Alappuzha | ആലപ്പുഴയിൽ വരുന്നു കെ സി വേണുഗോപാൽ, എ എം ആരിഫ് മത്സരം; കിഴക്കിന്റെ വെനീസ് ആർക്കൊപ്പം നിൽക്കും?

 


/ ജെബിൻ ജെയിംസ്

ആലപ്പുഴ: (KVARTHA)
വരുന്ന പാർലമെൻ്റ് തെരഞ്ഞടുപ്പിൽ ആലപ്പുഴയിൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും സിറ്റിംഗ് എം.പി ഇടതുമുന്നണിയിലെ എ.എം ആരിഫും തമ്മിലുള്ള മത്സരം ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. കഴിഞ്ഞ ദിവസം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തന്നെ ഇത് സൂചിപ്പിച്ചിരുന്നു. പാർട്ടി തീരുമാനിച്ചാൽ താൻ വീണ്ടും ആലപ്പുഴയിൽ നിന്ന് മത്സരിക്കുമെന്നാണ് വേണുഗോപാൽ വ്യക്തമാക്കിയത്. അങ്ങനെയെങ്കിൽ രണ്ട് മികച്ച നേതാക്കളുടെ മത്സരത്തിനുള്ള വേദിയാകും ആലപ്പുഴ പാർലമെൻ്റ് മണ്ഡലം. ഇടതുമുന്നണിയ്ക്കും യു.ഡി.എഫിനും വളരെ സാധ്യതയുള്ള മണ്ഡലമാണ് ആലപ്പുഴ.
  
Alappuzha | ആലപ്പുഴയിൽ വരുന്നു കെ സി വേണുഗോപാൽ, എ എം ആരിഫ് മത്സരം; കിഴക്കിന്റെ വെനീസ് ആർക്കൊപ്പം നിൽക്കും?
കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ 20 ൽ 19 സീറ്റും യു.ഡി.എഫ് നേടിയപ്പോൾ ഇടതുമുന്നണിയ്ക്ക് ആശ്വാസമായി നിന്നത് ആലപ്പുഴ പാർലമെൻ്റ് മണ്ഡലം മാത്രമായിരുന്നു. അത് ഇക്കുറിയും നിലനിർത്തേണ്ടത് ഇടതുമുന്നണിയുടെ പ്രസ്റ്റിജ് വിഷയം തന്നെയാണ്. അതിന് സിറ്റിംഗ് എം.പി ആരിഫിനെ അല്ലാതെ മറ്റ് ആരെയും അവർ തങ്ങളുടെ സ്ഥാനാർത്ഥിയായി കാണുന്നില്ല. ഒരിക്കൽ ഇടതു സ്ഥാനർത്ഥിയായി യു.ഡി.എഫിൻ്റെ കെ.ആർ ഗൗരിയമ്മയെ തോൽപ്പിച്ച് അരൂർ നിയമസഭാ മണ്ഡലം ഇടതുമുന്നണിയ്ക്കുവേണ്ടി പിടിച്ചെടുത്താണ് ആരിഫിൻ്റെ രംഗപ്രവേശം. പിന്നീട് അരുരിൻ്റെ ഐശ്വര്യമായി നിലകൊണ്ട ആരിഫിനെ കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ആലപ്പുഴ പാർലമെൻ്റ് മണ്ഡലം പിടിക്കാൻ ഇടതുമുന്നണി എൽപ്പിക്കുകയായിരുന്നു.

കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനെ തോൽപ്പിച്ചാണ് അന്ന് ആരിഫ് ഈ ഒരു സീറ്റ് ഇടത് മുന്നണിയ്ക്ക് വേണ്ടി നിലനിർത്തിയത്. ആരിഫിന് മുൻപ് അതുവരെ കോൺഗ്രസിലെ കെ.സി വേണുഗോപാൽ ആയിരുന്നു ആലപ്പുഴയിലെ എം.പി. ഇദ്ദേഹം കഴിഞ്ഞ തവണ മത്സരിക്കാതെ മാറി നിന്നപ്പോൾ വനിതാ നേതാവ് ആയ ഷാനിമോൾ ഉസ്മാന് യു.ഡി.എഫ് നറുക്ക് വീഴുകയായിരുന്നു. ഇക്കുറി എങ്ങനെയും തങ്ങളുടെ സീറ്റ് തിരിച്ചു പിടിക്കുമെന്ന വാശിയിലാണ് ആലപ്പുഴയിലെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും. സ്ഥാനാർത്ഥി ഹൈക്കമാൻ്റിൻ്റെ വിശ്വസ്തൻ കെ.സി.വേണുഗോപാൽ തന്നെയാകുമ്പോൾ അവരുടെ ആവേശം ഒന്നുകൂടി വർദ്ധിക്കുമെന്ന് തീർച്ചയാണ്.

ആലപ്പുഴ എന്നു പറഞ്ഞാൽ യു.ഡി.എഫിനും എൽ.ഡി.എഫിനും വളക്കുർ ഉള്ള മണ്ണ് തന്നെയാണ്. ആയതിനാൽ തന്നെ അവിടുത്തെ വിജയപരാജയങ്ങൾ പ്രവചിക്കുക എന്നതും വളരെ അസാധ്യമാണ്. ആലപ്പുഴയുടെ കഴിഞ്ഞകാല ചരിത്രം നോക്കിയാൽ വളരെക്കാലം കോൺഗ്രസിലെ വക്കം പുരുഷോത്തമൻ ആയിരുന്നു ആലപ്പുഴയുടെ എം പി. അദ്ദേഹത്തിനെതിരെ സിപിഎമ്മിലെ അന്നത്തെ യുവതാരം ടി.ജെ. ആഞ്ചലോസിനെ ഇറക്കി ഇടതുമുന്നണി സീറ്റ് സ്വന്തമാക്കുകയായിരുന്നു. പിന്നീട് ജനകീയനായ എം.പി എന്ന പേരെടുത്ത ആഞ്ചലോസിനെ തളയ്ക്കാൻ ബുദ്ധിമുട്ട് എന്നുകണ്ട് അന്നത്തെ കോൺഗ്രസിലെ തീപ്പൊരി നേതാവും മണലൂർ എം.എൽ.എ യുമായിരുന്ന വി.എം.സുധീരനെ തൃശൂരിൽ നിന്ന് ആലപ്പുഴയിൽ കോൺഗ്രസ് ഹൈക്കമാൻ്റ് ഇറക്കി ആലപ്പുഴ മണ്ഡലം യു.ഡി.എഫിനു വേണ്ടി തിരിച്ചു പിടിക്കുകയായിരുന്നു.

തുടർന്ന് അന്തരിച്ച സിനിമ നടൻ മുരളി പോലും സുധീരനെതിരെ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. സുധീരൻ തോൽപ്പിച്ച ടി.ജെ. ആഞ്ചലോസ് പിന്നീട് സി.പി.എം വിട്ട് സി.പി.ഐ യിൽ ചേർന്നത് ചരിത്രം. ആദർശധീരനെന്ന് പേരെടുത്ത് ആലപ്പുഴയിൽ തിളങ്ങി നിന്ന സുധീരനും പിന്നീട് കാലിടറി. അവിടുത്തെ പ്രബല സമുദായമായ ലത്തീൻ കത്തോലിക്കാ വിഭാഗത്തിൽ പെട്ട ഡോ. കെ.എസ്.മനോജിനെ സി.പി.എം സ്വതന്ത്രനായി മത്സരിപ്പിച്ച് സുധീരനെ ചെറിയ മാർജിനിൽ തോൽപ്പിക്കുകയായിരുന്നു. അന്ന് കെ.സി വേണുഗോപാൽ ആലപ്പുഴ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായിരുന്നു. ശേഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനി കെ.സി.യെ ഡോ.കെ.എസ് മനോജിനെതിരെ യു.ഡി.എഫ് കളത്തിലിറക്കുകയായിരുന്നു.
    
Alappuzha | ആലപ്പുഴയിൽ വരുന്നു കെ സി വേണുഗോപാൽ, എ എം ആരിഫ് മത്സരം; കിഴക്കിന്റെ വെനീസ് ആർക്കൊപ്പം നിൽക്കും?

അതിൽ യു.ഡി.എഫ് വിജയം കാണുകയും ചെയ്തു. ഡോ.കെ.എസ്.മനോജിനെ തോൽപ്പിച്ച് കെ.സി.വേണുഗോപാൽ പാർലമെൻ്റിൽ എത്തി. പിന്നീട് കഴിഞ്ഞ തവണ മത്സരിക്കാതിരിക്കുന്നതുവരെ വേണുഗോപാലിൻ്റെ ജൈത്രയാത്രയാണ് ആലപ്പുഴ പാർലമെൻ്റ് മണ്ഡലത്തിൽ കണ്ടത്. എം.പി യായി ഡൽഹിയിലെത്തിയ കെ.സി. അവിടെ തിളങ്ങുകയും കോൺഗ്രസ് ഹൈക്കമാൻ്റിൻ്റെ ചോദ്യം ചെയ്യാനാകാത്ത വിശ്വസ്തനായി മാറുകയും ചെയ്തു. തൻ്റെ ഗുരുവായ രമേശ് ചെന്നിത്തലയ്ക്ക് മുകളിൽ വരെ അദ്ദേഹം എത്തിയെന്ന് ചുരുക്കം.

മാത്രമല്ല, ആലപ്പുഴയിൽ തൻ്റെ എതിർ സ്ഥാനാർത്ഥിയായി നിന്ന ഡോ. കെ.എസ് . മനോജിനെ പിന്നീട് കോൺഗ്രസിലെത്തിക്കാനും കെ.സിയ്ക്ക് കഴിഞ്ഞു. എന്തായാലും ഇക്കുറി കെ.സി.വേണുഗോപാൽ മത്സരത്തിനെത്തിയാൽ ആലപ്പുഴയിൽ മത്സരം പൊടിപാറുമെന്ന് ഉറപ്പാണ്. കെ.സി.യ്ക്കും ആരിഫിനും ആലപ്പുഴയുടെ മുക്കും മൂലയും പാർട്ടി പ്രവർത്തകരെയും അറിയാം എന്ന് സാരം. ആരിഫ് ജന്മം കൊണ്ട് ആലപ്പുഴക്കാരൻ ആണ്. കെ.സി. യുടെ സ്വദേശം കണ്ണൂർ ആണ്. അദ്ദേഹം അവിടെ നിന്നാണ് ലീഡർ കെ കരുണാകരൻ്റെ അനുഗ്രഹത്താൽ ആലപ്പുഴയിൽ എത്തി വിജയക്കൊടി പാറിച്ചത്. കുറച്ചുകാലം സംസ്ഥാന മന്ത്രിയും ആയിരുന്ന വ്യക്തിയാണ് കെ.സി.വേണുഗോപാൽ.

കഴിഞ്ഞ തവണ സംസ്ഥാനത്ത് മറ്റുള്ള എല്ലാ പാർലമെൻ്റ് മണ്ഡലങ്ങളിലും യു.ഡി.എഫ് വൻ ഭൂരിപക്ഷത്തിൽ വിജയം വരിച്ചപ്പോൾ ചെറിയ ഒരു മാർജിനിലാണ് യു.ഡി.എഫിൻ്റെ ഷാനിമോൾ ഉസ്മാൻ ആരിഫിനോട് തോറ്റത്. പിന്നീട് ആരിഫ് അരൂർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ സ്ഥാനം രാജിവെച്ചതുമൂലം അരൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിൻ്റെ ഷാനിമോൾ ഉസ്മാൻ എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഈ സീറ്റ് തിരിച്ചു പിടിക്കുകയും ചെയ്തു. എൽ.ഡി.എഫിലെ ദലിമാ ജോജ യാണ് യു.ഡി.എഫിലെ ഷാനിമോൾ ഉസ്മാനെ തോൽപ്പിച്ച് സീറ്റ് തിരിച്ച് പിടിച്ചത്.

അതിനാൽ ആലപ്പുഴ പാർലമെൻ്റ് മണ്ഡലത്തിൽ എന്ന് അല്ല അതിൽ വരുന്ന നിയമസഭാ മണ്ഡലങ്ങളിൽ പോലും ആർക്കെന്ന് പ്രവചിക്കുക അസാധ്യമാണ്. ബി.ജെ.പി ഇക്കുറിയും വലിയ പ്രകടനമൊന്നും ആലപ്പുഴയിൽ ഉണ്ടാക്കാൻ പോകുന്നില്ലെന്നതും വ്യക്തമാണ്. ഇരുമുന്നണിയിലും രണ്ട് യുവനേതാക്കൾ ഇക്കുറി പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങിയാൽ പോര് കടുക്കും എന്ന് മാത്രമല്ല വിജയസാധ്യത പ്രവചിക്കുകയും അസാധ്യമാകും.. തെരഞ്ഞെടുപ്പിന് ശേഷം അറിയാം ആരിഫോ വേണുവോ ആലപ്പുഴയുടെ പുതിയ എം.പി എന്ന്.

Keywords:  News, News-Malayalam-News, Kerala, Politics, Alappuzha Election: K C Venugopal vs A M Arif.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia