K Surendran | രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിനെ നിഷേധാത്മകമായി കാണുന്ന കോണ്‍ഗ്രസ് ഭൂരിപക്ഷ വിഭാഗത്തെ അവഹേളിക്കുകയാണെന്ന് കെ സുരേന്ദ്രന്‍

 


തൃശ്ശൂര്‍: (KVARTHA) രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിനെ നിഷേധാത്മകമായി കാണുന്ന കോണ്‍ഗ്രസ് ഭൂരിപക്ഷ വിഭാഗത്തെ അവഹേളിക്കുകയാണെന്ന് കുറ്റപ്പെടുത്തി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തൃശ്ശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയില്‍ പ്രഥമചിത്രം ശ്രീരാമചന്ദ്രന്റെതാണ്. ഭരണഘടനയില്‍ രാമനെ സദ്ഭരണത്തിന്റെ പ്രതീകമായാണ് കാണുന്നത്. ലോകത്തിന്റെ ആത്മീയ കേന്ദ്രമായി മാറുന്ന അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ മോശമാക്കി ചിത്രീകരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

K Surendran | രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിനെ നിഷേധാത്മകമായി കാണുന്ന കോണ്‍ഗ്രസ് ഭൂരിപക്ഷ വിഭാഗത്തെ അവഹേളിക്കുകയാണെന്ന് കെ സുരേന്ദ്രന്‍

കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തെ ഭീഷണിപ്പെടുത്തുകയാണ് കേരള നേതൃത്വം എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ മുരളീധരനും സുധീരനും ഒരു മതവിഭാഗത്തെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് പ്രാണപ്രതിഷ്ഠ വിഷയത്തില്‍ ശരിയായ നിലപാട് കോണ്‍ഗ്രസിന് സ്വീകരിക്കാനാവാത്തത് എന്നും അദ്ദേഹം ചോദിച്ചു. സോമനാഥ ക്ഷേത്രം പുനരുദ്ധരിച്ചത് കോണ്‍ഗ്രസ് നേതാക്കളായിരുന്നു. പിന്നെ എന്തുകൊണ്ടാണ് ഇപ്പോള്‍ സമ്മര്‍ദ ശക്തികള്‍ക്ക് കോണ്‍ഗ്രസ് വഴങ്ങുന്നതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

സംഘടിത മതശക്തികളുടെ വോടിന് വേണ്ടി ഭൂരിപക്ഷ ജനതയുടെ വികാരങ്ങള്‍ ഹനിക്കുകയാണ് സി പി എം ചെയ്യുന്നത്. വിശ്വാസി സമൂഹം രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് വലിയ സ്വീകരണം നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കേരളവും രാമക്ഷേത്രത്തിന് ഒപ്പം നില്‍ക്കും. വോട് ബാങ്ക് രാഷ്ട്രീയം കേരളത്തില്‍ വിജയിക്കില്ല. വോട് ബാങ്ക് രാഷ്ട്രീയത്തിന് ജനുവരി 22 ന് കേരളത്തില്‍ കനത്ത തിരിച്ചടി ലഭിക്കുമെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ബഹുമാനപ്പെട്ട സുപ്രീംകോടതിയില്‍ തീര്‍പ്പായ വിഷയത്തെ പരിഹസിക്കുന്ന കോണ്‍ഗ്രസ്- സിപിഎം നേതാക്കള്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ചടങ്ങില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും പതിനായിരങ്ങള്‍ അയോധ്യയിലേക്ക് പോവാന്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

മന്ത്രിസഭ പുന:സംഘടന കൊണ്ട് നാടിന് ഒരു പ്രയോജനവും ഉണ്ടാവില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മുഹമ്മദ് റിയാസ് അല്ലാതെ കേരളത്തില്‍ മറ്റേത് മന്ത്രിക്കാണ് വിലയുള്ളത് എന്ന് ചോദിച്ച സുരേന്ദ്രന്‍ അമ്മായിയപ്പനും മരുമകനും ചേര്‍ന്നുള്ള ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നത് എന്നും പരിഹസിച്ചു.

ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ച സര്‍കാര്‍ തൃശ്ശൂര്‍ പൂരത്തിനും അള്ള് വെക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് ആധ്യാത്മികമായ ഒന്നും കാണരുതെന്നാണ് സര്‍കാര്‍ വിചാരിക്കുന്നത്. കേരളത്തിലെ വിവിധ തുറകളിലുള്ള സ്ത്രീകള്‍ പങ്കെടുക്കും. നരേന്ദ്രമോദിയോടുള്ള കേരളത്തിലെ സ്ത്രീകളുടെ സ്‌നേഹം ജനുവരി മൂന്നിന് മനസിലാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാര്‍, മഹിളാമോര്‍ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്‌മണ്യന്‍, സംസ്ഥാന ജെനറല്‍ സെക്രടറി ജസ്റ്റിന്‍ ജേകബ് എന്നിവര്‍ സംബന്ധിച്ചു.

Keywords:  Ayodhya Ram Temple Inauguration; K Surendran Criticized Congress and CPM, Thrissur, News, Ayodhya Ram Temple, Inauguration, K Surendran, Criticized, Congress, CPM, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia