Booked | സ്‌കൂള്‍ പ്രിന്‍സിപല്‍ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി 50 ഓളം വിദ്യാര്‍ഥിനികള്‍; 'അധ്യാപികയും കൂട്ടുനിന്നു'; കേസെടുത്ത് പൊലീസ്

 


ചണ്ഡീഗഢ്: (KVARTHA) സ്‌കൂള്‍ പ്രിന്‍സിപല്‍ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ച് അന്‍പതോളം വിദ്യാര്‍ഥിനികള്‍. ഹരിയാനയിലെ ജിന്ദ് ജില്ലയിലുള്ള സര്‍കാര്‍ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം റിപോര്‍ട് ചെയ്തിരിക്കുന്നത്. 

പീഡന പരാതി കിട്ടിയിട്ടും ജിന്ദ് പൊലീസ് നടപടിയെടുക്കാന്‍ വൈകിയെന്ന് ഹരിയാന വനിതാകമീഷന്‍ അധ്യക്ഷ രേണു ഭാട്ടിയ പറഞ്ഞു. സെപ്റ്റംബര്‍ 14ന് ചില വിദ്യാര്‍ഥിനികള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും ഒക്ടോബര്‍ 30നാണ് പൊലീസ് കേസെടുത്തതെന്നും ഇവര്‍ ആരോപിച്ചു.

Booked | സ്‌കൂള്‍ പ്രിന്‍സിപല്‍ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി 50 ഓളം വിദ്യാര്‍ഥിനികള്‍; 'അധ്യാപികയും കൂട്ടുനിന്നു'; കേസെടുത്ത് പൊലീസ്

വിദ്യാര്‍ഥിനികളില്‍നിന്ന് രേഖാമൂലം 60 പരാതികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ഇതില്‍ 50 എണ്ണം ലൈംഗികാതിക്രമ പരാതികളും ബാക്കി 10 എണ്ണം പ്രിന്‍സിപല്‍ വിദ്യാര്‍ഥികളോട് മോശമായി പെരുമാറിയതായി തങ്ങള്‍ക്ക് ആറിയാമെന്ന് കാട്ടിയുള്ളതുമാണ്. പരാതിക്കാരെല്ലാം പ്രായപൂര്‍ത്തിയാകാത്തവരാണ്. ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് പ്രിന്‍സിപല്‍ ഉപദ്രവിച്ചതെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. സെപ്റ്റംബര്‍ 13-ന് വിദ്യാര്‍ഥിനികളുടെ പരാതി കമീഷന് ലഭിച്ചിരുന്നു. തൊട്ടടുത്തദിവസം ഈ പരാതികള്‍ പൊലീസിന് കൈമാറി. എന്നാല്‍ ഒക്ടോബര്‍ 29 വരെ നടപടിയൊന്നുമുണ്ടായില്ലെന്നും രേണു ഭാട്ടിയ ആരോപിച്ചു.

തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ കമീഷനെ വീണ്ടും സമീപിച്ചു. പിന്നീട് പൊലീസ് സൂപ്രണ്ടുമായി കമീഷന്‍ ബന്ധപ്പെട്ടതോടെയാണ് പരാതികളില്‍ കേസ് രെജിസ്റ്റര്‍ ചെയ്തത്. വിദ്യാര്‍ഥികളെ ഫോണില്‍ വിളിച്ചതിനും സന്ദേശങ്ങള്‍ അയച്ചതിനും പ്രിന്‍സിപലിനെതിരെ തെളിവുണ്ട്. ഇയാള്‍ മൂന്ന് മൊബൈല്‍ ഫോണുകള്‍ രഹസ്യമായി കൈവശംവെച്ചിട്ടുണ്ട്. ജോലിചെയ്തിരുന്ന മറ്റ് രണ്ട് സ്‌കൂളുകളിലും ഇയാള്‍ക്കെതിരെ സമാന പരാതിയുണ്ടെന്നും അധ്യക്ഷ പറഞ്ഞു.

കുറ്റകൃത്യത്തിന് ഒരു അധ്യാപികയും കൂട്ടുനിന്നതായി വിദ്യാര്‍ഥിനികളുടെ പരാതിയില്‍ പറയുന്നു. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചില പെണ്‍കുട്ടികളെ അജ്ഞാതര്‍ ഫോണ്‍വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഹരിയാന ഡിജിപിയോടും ജിന്ദ് പൊലീസ് സൂപ്രണ്ടിനോടും പ്രതിയെ ഉടന്‍ പിടികൂടണമെന്ന് കമീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും വനിതാകമീഷന്‍ അധ്യക്ഷ വ്യക്തമാക്കി.

ഐപിസിയിലെ വിവിധ വകുപ്പുകളും പോക്സോ വകുപ്പും ചേര്‍ത്താണ് ജിന്ദ് പൊലീസ് പ്രിന്‍സിപലിനെതിരെ കേസെടുത്തത്. 55-കാരനായ ഇയാളെ പിടികൂടാനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും പ്രതി ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. പ്രിന്‍സിപലിനെ സംസ്ഥാന സര്‍കാര്‍ ഒക്ടോബര്‍ 27-ന് സസ്പെന്‍ഡ് ചെയ്തിരുന്നതായി ജില്ലാഭരണകൂടം അറിയിച്ചു. അതേസമയം, വിദ്യാര്‍ഥിനികള്‍ പ്രധാനമന്ത്രിക്കും ദേശീയവനിതാ കമീഷനും ഇതുസംബന്ധിച്ച് പരാതി നല്‍കിയെന്നാണ് വിവരം.

Keywords: Over 50 Haryana Schoolgirls Accuse Principal Of Molest, Case Filed, Chandigarh, News, Crime, Criminal Case, Molestation, Compliant, Students, Police, Allegation, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia