ടെൽ അവീവ്: (KVARTHA) യെമനിലെ ഹൂതി വിമതർ ഇസ്രാഈൽ പാട്ടത്തിനെടുത്ത ചരക്കുകപ്പലും കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെയും റാഞ്ചിയതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 'ഗാലക്‌സി ലീഡർ' എന്ന കപ്പൽ തുർക്കിയിൽ നിന്ന് കാറുകളുമായി വരികയായിരുന്നുവെന്നും ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ തെക്കൻ ചെങ്കടലിൽ വെച്ചാണ് റാഞ്ചിയതെന്നുമാണ് റിപ്പോർട്ട്. ബഹാമസ് രാജ്യത്തിന്റെ പതാകയാണ് കപ്പലിൽ ഉള്ളതെന്നും വിവരമുണ്ട്.
അതേസമയം ചരക്ക് കപ്പൽ റാഞ്ചിയതിനെ 'വളരെ ഗുരുതരമായ സംഭവം' എന്ന് ഇസ്രാഈൽ സൈന്യം
വിശേഷിപ്പിച്ചു. എന്നാൽ കപ്പൽ ഇസ്രാഈലിന്റേതല്ലെന്നും ജീവനക്കാരിൽ ഇസ്രാഈലികളില്ലെന്നും സൈന്യം സാമൂഹ്യ മാധ്യമ പോസ്റ്റിൽ കൂട്ടിച്ചേർത്തു. ബഹാമസ് പതാകയുള്ള കപ്പൽ ഒരു ബ്രിട്ടീഷ് കമ്പനിയുടെ കീഴിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഇത് ഇസ്രാഈൽ വ്യവസായി എബ്രഹാം ഉങ്കറിന്റെ ഭാഗിക ഉടമസ്ഥതയിലാണുള്ളതെന്നും എന്നാൽ റാഞ്ചിയ സമയത്ത് കപ്പൽ ജാപ്പനീസ് കമ്പനിക്ക് പാട്ടത്തിന് നൽകിയിരുന്നതായും ടൈംസ് ഓഫ് ഇസ്രാഈൽ റിപ്പോർട്ട് ചെയ്തു.
നേരത്തെ, ഇസ്രാഈലി കമ്പനികളുടെ ഉടമസ്ഥതയിലുള്ളതോ പ്രവർത്തിപ്പിക്കുന്നതോ ഇസ്രാഈൽ പതാക വഹിക്കുന്നതോ ആയ എല്ലാ കപ്പലുകളെയും ലക്ഷ്യം വെച്ചതായി ഹൂതി സായുധ സംഘത്തിന്റെ വക്താവ് യഹ്‌യ സരിയ പറഞ്ഞിരുന്നു. എല്ലാ രാജ്യങ്ങളും അത്തരത്തിലുള്ള ഏതെങ്കിലും കപ്പലുകളിൽ ജോലി ചെയ്യുന്ന പൗരന്മാരെ തിരിച്ചുവിളിക്കണമെന്നും സരിയ ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് കപ്പൽ റാഞ്ചിയതായി വിവരങ്ങൾ പുറത്തുവരുന്നത്.
Keywords: News, Malayalam-News, World, Israel-Palestine-War, Palestine, Israel, Gaza, Houthi rebels hijack 'Israeli' cargo ship, report says