Suresh Gopi | തൃശൂര്‍ ഇങ്ങെടുക്കാൻ ക്രിസ്ത്യാനികളുടെ നാല്‌ വോട്ടിന് സുരേഷേട്ടൻ്റെ സ്വർണക്കിരീടം; അപ്പോൾ മണിപ്പൂർ മറന്നോ ഗോപി!

 


/ സോണി കല്ലറയ്ക്കൽ

(KVARTHA)
മാതാവിന് പൊന്നിൻ കിരീടം സമർപ്പിച്ച് നടൻ സുരേഷ് ഗോപിയും കുടുംബവും. മകളുടെ കല്യാണത്തിന് മുൻപ് സമർപ്പിക്കണമെന്നുള്ള നേർച്ചയാണ് നടന്നതെന്നാണ് വിശദീകരണം. തൃശൂർ ലൂർദ്ദ് കത്തോലിക്കാ കത്തീഡ്രൽ പള്ളിയിൽ എത്തിയാണ് നടൻ സുരേഷ് ഗോപി മാതാവിന് സ്വർണക്കിരീടം സമ്മാനിച്ചത്. ആ കുടുംബത്തിന്റെ നേർച്ച അവർ നിർവഹിച്ചതിന് കുറ്റം പറയേണ്ട കാര്യമില്ല. പക്ഷെ, സുരേഷ് ഗോപിയ്ക്ക് തൃശൂർ കത്തോലിക്കാ ദേവാലയങ്ങളിൽ മാത്രമേ ഈ നേർച്ചയുള്ളോ? മറ്റൊരു കത്തോലിക്കാ ദേവാലയങ്ങളിലും സുരേഷ് ഗോപി നേർച്ച നേരുന്നത് കണ്ടിട്ടില്ല. അതാണ് പൊതുജനം സംശയിക്കുന്നത്.
  
Suresh Gopi | തൃശൂര്‍ ഇങ്ങെടുക്കാൻ ക്രിസ്ത്യാനികളുടെ നാല്‌ വോട്ടിന് സുരേഷേട്ടൻ്റെ സ്വർണക്കിരീടം; അപ്പോൾ മണിപ്പൂർ മറന്നോ ഗോപി!

സുരേഷ് ഗോപിയുടെ ജന്മനാട് കൊല്ലം ആണെന്ന് എല്ലാവർക്കും അറിയാം. അവിടെയൊന്നും സുരേഷ് ഗോപിയ്ക്ക് ക്രിസ്ത്യാനികളോട് ഇത്രയൊന്നും സ്നേഹം ഉണ്ടായതായി കണ്ടിട്ടില്ല. മണിപ്പൂരിൽ ക്രിസ്ത്യൻ ദേവാലയങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായപ്പോൾ അവിടെ വർഗ്ഗീയ വാദികൾ ക്രിസ്ത്യാനികളെ കൊന്നൊടുക്കിയപ്പോൾ മുൻ എം.പി എന്ന നിലയിൽ സുരേഷ് ഗോപിയ്ക്ക് ക്രിസ്ത്യാനികളോടുള്ള സ്നേഹം എവിടെയായിരുന്നു. എന്തെങ്കിലും ശബ്ദം ഉയർത്തിയോ. ഇപ്പോൾ ശരിക്കും അഭിനയിക്കുകയാണ് സുരേഷ് ഗോപി എന്ന് അരി ആഹാരം കഴിക്കുന്ന ഏവർക്കും അറിയാം.

2024 പാർലമെൻ്റ് തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. സുരേഷ് ഗോപി തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പാണ്. ഇക്കുറി അവിടെ വിജയിക്കേണ്ടത് സുരേഷ് ഗോപിയുടെ പ്രസ്റ്റിജ് വിഷയം ആണ്. തൃശൂർ പാർലമെൻ്റ് മണ്ഡലത്തെ സംബന്ധിച്ചിടത്തോളം ക്രിസ്ത്യാനികൾ പ്രത്യേകിച്ച് കത്തോലിക്കർ നിർണ്ണായക ശക്തിയാണ്. മണിപ്പൂർ വിഷയത്തിൽ ഇടഞ്ഞുനിൽക്കുന്ന ഇക്കൂട്ടരെ ചേർത്തുപിടിച്ചില്ലെങ്കിൽ ഇക്കുറി സുരേഷ് ഗോപിയ്ക്ക് തൃശൂർ പിടിക്കാൻ സാധിക്കില്ലെന്ന് അറിയാം. മാത്രമല്ല, കഴിഞ്ഞ പാർലമെൻ്റ് ഇലക്ഷനിൽ കിട്ടിയ വോട്ട് പോലും ഇക്കുറി കിട്ടിയെന്ന് വരില്ല. അങ്ങനെ വന്നാൽ ബി.ജെ.പി യിലും പ്രധാനമന്ത്രി നരേന്ദ്രമോദിയിലും തൻ്റെ സ്വാധീനം കുറയും.

ഒരിക്കൽ നരേന്ദ്രമോദി പ്രത്യേക താൽപര്യം എടുത്ത് സുരേഷ് ഗോപിയെ രാജ്യസഭയിലൂടെ എം.പി ആക്കുക ആയിരുന്നു. ഇപ്പോൾ ആളുടെ സ്വപ്നം കേന്ദ്രത്തിൽ മന്ത്രിയാകുക എന്നുള്ളത് ആണ്. ഇത്തവണ തൃശൂരിൽ സുരേഷ് ഗോപി ജയിച്ചാൽ കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ വരികയാണെങ്കിൽ സുരേഷ് ഗോപി കേന്ദ്രത്തിൽ മന്ത്രിയാകുമെന്നുള്ളത് ഉറപ്പാണ്. ജയിച്ചില്ലെങ്കിലോ ഈ ഗോപിയുടെ വീരവാദങ്ങൾ എല്ലാം പൊളിയും. രാഷ്ട്രിയ നിലനിൽപ്പ് തന്നെ അപകടത്തിൽ ആകും. പാർട്ടിയിൽ ഇനി ഒരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടായെന്നും വരില്ല. സുരേഷ് ഗോപി ഒരിക്കലും തെരഞ്ഞെടുപ്പിൽ ജയിച്ച് ജനപ്രതിനിധി ആയ ആൾ അല്ല.

ബി.ജെ.പി കേന്ദ്ര നേതൃത്വം സുരേഷ് ഗോപിയിൽ നിന്ന് പ്രതീക്ഷിക്കുന്നതും തെരഞ്ഞെടുപ്പ് ജയിച്ചു വരികയെന്നതാണ്. അതിനു വേണ്ടിയുള്ള കാട്ടികൂട്ടലുകളാണ് നടൻ സുരേഷ് ഗോപി ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്. നാടകമേ ഉലകം, അല്ലാതെന്ത് പറയാൻ. സുരേഷ് ഗോപി മമ്മൂട്ടിയെപോലെയോ മോഹൻലാലിനെ പോലെയോ അല്ല. അധികാരത്തിനു വേണ്ടി എന്നും പരക്കം പാഞ്ഞിരുന്ന ആളാണ്.
തുടക്കത്തിൽ സുരേഷ് ഗോപി ഒരു ഇടതുപക്ഷ താൽപര്യം ഉള്ള ആളായിരുന്നു. ആ രീതിയിൽ പല ഗർജ്ജനങ്ങളും അദ്ദേഹം നടത്തിയെങ്കിലും സി.പി.എമ്മോ ഇടതു മുന്നണിയോ അദ്ദേഹത്തെ മൈൻ്റ് ചെയ്തതു കൂടിയില്ല.
  
Suresh Gopi | തൃശൂര്‍ ഇങ്ങെടുക്കാൻ ക്രിസ്ത്യാനികളുടെ നാല്‌ വോട്ടിന് സുരേഷേട്ടൻ്റെ സ്വർണക്കിരീടം; അപ്പോൾ മണിപ്പൂർ മറന്നോ ഗോപി!

പിന്നെ കോൺഗ്രസിലായി നോട്ടം. ലീഡർ കെ കരുണാകരനെ തൃപ്തിപ്പെടുത്താനായിരുന്നു പിന്നീടുള്ള ഓട്ടം. കൊല്ലം പാർലമെൻ്റ് പിടിച്ചെടുക്കാൻ ലീഡറുടെ പുറകേ സുരേഷ് ഗോപി വട്ടമിട്ട് ഓടി. അന്ന് കൊല്ലം ജില്ലാ കോൺഗ്രസ് നേതാക്കളായിരുന്ന രാജ്മോഹൻ ഉണ്ണിത്താനും ശൂരനാട് രാജശേഖരനും ഒന്നിച്ച് കൈകോർത്ത് സുരേഷ് ഗോപിയെ വെട്ടി ഒതുക്കുകയായിരുന്നു. തുടർന്ന് ഗോപി ഡൽഹിയിൽ പോയി മോദിജിയെ സ്വാധീനിച്ച് ബി.ജെ.പി യിൽ എത്തി. ആ വകയിൽ കലാകാരൻ കോട്ടയിൽ ഒരു എം.പി സ്ഥാനവും രാജ്യസഭയിലൂടെ നേടി. മോദി അന്ന് വിചാരിച്ചത് ഈ സുരേഷ് ഗോപിയാണ് കേരളത്തിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ എന്നാണ്. പിന്നീടാണ് അബദ്ധം മോദിക്ക് മനസിലായത്. മമ്മൂട്ടിയെയും മോഹൻലാലിനെയും പോലുള്ളവർ ഗോപിയ്ക്ക് മുകളിൽ ഉണ്ടെന്ന് അദ്ദേഹവും ഇപ്പോൾ മനസിലാക്കിക്കൊണ്ടിരിക്കുന്നു.

നേരെമറിച്ച് സുരേഷ് ഗോപിയുടെ സ്ഥാനത്ത് മമ്മൂട്ടിയോ മോഹൻലാലോ ആയിരുന്നെങ്കിൽ രാഷ്ട്രീയം ചിന്തിക്കാതെ ഇവരുടെ പുറകിൽ അണികൾ ഉണ്ടാകുമായിരുന്നു. ആ ഇമേജ് ഒന്നും ഒരിക്കലും സുരേഷ് ഗോപിക്ക് കിട്ടുകയില്ലെന്ന് മാത്രമല്ല ഉണ്ടാക്കിയെടുക്കാൻ കൂടി കഴിഞ്ഞെന്ന് വരില്ല. എന്തിന് ഏറെ പറയുന്നു, സുരേഷ് ഗോപിയെ പോലെ തന്നെ രാഷ്ട്രീയത്തിൽ വന്ന നടന്മാരായ മുകേഷും ഗണേഷ് കുമാറും ഒക്കെ തെരഞ്ഞെടുപ്പിൽ ജയിച്ചു തന്നെയാണ് ജനപ്രതിനിധികൾ ആയതെന്ന് ഓർക്കണം. പത്തനാപുരത്ത് ഗണേഷ് കുമാർ രണ്ട് മുന്നണിയുടെയും ഭാഗമായി നിന്നിട്ടുണ്ട്, അപ്പോഴെല്ലാം അദ്ദേഹം വിജയിച്ചിട്ടുമുണ്ട്. ഒരു മാജിക്കും കാണിച്ചല്ല ഗണേഷ് കുമാർ പത്തനാപുരത്ത് ജയിക്കുന്നത്. ജനങ്ങൾക്ക് അദ്ദേഹത്തെ വിശ്വാസം ഉള്ളതുകൊണ്ടാണ്. എത്ര നാടകം കാണിച്ചാലും അഭിനയിച്ചാലും ജനങ്ങൾ സ്വീകരിച്ചാലേ ജനപ്രതിനിധിയാകു. അത് സുരേഷ് ഗോപി ഓർക്കുന്നത് നന്നായിരിക്കും.

പിന്നെ സുരേഷ് ഗോപിയുടെ സ്വർണക്കിരീടം കൈപ്പറ്റാൻ തുനിഞ്ഞ പള്ളീലച്ചന്മാരോട് ഒന്നേ പറയാനുള്ളു. ആരൊക്കെ എത്രയൊക്കെ നന്മമരം ചമഞ്ഞാലും ചിലർ മണിപ്പൂരിലടക്കം ക്രിസ്ത്യാനികളോട് ചെയ്യുന്ന ക്രൂരതക്ക് നേരെ ഇവിടെയുള്ള സഭാമേലധ്യക്ഷൻമാരും പ്രമുഖരുമടക്കം കണ്ണടച്ചാലും മാതാവ് എല്ലാം കാണുന്നുണ്ട് എന്ന് മാത്രം. മനുഷ്യകണ്ണീരും രക്തക്കറയും ഉണ്ട് ഈ കിരീടത്തിൽ. ലോക സ്വർണവിപണിയിൽ തന്നെ തങ്ങളുടെ സ്ഥിരസാന്നിധ്യം അടയാളപ്പെടുത്തിയ, സിറിയക്കാരുടെ പിൻതലമുറക്കാരായ തൃശൂർ നസ്രാണികൾ ഈ സ്വർണ്ണക്കിരീടം കണ്ട് കണ്ണു മഞ്ഞളിക്കില്ല.

മതമെന്ന മൃദു വികാരത്തെ ഇക്കിളിയാക്കി, ക്രിസ്ത്യാനികളുടെ കക്ഷത്തിലിരിക്കുന്ന വോട്ടു തട്ടാൻ മോഹിക്കുന്ന വിഡ്ഢിയാകുന്നു ഇപ്പോൾ സുരേഷ് ഗോപി. മണിപ്പൂർ മാപ്പു കൊടുത്താലും മാതാവ് മാപ്പു കൊടുക്കില്ല . തൃശൂരിലെ അമ്പലങ്ങളിലും പള്ളികളിലും മാത്രം പോകുന്ന ഒരു പ്രത്യകതരം ഭക്തനാകുന്നു ഈ സുരേഷേട്ടൻ. ആ ദൈവങ്ങൾക്ക് കാര്യത്തിന്റെ ഗുട്ടൻസ് പിടികിട്ടുന്നില്ലെന്നാ പുള്ളീടെ വിചാരം.

Keywords:  Article, Editor’s-Pick, suresh Gopi, Politics, BJP, Thrissur, Church, Behind Suresh Gopi and family offer golden crown to Thrissur church.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia