Operation Ajay | ഓപറേഷന്‍ അജയ്: ഇസ്രാഈലില്‍ നിന്ന് 143 ഇന്‍ഡ്യക്കാരെ കൂടി തിരികെ എത്തിച്ചു; 26 മലയാളികളും
Oct 23, 2023, 14:18 IST
ന്യൂഡെല്‍ഹി: (KVARTHA) ഓപറേഷന്‍ അജയുടെ ഭാഗമായി ടെല്‍ അവീവില്‍ നിന്നുള്ള വിമാനത്തില്‍ ഇസ്രാഈലില്‍ നിന്ന് 143 ഇന്‍ഡ്യക്കാരെ കൂടി തിരികെ എത്തിച്ചു. ഇതില്‍ 26 മലയാളികളും ഉണ്ട്. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഓപറേഷന്‍ അജയുടെ ഭാഗമായി ഇന്‍ഡ്യക്കാരെ തിരികെ എത്തിക്കാന്‍ ഇസ്രാഈലിലേക്ക് കേന്ദ്രസര്‍കാര്‍ പ്രത്യേക വിമാനം അയച്ചത്.
മടങ്ങാന്‍ താല്പര്യമറിയിക്കുന്നവരുടെ എണ്ണം നോക്കിയാണ് വിമാനം ചാര്‍ടര്‍ ചെയ്യുന്നത്. ഞായറാഴ്ച രാത്രി ഡെല്‍ഹിയിലെത്തിയ വിമാനത്തിലെ 26 മലയാളികളില്‍ 24 പേര്‍ കെയര്‍ഗീവര്‍മാരും രണ്ടു പേര്‍ വിദ്യാര്‍ഥികളുമാണ്. ഇതില്‍ പതിനാറുപേര്‍ക്ക് മടങ്ങാനുള്ള സൗകര്യം കേരളഹൗസ് അധികൃതര്‍ ഒരുക്കി. മറ്റ് പത്ത് പേര്‍ സ്വന്തം നിലയ്ക്ക് യാത്ര ചെയ്യാമെന്ന് അറിയിക്കുകയായിരുന്നു. ഓപറേഷന്‍ അജയുടെ ഭാഗമായി തിരിച്ചെത്തിയവരുടെ എണ്ണം ഇതോടെ 1200 കടന്നു.
ഇസ്രാഈല്‍ ഹിസ്ബുള്ള യുദ്ധത്തിനും സാധ്യത ഏറുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ മടങ്ങാന്‍ താല്പര്യം അറിയിച്ചേക്കും. ഗാസയിലേക്ക് ഇന്‍ഡ്യ ഞായറാഴ്ച അയച്ച സഹായം ഈജ്പിത് റഡ് ക്രസന്റിനു കൈമാറി. ട്രകില്‍ ഇത് ഗാസയിലേക്ക് ആയക്കാന്‍ നടപടി തുടങ്ങിയതായി വിദേശകാര്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതിനിടെ ഗാസയ്ക്ക് ഇന്‍ഡ്യ സഹായം നല്‍കാന്‍ വൈകിയെന്ന് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി കുറ്റപ്പെടുത്തി. ഇന്‍ഡ്യ നേരത്തെ സഹായം നല്‍കേണ്ടതായിരുന്നു എന്നാണ് ഹമീദ് അന്‍സാരി പ്രതികരിച്ചത്. എന്നാല്‍ മരുന്നുകളും മറ്റു സാമഗ്രികളും നേരത്തെ തയാറാക്കി വച്ചിരുന്നുവെന്നും ഈജ്പിതിലെ ക്രോസിംഗ് തുറന്നെന്ന സന്ദേശം കിട്ടിയ ഉടന്‍ ഇതയച്ചുവെന്നും സര്‍കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു. ഒരു വിമാനത്തില്‍ അയക്കാനുള്ള സാമഗ്രികള്‍ കൂടി തയാറാണ്.
ഇന്‍ഡ്യയുടെ സഹായത്തേക്കാള്‍ ട്രകുകള്‍ ഗാസയിലേക്ക് കയറ്റി വിടുന്നതിനുള്ള രാഷ്ട്രീയ ഇടപെടലാണ് അനിവാര്യമെന്ന് ഫലസ്തീന്‍ അംബാസഡര്‍ അദ്‌നന്‍ അബു അല്‍ഹൈജ പറയുന്നു. 500 ട്രകുകള്‍ വരെ നേരത്തെ പോയിരുന്ന സ്ഥാനത്താണ് സംഘര്‍ഷം തുടങ്ങിയ ശേഷം ഞായറാഴ്ച ആകെ 20 ട്രകുകള്‍ അനുവദിച്ചതെന്നും ഫലസ്തീന്‍ ചൂണ്ടിക്കാട്ടുന്നു.
Keywords: Evening briefing: 6th ‘Operation Ajay’ flight leaves Israel, New Delhi, News, Operation Ajay, Israel Clash, Flight, Passengers, Malayalee's, Truck, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.