Flight Ticket | ക്രിസ്മസ്, പുതുവത്സര ദിനം ആഘോഷിക്കാന്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഇരുട്ടടിയായി ടികറ്റ് നിരക്കില്‍ ആറിരട്ടിയിലേറെ വര്‍ധന; വിമാന കംപനികളെ നിയന്ത്രിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍കാരുകള്‍ മുന്നോട്ടുവരണമെന്ന ആവശ്യവുമായി സംഘടനകള്‍

 


മലപ്പുറം: (KVARTHA) ക്രിസ്മസ്, പുതുവത്സര ദിനം ആഘോഷിക്കാന്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഇരുട്ടടിയായി ടികറ്റ് നിരക്കില്‍ ആറിരട്ടിയിലേറെ വര്‍ധനവ് വരുത്തി വിമാന കംപനികള്‍. ഗള്‍ഫിലെ അവധിക്കാലവും ഒരേ സമയത്ത് തന്നെ ആയതിനാല്‍ നാട്ടിലെത്താന്‍ പ്രവാസികള്‍ക്ക് എന്തുകൊണ്ടും നല്ല സമയമാണ്. എന്നാല്‍ ഈ അവസരം പരമാവധി മുതലാക്കാനാണ് വിമാന കംപനികളുടെ ശ്രമം.

Flight Ticket | ക്രിസ്മസ്, പുതുവത്സര ദിനം ആഘോഷിക്കാന്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഇരുട്ടടിയായി ടികറ്റ് നിരക്കില്‍ ആറിരട്ടിയിലേറെ വര്‍ധന; വിമാന കംപനികളെ നിയന്ത്രിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍കാരുകള്‍ മുന്നോട്ടുവരണമെന്ന ആവശ്യവുമായി സംഘടനകള്‍

ക്രിസ്മസ്, പുതുവത്സര സീസണും ഗള്‍ഫിലെ അവധിക്കാലവും ലക്ഷ്യമിട്ട് കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് വന്‍ തോതിലാണ് വിമാന കംപനികള്‍ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്.

ഇത്തിഹാദ് എയര്‍വേയ്‌സില്‍ പുതുവത്സരദിനത്തില്‍ തിരുവനന്തപുരത്തു നിന്ന് ദുബൈയിലേക്ക് ഇകോണമി ക്ലാസില്‍ 75,000 രൂപയാണു നിരക്ക്. നിലവില്‍ പതിനായിരത്തില്‍ താഴെയാണ് ടികറ്റ് നിരക്ക്. നിലവില്‍ 50,000 രൂപയുള്ള ബിസിനസ് ക്ലാസ് ടികറ്റിന് പുതുവത്സര ദിനത്തില്‍ 1,61,213 രൂപ നല്‍കണം.

കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. കോഴിക്കോട്ടുനിന്ന് ദുബൈയിലേക്ക് നിലവില്‍ ഇത്തിഹാദില്‍ 26,417 രൂപയ്ക്ക് യാത്ര ചെയ്യാമെങ്കില്‍ ക്രിസ്മസ് - പുതുവത്സര സീസണില്‍ 50,000 രൂപ നല്‍കണം. നാല് അംഗങ്ങളുള്ള കുടുംബത്തിന് ദുബൈയില്‍നിന്നു നാട്ടിലെത്താന്‍ 2,00,000 രൂപ ടികറ്റ് ഇനത്തില്‍ തന്നെ ചിലവാകുമെന്നു ചുരുക്കം.

കേരള യുഎഇ സെക്ടറില്‍ കൂടുതല്‍ സര്‍വീസ് നടത്തുന്ന എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് മുന്‍കൂട്ടി നിരക്ക് ഉയര്‍ത്തിക്കഴിഞ്ഞു. നേരത്തേ 13,500 രൂപ വരെയായിരുന്ന ടികറ്റിന് ഇനി അരലക്ഷത്തിനു മുകളില്‍ നല്‍കേണ്ടിവരും. കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നും സീസണ്‍ കഴിയുന്നതുവരെ യുഇഎയിലേക്ക് യാത്രചെയ്യാന്‍ 40,000 രൂപ വരെയാകും.

ദുബൈയില്‍നിന്ന് കേരളത്തിലേക്ക് ഈ മാസം 22 മുതല്‍ ജനുവരി എട്ടു വരെ എയര്‍ ഇന്‍ഡ്യയില്‍ യാത്ര ചെയ്യണമെങ്കില്‍ 30,000 രൂപയ്ക്കു മുകളില്‍ നല്‍കണം. നിലവില്‍ 12,000 രൂപയാണ് നിരക്ക്. അബൂദബി, ശാര്‍ജ എന്നിവിടങ്ങളിലേക്കും നിരക്കില്‍ മൂന്നിരട്ടിയിലേറെ വര്‍ധനയുണ്ട്.

അതേസമയം, ഡെല്‍ഹി, മുംബൈ ഉള്‍പെടെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍നിന്ന് ഇതേ സമയത്ത് ഗള്‍ഫിലേക്കുള്ള ടികറ്റ് നിരക്കില്‍ വലിയ വര്‍ധനയില്ല. പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കംപനികളെ നിയന്ത്രിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍കാരുകള്‍ മുന്നോട്ടുവരണമെന്ന ആവശ്യവുമായി സംഘടനകള്‍ രംഗത്തെത്തി. ഡിസംബര്‍ മൂന്നാം വാരം മുതല്‍ ജനുവരി രണ്ടാം വാരം വരെയാണ് ഗള്‍ഫില്‍ സ്‌കൂളുകള്‍ക്ക് ശൈത്യകാല അവധി.

അവധിക്കാലത്തും ഉത്സവ സീസണിലും ഗള്‍ഫിലേക്കും തിരിച്ചും ചാര്‍ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന സംസ്ഥാന സര്‍കാരിന്റെ ബജറ്റ് പ്രഖ്യാപനം ഇതുവരെ നടപ്പായില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഓണത്തിന് ചാര്‍ടേഡ് സര്‍വീസ് നടത്താന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. രാജ്യാന്തര വിമാന സര്‍വീസുമായി ബന്ധപ്പെട്ട വ്യവസ്ഥകളാണ് തടസമാകുന്നത്.

ദുരന്ത സമയത്ത് ആളുകളെ ഒഴിപ്പിച്ച് കൊണ്ടുവരുന്നതിനോ തീര്‍ഥാടനത്തിനോ മാത്രമാണു നിലവില്‍ രാജ്യാന്തര ചാര്‍ടേഡ് സര്‍വീസുകള്‍ നടത്തുന്നത്. ഇരു രാജ്യങ്ങള്‍ തമ്മില്‍ വ്യോമയാന കരാറിലേര്‍പ്പെടുമ്പോള്‍ സര്‍വീസുകളുടെ എണ്ണമുള്‍പെടെ തീരുമാനിക്കുന്നതാണെന്നും അധിക സര്‍വീസുകള്‍ നടത്തുന്നതിന് സാങ്കേതിക തടസമുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു.

Keywords:  Huge increase in air fares in Kerala Gulf sector, Malappuram, News, Ticket Charge, Increased, Allegation, Airport, Passengers, Air India, Holidays, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia