Criticized | ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് പ്രതികരിക്കണം; ഗുണ്ടായിസത്തെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കരുത്; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മുന്നറിയിപ്പുമായി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍

 


കണ്ണൂര്‍: (KVARTHA) കോണ്‍ഗ്രസിനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി എല്‍ ഡി എഫ് കണ്‍വീനര്‍. കേരളത്തിലെ പ്രതിപക്ഷ നേതാവ് ഗുണ്ടായിസത്തെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കുകയാണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആരോപിച്ചു. പാറക്കണ്ടിയിലെ സി പി എം കണ്ണൂര്‍ ജില്ലാ കമിറ്റി ഓഫീസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Criticized | ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് പ്രതികരിക്കണം; ഗുണ്ടായിസത്തെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കരുത്; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മുന്നറിയിപ്പുമായി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍

പ്രതിപക്ഷ നേതാവിന്റെ അഹങ്കാരത്തിനും ധിക്കാരത്തിനും ഒരു പരിധിയുണ്ട്. അതുകൊണ്ടു അവനവന്‍ ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചേ പ്രഖ്യാപനം നടത്താവൂ. നിങ്ങള്‍ അടിക്കാന്‍ വരുമ്പോള്‍ ഞങ്ങള്‍ പുറം കാണിച്ചു തരുമെന്നു കരുതരുത്. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വമോര്‍ത്ത് പ്രതിപക്ഷ നേതാവ് പ്രതികരിക്കണമന്നും ഇ പി ജയരാജന്‍ പറഞ്ഞു.

പാര്‍ലമെന്റില്‍ 140 എം പിമാരെ പുറത്താക്കിയപ്പോള്‍ കേരളത്തിലെ അവരുടെ 18 എം പിമാരുമുണ്ട്. ഇതിനെതിരെ പ്രതികരിക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ല. പാര്‍ലമെന്റില്‍ എം പിമാരെ പുറത്താക്കിയത് ഫാസിസ്റ്റ് ഭരണ രീതിയുടെ ലക്ഷണമാണ്. ഇന്നത്തെ ജനങ്ങള്‍ നേരിടുന്ന ജീവല്‍ പ്രശ്‌നം പാര്‍ലമെന്റില്‍ എം പിമാരെ പുറത്താക്കിയതാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളെയും പിന്നോക്കക്കാരെയും സംരക്ഷിക്കുകയാണ് വേണ്ടത്. ഇനിയെങ്കിലും ജനങ്ങള്‍ നേരിടുന്ന ജീവല്‍ പ്രശ്‌നങ്ങള്‍ മനസിലാക്കി പ്രതിപക്ഷ നേതാവ് തെറ്റുതിരുത്തണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ഗുണ്ടായിസം കേരളമാകെ വ്യാപിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. പൊലീസിനെ അക്രമിക്കുമ്പോള്‍ അവര്‍ സ്വാഭാവികമായും പ്രതികരിക്കും. അവരില്‍ നിന്നും അടിവാങ്ങി നാട്ടില്‍ സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. നിങ്ങള്‍ നവകേരള സദസിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് ആദ്യം പറയണം. സമരം ചെയ്യുന്ന കെ എസ് യു, യൂത് കോണ്‍ഗ്രസുകാരും ഇതുവരെ അവരുടെ ഡിമാന്‍ഡ് എന്താണെന്ന് പറഞ്ഞിട്ടില്ല.

കേരളത്തെ പുതിയൊരു കേരളമാക്കാനാണ് നവകേരള സദസ് സര്‍കാര്‍ നടത്തുന്നത്. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ അതിനെ അനുകൂലിക്കുകയും തോളോട് തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയുമാണ്. ഒരു കമ്പുമെടുത്ത് തുണിയില്‍ കരിങ്കല്ലും കുപ്പിച്ചില്ലും കെട്ടി മുഖ്യമന്ത്രി സഞ്ചരിക്കുന്ന വാഹനത്തിന് നേരെ എറിയുന്നതാണോ സമരം. മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ബാധ്യതയുള്ളവര്‍ അപ്പോള്‍ സംരക്ഷിക്കും. കേരളത്തിന്റെ ക്രമസമാധാനം മെച്ചപെട്ടതാണ് അല്ലെങ്കില്‍ ബഹുജനങ്ങള്‍ക്കറിയാം അക്രമം അവസാനിപ്പിക്കാനെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

സര്‍വകലാശാലകളിലെ കാവി വത്ക്കരണത്തെ അനുകൂലിച്ചുകൊണ്ടു കെ സുധാകരന്‍ പറഞ്ഞ അഭിപ്രായത്തിനോട് യോജിക്കുന്നുണ്ടോയെന്ന് ഘടക കക്ഷിയായ മുസ്ലിം ലീഗ് അഭിപ്രായം പറയണം. എത്ര പരിഹാസ്യമാണ് സുധാകരന്റെ നിലപാട്. കെ പി സി സി പ്രസിഡന്റ് ആര്‍ എസ് എസ് നയങ്ങള്‍ ഗവര്‍ണര്‍ നടപ്പിലാക്കുമ്പോള്‍ ന്യായികരിക്കുകയാണ്. രണ്ടു കോണ്‍ഗ്രസുകാരെയും ഗവര്‍ണര്‍ നിയമിച്ചുവെന്നാണ് അതിനെ ന്യായികരിച്ചുകൊണ്ട് പറയുന്നത്. വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരിച്ചു അതിനെ നശിപ്പിക്കാനുള്ള ഉപകരണമായി ഗവര്‍ണറെ ഉപയോഗപ്പെടുത്തുകയാണ്. ഇതിനെതിരെയുള്ള ശക്തമായ പ്രതിഷേധമാണ് കേരളത്തില്‍ ഉയര്‍ന്നു വരുന്നത്.

എത്ര മാത്രം വൃത്തികെട്ട നിലപാടാണ് കേരള ഗവര്‍ണര്‍ സ്വീകരിക്കുന്നത്. ഭരണഘടനാ പദവിയില്‍ ഏറ്റവും ഉയരത്തിലിരിക്കുന്നയാള്‍ കോഴിക്കോട് മിഠായി തെരുവില്‍ അലുവാ കട നോക്കി നടക്കുകയാണ്. കാലികറ്റ് സര്‍വകലാശാലയും മിഠായി തെരുവും എത്രമാത്രം ദൂരെയാണ്. ഗവര്‍ണര്‍ക്ക് അലുവ തിന്നണമെങ്കില്‍ അതു ഗസ്റ്റ് ഹൗസില്‍ എത്തിക്കുമായിരുന്നില്ലേ? അലുവ കടയില്‍ പോയി അലുവ നുണയുന്നത് എന്തിനാണെന്നും ജയരാജന്‍ ചോദിച്ചു.

സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നുവെന്നു വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നത്. അവിടെ എന്തെങ്കിലും പ്രതിഷേധമുണ്ടായാല്‍ ആരായിരിക്കും ഉത്തരവാദി? മുഖ്യമന്ത്രിയുടെ നാടായതിനാലാണ് ഗവര്‍ണര്‍ കണ്ണൂരിനെ അപമാനിച്ചത്. എത്ര മ്ലേഛമായ പദപ്രയോഗമാണ് ഗവര്‍ണര്‍ കണ്ണൂരിലെ ജനങ്ങളെ കുറിച്ചു നടത്തിയത്. മാനസിക നില തകരാറില്ലാത്ത ഒരാള്‍ക്ക് ഇങ്ങനെ പറയാന്‍ കഴിയില്ല. ആരിഫ് മുഹമ്മദ് ഖാന്‍ പരിണിത പ്രഞ്ജനായ രാഷ്ട്രീയക്കാരന്‍ കൂടിയാണ്. അദ്ദേഹത്തിന് എന്തോ ഇപ്പോള്‍ സംഭവിച്ചിട്ടുണ്ട്. അടുപ്പമുള്ളവര്‍ എഴുപതു വയസ് പിന്നിട്ട അദ്ദേഹത്തെ പരിശോധിപ്പിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Keywords:  EP Jayarajan Criticized V D Satheesan, Kannur, News, EP Jayarajan, Criticized, V D Satheesan, Press Meet, Governor, Politics, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia