ്പെട്ടതും അത് വിവാഹത്തിലേക്ക് എത്തിച്ചേർന്നതും. ജർമനിയിലെ കൊളോണിലായിരുന്നു ഹരിതിന്റെ ജനിച്ചത്. മൂന്നാം വയസിൽ ഷൊർണൂരിലെത്തി. ഏഴാം ക്ലാസ് വരെ കൊളപ്പുള്ളിയിലും പിന്നീടു കൊടൈക്കനാലിലും വിദ്യാഭ്യാസം നേടി. സ്പോർട്സ് സയൻസ് ബിരുദദാരിയാണ്. 2018ൽ ദേശീയ സൂപർ ക്രോസ് ചാംപ്യനായി. 2012ലാണ് ടിവിഎസ് ടീമംഗമായത്.
2021ൽ ഡാകർ റാലിയിൽ 20–ാം സ്ഥാനത്തെത്തിയ ഹരിത് ഇത്തവണ വലിയ നേട്ടം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും അപകടകരവും സാഹസികവുമായ ഓഫ് റോഡ് റേസിങ് മത്സരമാണ് ഡാകർ റാലി. പാരീസിൽനിന്ന് ആരംഭിച്ച്, 15,000 കിലോമീറ്റർ താണ്ടി, പശ്ചിമ ആഫ്രികൻ രാജ്യമായ സെനഗളിന്റെ തലസ്ഥാനമായ ഡാകറിൽ സമാപിക്കുന്ന വിധത്തിലായിരുന്നു ഡാകർ റാലിയുടെ ആദ്യ റൂട്.
വടക്കേ ആഫ്രികയിലെ 10 രാജ്യങ്ങളിൽ പരന്നുകിടക്കുന്ന സഹാറയിലൂടെയുള്ള യാത്ര പലരെയും ഡാകർ റാലിയിലേക്ക് ആകർഷിച്ചു. കാർ, ബൈക്, ട്രക് തുടങ്ങി ഏഴ് വിഭാഗം വാഹനങ്ങൾക്ക് പ്രത്യേക മത്സരമുണ്ട്. ഇത് അഞ്ചാം തവണയാണ് സഊദി അറേബ്യ ഡാകർ റാലിക്ക് ആതിഥേയത്വം വഹിച്ചത്. ചെങ്കടലിൻ്റെ തീരത്തുള്ള അൽഉലയിൽ നിന്ന് യാൻബുവിലേക്കായിരുന്നു റേസിംഗ്. റാലിയിൽ ഇൻഡ്യയിൽ നിന്നുള്ള അപൂർവം റൈഡർമാരിലൊരാളായിരുന്നു ഹരിത്. ലോകമെമ്പാടുമായി വിവിധ സാഹസിക മത്സരങ്ങളിൽ പങ്കെടുത്ത ഈ 30 കാരൻ കൂടുതൽ ലക്ഷ്യങ്ങളുമായി മുന്നോട്ട് കുതിക്കുകയാണ്.