Israeli strikes | ലെബനനിൽ ഇസ്രാഈൽ ആക്രമണം; 2 മാധ്യമപ്രവർത്തകരും നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടു
Nov 21, 2023, 22:26 IST
ബെയ്‌റൂത്ത്: (KVARTHA) തെക്കൻ ലെബനനിൽ ഇസ്രാഈൽ നടത്തിയ ബോംബാക്രമണത്തിൽ രണ്ട് മാധ്യമപ്രവർത്തകർ ഉൾപ്പെടെ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടു. ഇറാൻ പിന്തുണയുള്ള അൽ-മയാദീൻ ടെലിവിഷൻ റിപ്പോർട്ടർ ഫറാ ഉമർ, ക്യാമറാമാൻ റാബിഹ് മമാരി എന്നിവരാണ് മരിച്ചത്. ചാനലിനോട് സഹകരിക്കുന്ന മറ്റൊരു സാധാരണക്കാരനും കൊല്ലപ്പെട്ടതായി അൽ-മയാദീൻ ഡയറക്ടർ ഗസ്സൻ ബിൻ ജിദ്ദോ പറഞ്ഞു. ഇത് നേരിട്ടുള്ള ആക്രമണമായിരുന്നുവെന്നും യാദൃശ്ചികമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെക്കൻ ലെബനനിലെ ക്ഫാർ കിലയിൽ വീടുകൾക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ ലൈക്ക സർഹാന്റെ (80) എന്ന വയോധിക മരിച്ചു. അവരുടെ ചെറുമകൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
കൂടാതെ തെക്കൻ ലെബനൻ നഗരമായ തൈറിന് സമീപം ഒരു കാറിന് നേരെയുണ്ടായ മറ്റൊരു ഇസ്രാഈൽ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രാഈൽ-ലെബനൻ അതിർത്തിയിൽ ദിവസേന വെടിവയ്പുകൾ തുടരുകയാണ്.
ബിന്റ് ജൂബയിലിലെ അതിർത്തി പട്ടണമായ യാറൂൺ ഗ്രാമത്തിൽ നിന്നുള്ള സംഭവവികാസങ്ങൾ തത്സമയം റിപ്പോർട്ട് ചെയ്യുന്ന ഒരു കൂട്ടം മാധ്യമപ്രവർത്തകരെ ഒരാഴ്ച മുമ്പ് ഇസ്രാഈൽ സേന ലക്ഷ്യമിട്ടിരുന്നു. കഴിഞ്ഞ മാസം, ഇസ്രാഈൽ ആക്രമണത്തിൽ റോയിട്ടേഴ്‌സ് വീഡിയോഗ്രാഫർ ഇസ്സാം അബ്ദല്ല കൊല്ലപ്പെടുകയും അതിർത്തിയിലെ ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ റോയിട്ടേഴ്‌സ്, എഎഫ്‌പി, അൽ ജസീറ സ്ഥാപനങ്ങളിലെ ആറ് മാധ്യമപ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഒക്‌ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് മറുപടിയായി ഗസ്സയിൽ ബോംബാക്രമണം തുടരുന്നതിനിടെ അനവധി ഫലസ്തീൻ മാധ്യമപ്രവർത്തകരെ ഇസ്രാഈൽ കൊലപ്പെടുത്തിയതായി ആരോപണമുണ്ട്. അതേസമയം പുതിയ സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച് വരികയാണെന്ന് ഇസ്രാഇൽ സൈന്യം അറിയിച്ചു.
Keywords: News, Malayalam-News, World, Israel-Palestine-War, Hamas, Israel, Gaza, Lebanon, Israeli strikes on south Lebanon kill two journalists, several civilians
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.