CM Pinarayi | 'കരുതലും കൈത്താങ്ങും' അദാലത്തിലൂടെ കേള്‍വി പരിമിതി നേരിട്ടിരുന്ന നന്ദനയ്ക്ക് ശ്രവണ സഹായി നല്‍കി; സാധാരണക്കാരന്റെ സങ്കടങ്ങള്‍ കേള്‍ക്കാനും പരിഹാരം കാണാനും സര്‍കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഫലം കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 


തൃശ്ശൂര്‍: (KVARTHA) കര്‍ഷകര്‍ക്ക് കൃഷി സഹായിയായി ഡിപിആര്‍ ക്ലിനിക്കുകള്‍ ആരംഭിച്ചതായി നവ കേരള സദസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശൂര്‍ മുളങ്കുന്നത്തുകാവ് കിലയിലാണ് ചേലക്കര, കുന്നംകുളം, ഗുരുവായൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട 260ഓളം വ്യക്തികള്‍ പങ്കെടുത്ത പ്രഭാത യോഗം ചേര്‍ന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്:

തനിക്ക് അന്യമായിരുന്ന ശബ്ദങ്ങളുടെ പുതിയ ലോകത്തെത്തിയ നന്ദന എന്ന പെണ്‍കുട്ടി വന്ന് നന്ദി പറഞ്ഞത് ഇന്ന് വ്യത്യസ്തമായ അനുഭവമായിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ ഗുരുവായൂരില്‍ നടന്ന 'കരുതലും കൈത്താങ്ങും' അദാലത്തിലൂടെയാണ് കേള്‍വി പരിമിതി നേരിട്ടിരുന്ന നന്ദനയ്ക്ക് ശ്രവണ സഹായി നല്‍കിയത്. റവന്യു മന്ത്രി കെ രാജനും ജില്ലാ കലക്ടര്‍ കൃഷ്ണതേജയും ആണ് ഇടപെട്ടത്. മണപ്പുറം ഫൗണ്ടേഷന്‍ സഹായ വാഗ്ദാനവുമായി മുന്നോട്ടു വന്നു. 1.80 ലക്ഷം രൂപ വില വരുന്ന ശ്രവണസഹായി ഇപ്പോള്‍ നന്ദനയ്ക്ക് കിട്ടിയിരിക്കുന്നു.
 
ഇതൊക്കെ സാധാരണ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്ന സങ്കടങ്ങളാണ്. അവ കേള്‍ക്കാനും പരിഹാരം കാണാനും ഈ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഒരു പരിധിവരെ ഫലം കാണുന്നു എന്നാണ് നന്ദനയുടെ അനുഭവം നല്‍കുന്ന സൂചന.

ചലച്ചിത്ര മേഖല മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗം വരെ- പുതിയ ആശയങ്ങളും അഭിപ്രായങ്ങളും യോഗത്തിന്റെ പരിമിത സമയത്തിനുള്ളില്‍ സജീവമായി ചര്‍ച്ച ചെയ്തു. കുന്നംകുളം മണ്ഡലത്തില്‍ കലാമണ്ഡലത്തിന്റെ സബ് സെന്റര്‍ ആരംഭിക്കണമെന്നായിരുന്നു ഗാനരചയിതാവ് ബി കെ ഹരിനാരായണന്റെ അഭ്യര്‍ത്ഥന. കലാമണ്ഡലത്തിന്റെ ഭാവി വികസന ചര്‍ച്ചകളില്‍ ഇക്കാര്യം ആലോചിക്കാമെന്ന് മറുപടി നല്‍കി.

ആധുനിക സമ്പ്രദായങ്ങള്‍ കൃഷി രീതിയില്‍ പ്രയോഗിക്കുന്നതിനുള്ള പദ്ധതികള്‍ ഉണ്ടാവണമെന്നും കൃഷിയിലേക്ക് യുവജനങ്ങളെ ആകര്‍ഷിപ്പിക്കുന്നതിന് പഞ്ചായത്തുകള്‍ മുഖേന ശ്രമം ഉണ്ടാകണമെന്നും ജൈവകര്‍ഷകന്‍ രാജു നാരായണ സ്വാമി പറഞ്ഞു. സംസ്ഥാനത്ത് ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള നൂതന കൃഷി രീതികള്‍ നടപ്പാക്കുന്നുണ്ട്. കാര്‍ഷികോല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ സമഗ്രമായ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. കാര്‍ഷിക യന്ത്രവത്കരണ മേഖലയില്‍ ഏകജാലക സംവിധാനങ്ങളായ കൃഷിശ്രീ സെന്ററുകള്‍ ആരംഭിക്കുവാനുള്ള നടപടികള്‍ക്ക് 2022ല്‍ തന്നെ തുടക്കമിട്ടു. കാര്‍ഷിക രംഗത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കുക എന്നതാണ് ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യം. കൂടാതെ കാര്‍ഷിക മേഖലയില്‍ യന്ത്രോപകരണങ്ങളുടെ ഉപയോഗം വ്യാപിപ്പിക്കുക, കാര്‍ഷിക മേഖലയ്ക്ക് ആവശ്യമായ സഹായങ്ങളും സേവനങ്ങളും മിതമായ നിരക്കില്‍ കര്‍ഷകര്‍ക്ക് നല്‍കുക തുടങ്ങിയവയും ഈ പദ്ധതിയുടെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ 22 കൃഷിശ്രീ സെന്ററുകള്‍ ആരംഭിക്കുന്നതിനായി 8 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

കര്‍ഷകര്‍ക്ക് അറിവുകള്‍ പകര്‍ന്നു കൊടുക്കാനും ഉദ്യമങ്ങള്‍ ലക്ഷ്യപ്രാപ്തിയിലെത്തിക്കാനല്ല സഹായം നല്‍കാനും ജില്ലകള്‍ തോറും പുതുതായി രൂപീകരിക്കുന്ന വികേന്ദ്രീകൃത സംവിധാനമാണ് വൈഗ റിസോഴ്‌സ് സെന്റുകള്‍. കര്‍ഷകന്റെയോ സംരംഭകന്റെയോ ആവശ്യങ്ങള്‍ മനസ്സിലാക്കി അതനുസരിച്ച് ഡി പി ആര്‍ തയാറാക്കല്‍ മുതലുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന രീതിയില്‍ റിസോഴ്‌സ് സെന്ററുകള്‍ വിഭാവനം ചെയ്തിട്ടുണ്ട്. റിസോഴ്‌സ് സെന്ററുകള്‍ മുഖേന ഡിപിആര്‍ ക്ലിനിക്കുകള്‍, ബി ടു ബി മീറ്റുകള്‍, സെമിനാറുകള്‍, എക്‌സിബിഷന്‍, തുടങ്ങിയവ സംഘടിപ്പിക്കുന്നതിനോടൊപ്പം ഒരു സംരംഭം ആരംഭിക്കുന്നതിനും വിജയകരമായി പ്രവര്‍ത്തനം തുടരുന്നതിനുമുള്ള എല്ലാ സഹായങ്ങളും (ലൈസന്‍സുകള്‍ ലഭ്യമാക്കല്‍, വായ്പ സംവിധാനം തുടങ്ങിയവ) സംരംഭകര്‍ക്ക് ഒരുക്കി കൊടുക്കും.

കര്‍ഷകര്‍ക്കും കര്‍ഷക ഗ്രൂപ്പുകള്‍ക്കും വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി ബാങ്ക് വായ്പകളും സര്‍ക്കാരില്‍ നിന്ന് മറ്റാനുകൂല്യങ്ങളും ലഭിക്കുന്നതിന് പര്യാപ്തമായ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനായി കര്‍ഷകരെ പ്രാപ്തരാക്കുന്ന ഡി.പി.ആര്‍. ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ വിശദമായി യോഗത്തില്‍ പറഞ്ഞില്ലെങ്കിലും കൃഷിയുമായി ബന്ധപ്പെട്ട ക്രിയാത്മക നിര്‍ദേശങ്ങള്‍ പൂര്‍ണ്ണ മനസ്സോടെ ഉള്‍ക്കൊണ്ട് നടപടി സ്വീകരിക്കുമെന്ന ഉറപ്പ് യോഗത്തിന് നല്‍കി.

കേരളത്തിലെ ആരോഗ്യമേഖലയെ ലോകത്തിന്റെ തന്നെ ആരോഗ്യ ഹബ്ബാക്കി മാറ്റാമെന്ന് ആരോഗ്യ സര്‍വകലാശാല വി സി ഡോ. മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു. സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ നഴ്സിംഗ് കോളേജുകളും പാരാ മെഡിക്കല്‍ കോഴ്സുകളും ആരംഭിക്കണമെന്നും അദ്ദേഹം നിര്‍ദേശം മുന്നോട്ടിവെച്ചു. അതാണ് സ ര്‍ക്കാര്‍ ലക്ഷ്യമെന്നും പഠന സമയത്ത് പരിശീലനം ഉള്‍പ്പെടെ ലഭ്യമാക്കുമെന്നും അതിനോട് പ്രതികരിച്ചു.

തെറ്റ് ചെയ്യുന്ന കുട്ടികളെ തിരുത്താനുള്ള സാഹചര്യം അധ്യാപകര്‍ക്ക് നിലവില്‍ ഇല്ലെന്നത് ആശങ്കജനകമാണെന്ന് ബദനി എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ മാനേജര്‍ ഫാദര്‍ ബെഞ്ചമിന്‍ അഭിപ്രായപെട്ടു. എന്നാല്‍ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും അവരുടെ വ്യക്തിത്വത്തെ ബാധിക്കുന്ന രീതിയിലുള്ള ഒരു പ്രവൃത്തിയെയും പ്രോത്സാഹിപ്പിക്കില്ലെന്നും അതിനോട് പ്രതികരിച്ച് വ്യക്തമാക്കി. മാറുന്ന കാലത്തിനനുസരിച്ച് അധ്യാപകരും മാറേണ്ടതുണ്ട്. കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അധ്യാപകര്‍ക്കും ആകണം. കുട്ടികളുടെ വ്യക്തിത്വം അംഗീകരിച്ച് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുകയാണ് വേണ്ടത്.

പ്രമേഹ രോഗത്തിന്റെ വര്‍ധനയെക്കുറിച്ചും ഭാരതപ്പുഴയുടെ ദുരവസ്ഥയെക്കുറിച്ചുമുള്ള ഉത്കണ്ഠയാണ് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍ പങ്കുവെച്ചത്. ജീവിതശൈലി രോഗങ്ങളുടെ കാര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ഹരിതകേരളം മിഷന്‍ ശുചീകരണ പ്രവൃത്തികള്‍ നടത്തുന്നുണ്ട്. ജലസ്രോതസ്സുകളിലേക്ക് മാലിന്യം തള്ളുന്നതിന് എതിരെ കൃത്യമായ നടപടി ഉണ്ടാവുമെന്നും പൊതുജനങ്ങള്‍ കൂടി സഹകരിക്കണമെന്നും അദ്ദേഹത്തിന് മറുപടി നല്‍കി.

ചാവക്കാട് കടലോരത്ത് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പെടുത്തണമെന്ന് വ്യവസായിയായ നൗഷാര്‍ ആവശ്യമുന്നയിച്ചു. ഇ-ഗ്രാന്റ്‌സ് പോലുള്ള പദ്ധതികള്‍ സമൂഹത്തിന്റെ താഴേത്തട്ടിലുള്ള വിദ്യാര്‍ഥികളെ ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കാന്‍ സഹായിക്കുന്നുണ്ടെന്നും മാറിയ കാലത്ത് ഡിജിറ്റല്‍ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചെറുപ്രായം മുതലേ പരിശീലനം നല്‍കണമെന്നും പാലക്കാട് ഗവ. മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ്. വിദ്യാര്‍ഥിനി എ.എം. അനീഷ പറഞ്ഞു. ചേലക്കര മണ്ഡലത്തില്‍ അത്ലറ്റിക്സിനു വേണ്ടി സിന്തറ്റിക് ട്രാക്ക് നിര്‍മിക്കണമെന്നായിരുന്നു ട്രിപ്പിള്‍ ജമ്പിലെ ഏഷ്യന്‍ മെഡല്‍ ജേതാവ് എം.പി. ഷീനയുടെ ആവശ്യം. പുന്നയൂര്‍ക്കുളത്ത് 1500 കര്‍ഷകര്‍ ഏര്‍പ്പെട്ടിരിക്കുന്ന രാമച്ച കൃഷിയുടെ സംരക്ഷണത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പുന്നയൂര്‍ക്കുളം രാമച്ച കര്‍ഷക സംഘം പ്രസിഡന്റ് മോഹനന്‍ കറുത്തേടത്ത് ആവശ്യംപ്പെട്ടു. കൃഷി വകുപ്പ് ആവശ്യമായ നടപടികള്‍ ഇക്കാര്യത്തില്‍ എടുക്കുന്നുണ്ടെന്ന് അദ്ദേഹത്തെ അറിയിച്ചു.

ചര്‍ച്ചകളുടെ ചെറിയ ഭാഗം മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. നമ്മുടെ നാടിന്റെ മുന്നോട്ടുള്ള യാത്ര എങ്ങനെ ആകണം എന്ന് അനുഭവമുള്ളവര്‍ തന്നെ പറയുകയും അവ മൂര്‍ത്തമായ നിര്‍ദേശങ്ങളായി സര്‍ക്കാരിനുമുന്നിലെത്തുകയും ചെയ്യുന്ന പ്രസക്തമായ വേദിയാണ് നവകേരള സദസ്സിനോടനുബന്ധിച്ച പ്രഭാത യോഗങ്ങള്‍ എന്ന് അനുദിനം തെളിയിക്കപ്പെടുകയാണ്.


CM Pinarayi | 'കരുതലും കൈത്താങ്ങും' അദാലത്തിലൂടെ കേള്‍വി പരിമിതി നേരിട്ടിരുന്ന നന്ദനയ്ക്ക് ശ്രവണ സഹായി നല്‍കി; സാധാരണക്കാരന്റെ സങ്കടങ്ങള്‍ കേള്‍ക്കാനും പരിഹാരം കാണാനും സര്‍കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഫലം കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍




Keywords: News, Kerala, Kerala-News, Thrissur-News, Nava Kerala Sadas, Hearing Aid, Malayalam-News, DPR Clinics, Farm Assistants, Farmers, Chief Minister, Pinarayi Vijayan, CM, Thrissur News, KILA, Waste Dumping, Water Sources, Kunnamkulam, DPR clinics for farm assistants to farmers: Chief Minister Pinarayi Vijayan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia