Abducted Case | പ്രതിക്ക് പെണ്‍കുട്ടിയുടെ പിതാവുമായി ബന്ധമില്ല; 6 വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ഒരു വര്‍ഷം മുമ്പേ ആസൂത്രണം നടത്തി; പത്മകുമാറിന്റെ 6 കോടി രൂപയോളം വരുന്ന ആസ്തികള്‍ പണയത്തിലെന്നും പൊലീസ്

 


കൊല്ലം: (KVARTHA) ഓയൂരിലെ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി എഡിജിപി എംആര്‍ അജിത് കുമാര്‍. ആദ്യദിവസം കിട്ടിയ സുപ്രധാനമായ ക്ലൂവില്‍ നിന്നാണു കേസ് തെളിയിക്കാനായതും പ്രധാന പ്രതി കൊല്ലം ജില്ലക്കാരനാണെന്നു വ്യക്തമായതെന്നും എഡിജിപി പറഞ്ഞു. പ്രതികളെ പൂയപ്പള്ളി ജയിലിലെത്തിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Abducted Case | പ്രതിക്ക് പെണ്‍കുട്ടിയുടെ പിതാവുമായി ബന്ധമില്ല; 6 വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ഒരു വര്‍ഷം മുമ്പേ ആസൂത്രണം നടത്തി; പത്മകുമാറിന്റെ 6 കോടി രൂപയോളം വരുന്ന ആസ്തികള്‍ പണയത്തിലെന്നും പൊലീസ്

എഡിജിപിയുടെ വാക്കുകള്‍:


പ്രതിക്ക് പെണ്‍കുട്ടിയുടെ പിതാവുമായി ബന്ധമില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ ഒരു വര്‍ഷം മുമ്പുതന്നെ ആസൂത്രണം നടത്തി. ചാത്തന്നൂരിലെ പത്മകുമാര്‍, ഭാര്യ അനിതാ കുമാരി, മകള്‍ അനുപമ എന്നിവരാണ് കേസില്‍ ഉള്‍പെട്ടിരിക്കുന്നത്. പത്മകുമാര്‍ കംപ്യൂടര്‍ സയന്‍സ് ബിരുദധാരിയാണ്. കേബിള്‍ ടിവി ബിസിനസ് നടത്തുന്ന ആളാണ്. കോവിഡിനു പിന്നാലെ കടുത്ത സാമ്പത്തിക പ്രശ്‌നമുണ്ടായിരുന്നു. വളരെയധികം കടമുണ്ടായിരുന്നു. ഒരുവര്‍ഷമായി എങ്ങനെ പൈസയുണ്ടാക്കാമെന്ന പദ്ധതിയിലായിരുന്നു കുടുംബം.

പത്മകുമാറിന്റെ ആറുകോടി രൂപയോളം വരുന്ന ആസ്തികള്‍ പണയത്തിലായിരുന്നു. അടിയന്തരമായി പത്മകുമാറിന് 10 ലക്ഷം രൂപയുടെ ബാധ്യത തീര്‍ക്കേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങിയെടുക്കാന്‍ പദ്ധതിയിട്ടത്. കുറച്ചുമാസങ്ങളായി ഓയൂരില്‍ തട്ടിക്കൊണ്ടുപോകാനുള്ള കുട്ടികള്‍ക്കായുള്ള ശ്രമത്തിലായിരുന്നു ഇവര്‍. അങ്ങനെയാണ് ഓയൂരിലെ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്.

ചുറ്റുമുള്ള പലരും ഇത്തരത്തില്‍ പൈസയുണ്ടാക്കുന്നത് കണ്ടതിന്റെയും ദൃശ്യമാധ്യമങ്ങളുടെയും അടിസ്ഥാനത്തിലാണു കൃത്യം ചെയ്തതെന്നാണ് പത്മകുമാര്‍ പറഞ്ഞത്. തട്ടിക്കൊണ്ടുപോയ ശേഷം ഓയൂരിലെ വീട്ടിലാണ് കുട്ടിയെ താമസിപ്പിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ഗുളിക കൊടുത്ത് മയക്കി. അന്വേഷണം ശക്തമായതോടെ കുട്ടിയെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പത്മകുമാറിന്റെ ഭാര്യ അനിത കുമാരിയാണ് കുട്ടിയെ ആശ്രാമം മൈതാനിയില്‍ എത്തിച്ചത്. തട്ടിക്കൊണ്ടുപോവുക എന്ന ആശയം അനിത കുമാരിയുടെതായിരുന്നു.

പ്രതിയുടെ മകള്‍ അനുപമ ബി എസ് സി കംപ്യൂടര്‍ സയന്‍സിന് ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല. യൂട്യൂബ് വീഡിയോകളിലൂടെ അനുപമ പ്രതിമാസം അഞ്ചുലക്ഷം രൂപ വരുമാനമുണ്ടാക്കിയിരുന്നു. കേസിലെ പ്രതികളെ കണ്ടെത്താന്‍ പ്രതികളുടെ ഫോണുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. ഇടക്ക് പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നത് ബുദ്ധിമുട്ടിച്ചു.

തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാറിന്റെ നമ്പര്‍പ്ലേറ്റ് അടിക്കടി മാറ്റിയിരുന്നു. ഒരുവര്‍ഷം മുന്‍പു തന്നെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതി ഇട്ടിരുന്നു. ആദ്യത്തെ നമ്പര്‍ പ്ലേറ്റ് ഒരുവര്‍ഷം മുന്‍പാണ് ഉണ്ടാക്കിയത്. രണ്ടാമത്തെ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കിയത് അടുത്തകാലത്താണ്. ഇടയ്ക്കു വച്ചു പദ്ധതി നിര്‍ത്തിവച്ചു. പിന്നീട് വീണ്ടും ശ്രമങ്ങള്‍ ആരംഭിച്ചു. സ്ഥിരമായി കാറുമെടുത്ത് പല സ്ഥലങ്ങളിലും പോയി തട്ടിയെടുക്കാന്‍ സൗകര്യമുള്ള കുട്ടികളെ അന്വേഷിച്ചിരുന്നു.

ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുന്ന തരത്തിലുള്ള ഒരു കുട്ടിയെയായിരുന്നു അവര്‍ക്ക് ആവശ്യം. സംഭവത്തിന് ഒരാഴ്ചയ്ക്കു മുന്‍പു രണ്ടുകുട്ടികളും ട്യൂഷന്‍ കഴിഞ്ഞ് ആറരമണിയോടെ പോകുന്നതു പ്രതികളുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നു വീണ്ടും രണ്ടുമൂന്നു പ്രാവശ്യം കുട്ടിയെ കണ്ടു. ഒരു തവണ കുട്ടിയുടെ അമ്മ തന്നെ ട്യൂഷന്‍ സെന്ററില്‍നിന്നു കുട്ടിയെ വിളിച്ചതിനാല്‍ തട്ടിയെടുക്കല്‍ നടന്നില്ല. ഒരുപ്രാവശ്യം കുട്ടിയുടെ അമ്മച്ചി ഉള്ളതിനാല്‍ നടന്നില്ല. സംഭവ ദിവസം നാലേകാലോടെ അവിടെ എത്തി കാത്തിരുന്നു. പെണ്‍കുട്ടിയെ വണ്ടിക്കകത്ത് വലിച്ചുകയറ്റി.

കുട്ടിയെ വണ്ടിക്കകത്തു കയറ്റിയതിനുശേഷം അച്ഛന്റെ അടുത്തു കൊണ്ടുപോകാമെന്നു പറഞ്ഞു. മുഖം പൊത്തിപ്പിടിച്ചു. റിലാക്‌സ്ഡ് ആയ സമയത്ത് ഗുളിക കൊടുത്തു. കുറെ സ്ഥലത്തു പോയ ശേഷം വീട്ടിലെത്തിച്ചു. കുട്ടിയുടെ കയ്യില്‍നിന്നും നമ്പര്‍ വാങ്ങി പാരിപ്പള്ളിയില്‍ പോയി. അവിടെനിന്ന് ഓടോറിക്ഷ പിടിച്ച് കടയില്‍ചെന്നു സാധനം വാങ്ങി.

കടയുടമയുടെ ഫോണ്‍ വാങ്ങി അമ്മയുടെ ഫോണില്‍ വിളിക്കുകയായിരുന്നു. തുടര്‍ന്നാണു വിഷയത്തിനു വലിയ മാധ്യമശ്രദ്ധ കിട്ടിയെന്നു പ്രതികള്‍ മനസിലാക്കിയത്. കുട്ടിയെ ഉപേക്ഷിച്ചശേഷം തല്‍ക്കാലം മാറിനില്‍ക്കാന്‍ പ്രതികള്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി തെങ്കാശിയില്‍ മുറിയെടുത്തു. ഹോടെലിന്റെ മുന്നില്‍വച്ചാണു പ്രതികളെ പിടികൂടുന്നത്. യാത്രയില്‍ മൊബൈല്‍ പ്രതികള്‍ ഉപയോഗിച്ചിരുന്നില്ല.

ആറുവയസ്സുകാരിയുടെ സഹോദരനെ ഹിറോയെന്നും എഡിജിപി വിശേഷിപ്പിച്ചു. സഹോദരിയെ തട്ടിക്കൊണ്ടുപോവുന്നത് തടയാന്‍ പരമാവധി കുട്ടി ശ്രമിച്ചു. പ്രതികള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമായിരുന്നു. കുട്ടി നന്നായി പോരാടി. ആ പയ്യനാണ് ആദ്യത്തെ ഹിറോ. രണ്ടാമത്തെ താരം ആറുവയസ്സുകാരി തന്നെയാണ്. പെണ്‍കുട്ടി കൃത്യമായ വിവരണം നല്‍കി. മൂന്നാമത്തെ ഹീറോസ് പോര്‍ട്രെയ്റ്റ് വരച്ചവരാണ്. വളരെ കൃത്യതയോടെ കുട്ടി വിവരിച്ചതും വളരെ കൃത്യതയോടെ പോര്‍ട്രെയ്റ്റ് വരയ്ക്കാന്‍ സാധിച്ചതും കേസ് അന്വേഷണത്തില്‍ സഹായകരമായി.

കൂടാതെ പ്രതികളെ കുറിച്ച് പൊതുജനങ്ങള്‍ നല്‍കിയ വിവരങ്ങളും നിര്‍ണായകമായി. ജനങ്ങളില്‍ നിന്ന് വിവരം ശേഖരിച്ചാണ് പ്രതികളിലെത്തിയത് - എന്നും എഡിജിപി പറഞ്ഞു.

Keywords:  Kollam Girl Missing Case: ADGP Meets Media Persons, Kollam, News, Girl Missing Case, Press Meet, ADGP, Jail, Probe, Tuition Centre, Kidnap, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia