കണ്ണൂര്‍: (KVARTHA) കേരളം കണ്ട ഐതിഹാസികസമരങ്ങളിലൊന്നാണ് കൂത്തുപറമ്പില്‍ സ്വാശ്രയ കോളജുകള്‍ക്കെതിരെ നടന്നതെന്നാണ് ഡി വൈ എഫ് ഐ അതിന്റെ ചരിത്രത്തിലെ തങ്കലിപികളില്‍ എഴുതി ചേര്‍ത്തിരുന്നത്. ഡി വൈ എഫ് ഐ സമ്മേളനങ്ങളിലും മറ്റു കൂത്തുപറമ്പിലെ ധീരന്മാരായി രക്തസാക്ഷികളായ അഞ്ചുപേരെയും വെടിയേറ്റ് ശരീരം തളര്‍ന്ന പുതുക്കുടി പുഷ്പനെയും വാഴ്ത്താറുണ്ട്. അറിയാമോ ഞങ്ങളുടെ പുഷ്പനെ അറിയാമോയെന്നു തുടങ്ങുന്ന വിപ്ലവ ഗാനവും പ്രവര്‍ത്തകരെ ത്രസിപ്പിക്കുന്നതാണ്.
കൂത്തുപറമ്പില്‍ നടന്ന വെടിവയ്‌പ് വിദ്യാഭ്യാസ കച്ചവടത്തിനിറങ്ങിയ അന്നത്തെ കെ കരുണാകരന്‍ സര്‍കാരിന്റെ സൃഷ്ടിയാണെന്നും ഭരണകൂട ഭീകരതയാണെന്നും ചിത്രീകരിച്ചിരുന്ന ഡി വൈ എഫ് ഐ അതിനുത്തരവാദി ഇപ്പോഴും അന്നത്തെ സഹകരണമന്ത്രി എം വി രാഘവന്റെ അധികാര ധാര്‍ഷ്ട്യമാണെന്നാണ് ചിത്രീകരിച്ചിരുന്നത്. പാർടി വിട്ട എം വി ആറും സിപിഎമും തമ്മിലുളള ആഭ്യന്തര യുദ്ധത്തിന് ഇരയായി മാറിയത് കൂത്തുപറമ്പിലെ അഞ്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകരായിരുന്നു. എന്നാല്‍ ചരിത്രം പിന്നീട് പ്രഹേളികയായി ആവര്‍ത്തിക്കുമെന്ന ചൊല്ലുപോലെ അന്നത്തെ ഡി വൈ എഫ് ഐ നേതാവായിരുന്ന എം വി ജയരാജന്‍ ഇപ്പോള്‍ കണ്ണൂരിലെ പാര്‍ടിയുടെ അമരക്കാരനായപ്പോള്‍ ചരിത്രം മറന്നതുപോലെ ഇപ്പോള്‍ എം വി ആറിനെ വാഴ്ത്തിപ്പാടുകയാണ്.
കണ്ണൂരില്‍ നടന്ന എം വി ആര്‍ അനുസ്മരണ സമ്മേളനത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാസെക്രടറി എം വി ജയരാജന്‍ നടത്തിയ പ്രസംഗം പ്രസംഗമാണ് ഇപ്പോള്‍ ഡി വൈ എഫ് ഐയിലും പൊതുസമൂഹത്തിലും ചൂടേറിയ ചര്‍ച്ചയായി മാറുന്നത്. എം വി ആര്‍ മഹാനായ കമ്യൂണിസ്റ്റാണെന്നായിരുന്നു എം വി ജയരാജന്റെ വിശേഷണം. കൂത്തുപറമ്പ് വെടിവയ്‌പിന്റെ ഭാഗമായി കൊല്ലപ്പെട്ട അഞ്ചു പേരെ അനുസ്മരിച്ചു കൊണ്ടു രക്തസാക്ഷിദിനാചരണം നവംബര്‍ 25ന് നടത്താനിരിക്കെയാണ് കൂത്തുപറമ്പ് സമരത്തിന്റെ മുന്നണി പോരാളിയായ അന്നത്തെ ഡി വൈ എഫ് ഐ നേതാവായിരുന്ന എം വി ജയരാജന്‍ തന്നെ തകിടം മറിഞ്ഞുകൊണ്ടു വിവാദപ്രസംഗവുമായി രംഗത്തുവന്നത്.
കൂത്തുപറമ്പ് വെടിവയ്പ്പിനു ഉത്തരവാദി അന്നത്തെ സഹകരണ മന്ത്രി എം വി രാഘവന്‍ തന്നെയാണെന്നാണ് ഡി വൈ എഫ് ഐ ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നത്. അഞ്ചു പ്രവര്‍ത്തകരുടെ ജീവനുകള്‍ വെടിവയ്പ്പില്‍ നഷ്ടമായതും ജീവിക്കുന്ന രക്തസാക്ഷിയായി മനേക്കരയിലെ പുഷ്പന്‍ കാല്‍നൂറ്റാണ്ടിലേറെക്കാലം ശയ്യാവലംബമായി മാറിയതും എം വി രാഘവന്‍ അന്നു കാണിച്ച രാഷ്ട്രീയ മുഷ്‌കിന്റെ ഭാഗമാണെന്നായിരുന്നു സംഘടന നടത്തിയ പ്രചാരണം. ഡ്രാക്കുള രാഘവനെന്നായിരുന്നു അദ്ദേഹത്തിന്റെ മരണം വരെ ഡിവൈഎഫ്ഐ എംവിആറിനെ വിശേഷിപ്പിച്ചിരുന്നത്.
ഈ യാഥാർഥ്യം നിലനില്‍ക്കവെ അതേ നവംബറില്‍ തന്നെ പാര്‍ടി ജില്ലാസെക്രടറി എം വി ആറിനെ മഹാനായ കമ്യൂണിസ്റ്റു നേതാവെന്ന് വിശേഷിപ്പിച്ചു രംഗത്തു വന്നത് ഡി വൈ എഫ് ഐ നേതൃത്വത്തില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. രാഷ്ട്രീയ അടവുനയത്തിന്റെ ഭാഗമായാണ് അവസാനകാലം എംവിആറുമായും സിഎംപി അരവിന്ദാക്ഷന്‍ വിഭാഗവുമായി സിപിഎം അടുത്തത്. ഒടുവില്‍ എംവിആറിന്റെ മകന്‍ എംവി നികേഷ്‌കുമാറിനെ അരിവാള്‍ ചുറ്റികനക്ഷത്രം അടയാളത്തില്‍ അഴീക്കോട് മണ്ഡലത്തില്‍ നിന്നും സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതില്‍ വരെ ബന്ധം പുരോഗമിച്ചു. ഇതിനൊക്കെ മൂകസാക്ഷിയായി നില്‍ക്കേണ്ടി വന്ന ഡിവൈഎഫ്ഐയ്ക്കു സംഘടനയ്ക്കുളളില്‍ നിന്നും പോലും കടുത്ത പ്രതിസന്ധിയാണ് സിപിഎമിന്റെ നിലപാടുകള്‍ സൃഷ്ടിച്ചത്.
കൂത്തുപറമ്പ് സമരം ചരിത്രത്തില്‍ പാഴായിപ്പോയ സമരമല്ലെന്നു അണികളെ ബോധ്യപ്പെടുത്താന്‍ കാല്‍നൂറ്റാണ്ടുകഴിഞ്ഞിട്ടും കഴിയാത്തതിനു കാരണം സിപിഎമിന്റെ ഈ നിലപാടാണെന്നു സംഘടനാസമ്മേളനങ്ങളില്‍ പലതവണ വിമര്‍ശനമായി ഉയര്‍ന്നുവന്നതാണ്. സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ തങ്ങള്‍ നടത്തിയ ഐതിഹാസികസമരമാണ് കൂത്തുപറമ്പിലേതെന്നു ഡിവൈഎഫ്ഐ പറയുമ്പോഴും ഭരണകൂട ഭീകരത അഴിച്ചുവിട്ടു പൊലീസ് വെടിവയ്പ്പിനു കാരണക്കാരനായ അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എംവിആറിനെ വാനോളം പുകഴ്ത്തുകയും സിഎംപിയില്‍ ഒരുവിഭാഗത്തെ വാരിപ്പുണരുകയുമാണ് സിപിഎം നേതൃത്വമെന്ന ആരോപണവും ഉയരുന്നുണ്ട്. നവംബര്‍ 25ന് കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം ആചരിക്കാന്‍ ഒരുങ്ങുന്ന ഡിവൈഎഫ്ഐ പാര്‍ടിയുടെ എംവിആര്‍ സ്തുതിക്കെതിരെ മൗനം പാലിക്കുമ്പോഴും പ്രവര്‍ത്തകരില്‍ നിന്നുയരുന്ന ചോദ്യങ്ങളില്‍ നിന്നും എങ്ങനെ മറുപടി പറയുമെന്നത് നവംബറിലെ ചോദ്യങ്ങളിലൊന്നാണ്.
Keywords: News, Keralam, CPM, Anniversary, Kannur, Collage, DYFI, Pushpan, M V Raghavan, Koothuparamba, Koothuparamba firing and MVR death anniversary.
< !- START disable copy paste -->