Financial Crisis | വരാനിരിക്കുന്നത് സാമ്പത്തിക അടിയന്തിരാവസ്ഥയോ, ധനപ്രതിസന്ധിയിൽ മുങ്ങിത്താഴുമോ കേരളം?

 


/ ഭാമനാവത്ത്

കണ്ണൂർ: (KVARTHA) സംസ്ഥാനത്തെ ഖജനാവിൽ പൂച്ച പെറ്റു കിടക്കുമ്പോഴും അതു പരിഹരിക്കാൻ വഴി തേടാതെ മുഖ്യമന്ത്രിയും പരിവാരങ്ങളും നവകേരളയാത്രയുടെ പേരിൽ ജില്ലകൾ തോറും പര്യടനം തുടരുന്നു. ഡിസംബർ 25ന് തലസ്ഥാനത്ത് നവകേരള യാത്ര എത്തുമ്പോഴെക്കും സ്ഥിതിഗതികൾ വഷളാവുമെന്നാണ് സൂചന. ചരിത്രത്തിൽ ഇല്ലാത്ത വിധം സാമ്പത്തിക അടിയന്തിരാവസ്ഥയുടെ വക്കിലാണ് കേരളം. തൊഴിൽ മേഖലകളിലും സർവീസ് മേഖലകളിലും അനിശ്ചിതത്വം നിലനിൽക്കുകയാണ്. സാമ്പത്തിക അരാജകത്വമാണ് എങ്ങും നിലനിൽക്കുന്നത്.

Financial Crisis | വരാനിരിക്കുന്നത് സാമ്പത്തിക അടിയന്തിരാവസ്ഥയോ, ധനപ്രതിസന്ധിയിൽ മുങ്ങിത്താഴുമോ കേരളം?

വിലക്കയറ്റം കൊണ്ടു സാധാരണക്കാരന് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. നിർമ്മാണ മേഖലയുടെ തകർച്ച പതിനായിരക്കണക്കിന് കുടുംബങ്ങളെയാണ് പെരുവഴിയിലാക്കിയത്. കേരളത്തിലേക്ക് തൊഴിൽ തേടി വന്ന ബഹുഭൂരിപക്ഷം ഇതര സംസ്ഥാന തൊഴിലാളികളും മറ്റിടങ്ങളിലേക്ക് ചേക്കേറി കഴിഞ്ഞു. ഉൽപന്നങ്ങളുടെ വിലക്കുറവും വന്യമൃഗ ശല്യവും കാരണം കർഷക ആത്മഹത്യകൾ പതിവ് സംഭവങ്ങളായി മാറിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിനെ കാത്തു നിൽക്കാതെ സംസ്ഥാനത്തിന് ജ്വല്ലറികളിൽ നിന്നും മറ്റും ലഭിക്കേണ്ട പതിനായിരക്കണക്കിന് കോടി രൂപയുടെ നികുതി കുടിശിക പിരിച്ചെടുക്കാൻ സർക്കാർ യാതൊന്നും ചെയ്യുന്നില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

വീണ്ടും കടമെടുത്ത് ശമ്പളവും പെൻഷനും കൊടുത്ത് താൽകാലികമായി പിടിച്ചു നിൽക്കാനാണ് ധനകാര്യ വകുപ്പ് ശ്രമിക്കുന്നത്. ഇത് എത്ര കാലം മുൻപോട്ടു പോകുമെന്ന് കണ്ടറിയുക തന്നെ വേണം. നിയന്ത്രണങ്ങൾ തുടരുന്ന ട്രഷറിയാണ് ഇന്നുള്ളത്. ഓവർ ഡ്രാഫ്റ്റിന്റെ വക്കിൽ നിൽക്കുന്നത് കാരണം സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് മുൻപോട്ടു പോകുന്നത്. ബിവറേജസിലും ലോട്ടറി നികുതി വരുമാനത്തിൽ നിന്നും ലഭിച്ച ഫണ്ടിന്റെ തുണയാലാണ് കഴിഞ്ഞ മാസം ഓവർ ഡ്രാഫ്റ്റ് പ്രതിസന്ധി മറികടന്നത്. സെപ്തംബറിലും സമാന സാഹചര്യം നേരിട്ടിരുന്നു.

അഞ്ചു ലക്ഷത്തിന് മുകളിൽ ബില്ല് മാറാതെയുള്ള ട്രഷറി നിയന്ത്രണം സംസ്ഥാനത്തെ ഗവ. കരാറുകാരെ ആത്മഹത്യയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. രണ്ടാം പിണറായി സർക്കാരിന്റെ ഒരു സാമ്പത്തിക വർഷവും ട്രഷറി നിയന്ത്രണം പിൻവലിക്കാനായിട്ടില്ല. ഖജനാവിൽ പണമില്ലാത്ത സാഹചര്യത്തിൽ 1340 കോടി രൂപ റിസർവ് ബാങ്കിൽ നിന്നും ഓവർ ഡ്രാഫ്റ്റെടുക്കാമെങ്കിലും രണ്ടാഴ്ച കൊണ്ടു തിരിച്ചടക്കണമെന്നാണ് വ്യവസ്ഥ . ഇതു കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചേക്കാം.

വായ്പാ ലഭ്യത നിയന്ത്രിക്കപ്പെട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വായ്പയെടുക്കാൻ അനുവദിക്കുകയോ, പ്രത്യേക സാമ്പത്തിക ഇളവ് നൽകുകയോ കേന്ദ്ര സഹായം കൃത്യമായി കൈമാറുകയോ വേണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ജി.എസ്.ടി വന്നതോടെ നികുതി നിർണയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല. അതോടെ സ്വന്തമായി വരുമാനം കണ്ടെത്താനുളള സാഹചര്യം ഇല്ലാതായി. സാമ്പത്തിക വർഷത്തെ അടുത്ത പാദത്തിലെ വായ്പ തുകയിൽ നിന്നും ഇരുപതിനായിരം കോടി രൂപ വായ്പയെടുത്താണ് സംസ്ഥാനം പിടിച്ചു നിൽക്കുന്നതെന്ന യാഥാർത്ഥ്യം വരാനിരിക്കുന്ന പ്രതിസന്ധിയുടെ ആഴമാണ് വ്യക്തമാക്കുന്നത്.

Keywors: News, Kerala, Kannur, Nava Kerala Sadas, LDF Govt, Pinarayi Vijayan, Ministers, CPM, Politics, 'Kerala facing financial crisis.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia