Protest | മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പ്രതിഷേധം; വണ്ടിപ്പെരിയാര്‍ കേസിലെ പ്രതിയുടെ കുടുംബാംഗങ്ങള്‍ക്ക് വീട്ടില്‍ കയറാനായില്ല

 


ADVERTISEMENT

വണ്ടിപ്പെരിയാര്‍: (KVARTHA) ഹൈകോടതി ഉത്തരവുപ്രകാരം പൊലീസ് സംരക്ഷണയില്‍, ചുരക്കുളത്തെ ലയത്തിലെത്തിയ വണ്ടിപ്പെരിയാര്‍ കേസിലെ പ്രതിയുടെ കുടുംബാംഗങ്ങള്‍ക്ക് വീട്ടില്‍ കയറാനായില്ല. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പ്രതിഷേധമാണ് കാരണം. വീട്ടിനുള്ളില്‍നിന്ന് ആവശ്യമായ സാധനങ്ങള്‍ എടുക്കാനായിരുന്നു കോടതി പൊലീസ് സംരക്ഷണം നല്‍കിയത്. 

Protest | മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പ്രതിഷേധം; വണ്ടിപ്പെരിയാര്‍ കേസിലെ പ്രതിയുടെ കുടുംബാംഗങ്ങള്‍ക്ക് വീട്ടില്‍ കയറാനായില്ല


എന്നാല്‍, കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസിന് പ്രതി അര്‍ജുന്റെ കുടുംബാംഗങ്ങളെ മടക്കിക്കൊണ്ടുപോകേണ്ടിവന്നു. ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിലെ പ്രതിയായിരുന്ന അര്‍ജുനെ കട്ടപ്പന അതിവേഗകോടതിയാണ് തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടത്.

കോടതിവിധിയില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന്, പെണ്‍കുട്ടിയുടെ വീടിന്റെ അടുത്ത ലയത്തില്‍ താമസിച്ചിരുന്ന അര്‍ജുന്റെ കുടുംബം താമസം മാറ്റിയിരുന്നു. പിന്നീട് ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി അര്‍ജുന്റെ കുടുംബം ഹൈകോടതിയെ സമീപിക്കുകയും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു.

വെള്ളിയാഴ്ച മൂന്നുമണിക്ക് പൊലീസ് വാഹനത്തിലാണ് അര്‍ജുന്റെ ബന്ധുക്കള്‍ എത്തിയത്. വിവരമറിഞ്ഞ്, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും മറ്റ് ബന്ധുക്കളും രോഷാകുലരായി സ്ഥലത്തെത്തി ബഹളംവെച്ചു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനായി വണ്ടിപ്പെരിയാര്‍ പൊലീസ് സംഘം പ്രതിയുടെ കുടുംബാംഗങ്ങളെ തിരികെ കൊണ്ടുപോയി. ഇതേക്കുറിച്ച് ഹൈകോടതിക്ക് റിപോര്‍ട് നല്‍കുമെന്ന് വണ്ടിപ്പെരിയാര്‍ എസ് എച് ഒ കെ ഹേമന്ത്കുമാര്‍ അറിയിച്ചു.

പ്രതിയെ കോടതി വെറുതെ വിട്ടെങ്കിലും അവനെ തങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പൊലീസ് കുറ്റപത്രം തയാറാക്കിയതിലെ പിഴവാണ് പ്രതിക്ക് രക്ഷപ്പെടാന്‍ കാരണമായതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കേസില്‍ അപീലിന് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.

Keywords: Vandiperiyar case: girl’s family stages protest; family members of accused could not enter the house, Idukki, News, Vandiperiyar Case, Accused, Family, Protest, Police, High Court, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia