Follow KVARTHA on Google news Follow Us!
ad

Rajasthan | അശോക് ഗെഹ്ലോട്ടിന് സച്ചിന്‍ പൈലറ്റെങ്കില്‍ വസുന്ധര രാജെയ്ക്ക് ആശങ്ക ദിയാ കുമാരി! രാജസ്താന്‍ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങള്‍, പ്രമുഖ സീറ്റുകള്‍,പോരാളികള്‍, അറിയാം

5.2 കോടി വോട്ടര്‍മാര്‍ വിധിയെഴുതും Rajasthan, Election, Election Result, ദേശീയ വാര്‍ത്തകള്‍
ജയ്പൂര്‍: (KVARTHA) നിറങ്ങളുടെയും കോട്ടകളുടെയും തീക്ഷ്ണ രാഷ്ട്രീയത്തിന്റെയും നാടായ രാജസ്താന്‍ നവംബര്‍ 25-ന് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്, സംസ്ഥാനത്ത് അടുത്ത സര്‍ക്കാരിനെ തീരുമാനിക്കാന്‍ 5.2 കോടി വോട്ടര്‍മാര്‍ വിധിയെഴുതും. അധികാരം നിലനിര്‍ത്താന്‍ അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും തിരിച്ചുവരാന്‍ ബിജെപിയും കഠിന പരിശ്രമത്തിലാണ്.
             
Rajasthan assembly election 2023

2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ താഴെയിറക്കി 200 അംഗ സഭയില്‍ 100 സീറ്റുകളുമായി കോണ്‍ഗ്രസ് അധികാരത്തിലെത്തി. 2013ല്‍ 163 സീറ്റുകളോടെ ബിജെപി വന്‍ വിജയം നേടിയിരുന്നു. വസുന്ധര രാജെ മുഖ്യമന്ത്രിയുമായിരുന്നു.

പ്രധാന എതിരാളികള്‍

പാര്‍ട്ടി മാറ്റിനിര്‍ത്തിയിട്ടും, സംസ്ഥാനത്തെ ബിജെപിയുടെ ഏറ്റവും ശക്തയായ നേതാവ് വസുന്ധര രാജെ തന്നെ. മറുവശത്ത്, എഴുപത്തിരണ്ടാം വയസിലും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഭരണത്തുടര്‍ച്ചയ്ക്കായി പോരാടുകയാണ്. അതിനാല്‍, പ്രധാനമായും രാജസ്താനില്‍ ബിജെപി-കോണ്‍ഗ്രസ് മുഖാമുഖം എന്നതിനര്‍ത്ഥം രണ്ട് പഴയ കുതിരകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്നാണ്. എന്നിരുന്നാലും, ഇരു നേതാക്കള്‍ക്കും സ്വന്തം പാര്‍ട്ടിയിലും എതിരാളികളുണ്ട്. അശോക് ഗെഹ്ലോട്ടിന് 46 കാരനായ സച്ചിന്‍ പൈലറ്റാണ് ആശങ്കയെങ്കില്‍, വസുന്ധരയ്ക്ക് 52 കാരിയായ ദിയാ കുമാരിയാണ് എതിരാളി.

തിരഞ്ഞെടുപ്പിലെ പ്രധാന പ്രശ്‌നങ്ങള്‍

രാജസ്താനില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഏതാണ്ട് പതിവായിരിക്കുകയാണ്. ഈ കാലയളവില്‍ തന്നെ, പരീക്ഷാ പേപ്പറുകള്‍ ചോര്‍ന്ന 14 സംഭവങ്ങളെങ്കിലും ഏകദേശം ഒരു കോടി യുവാക്കളെ ബാധിച്ചിട്ടുണ്ട്. 48.92 ലക്ഷം വോട്ടര്‍മാര്‍ രാജസ്ഥാനില്‍ ആദ്യമായി വോട്ട് ചെയ്യുകയും നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുമ്പോള്‍ ഈ വിഷയം പ്രധാനമാണ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളും സംസ്ഥാനത്തെ പ്രശ്‌നമാണ്. രാജസ്ഥാനില്‍ ഇത്തവണ 2.51 കോടി സ്ത്രീ വോട്ടര്‍മാരാണുള്ളത്.

അഴിമതിക്കെതിരെ നടപടിയെടുക്കാത്തതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന് നിരാഹാരസമരം ഇരിക്കേണ്ടി വന്നപ്പോള്‍, അത് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി. കൈക്കൂലിക്കേസുകളില്‍ ഭര്‍ത്താക്കന്മാര്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ജയ്പൂര്‍ മേയറെ സസ്പെന്‍ഡ് ചെയ്തിരുന്നു. സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ കിറ്റ് പദ്ധതിയില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ബിജെപി പ്രചാരണവും നടത്തുന്നുണ്ട്.

പ്രധാന സീറ്റുകള്‍

* സര്‍ദാര്‍പുര: മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മണ്ഢലം. വിവിഐപി സീറ്റായി കണക്കാക്കപ്പെടുന്നു. ജോധ്പൂര്‍ ജില്ലയിലാണ് സര്‍ദാര്‍പുര.

* ടോങ്ക്: മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ മണ്ഡലമാണിത്. ഗണ്യമായ ഗുജ്ജര്‍ ജനസംഖ്യയുള്ളതിനാല്‍, വിജയം ഉറപ്പാക്കാന്‍ ബിജെപി വിവാദ ഗുജ്ജര്‍ നേതാവ് രമേഷ് ബിധുരിയെ സ്ഥാനാര്‍ഥിയാക്കിയിട്ടുണ്ട്.

* ജാലരപട്ടന്‍: രാജസ്താന്‍ മുന്‍ മുഖ്യമന്ത്രി, ബിജെപിയുടെ ശക്തയായ നേതാവ് സുന്ധര രാജ സിന്ധ്യയുടെ സീറ്റ്.
തുടര്‍ച്ചയായി അഞ്ച് തവണ അവര്‍ വിജയിച്ചത് ഇവിടെയാണ്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മാനവേന്ദ്ര സിങ്ങിനെതിരെ 34,890 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

* വിദ്യാധര്‍ നഗര്‍: ബിജെപിയുടെ 'അടുത്ത വസുന്ധര'യായി ഉയര്‍ത്തിക്കാട്ടുന്ന രാജകീയ മുഖം-ദിയാ കുമാരിയാണ് ഈ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത്. ജയ്പൂരിന്റെ കീഴില്‍ വരുന്ന കോസ്മോപൊളിറ്റന്‍ സീറ്റ് ആണിത്. 2018-ല്‍ ബിജെപിയുടെ നര്‍പത് സിംഗ് വിജയിച്ചു.

* ജോട്ട്വാര: മോദി മന്ത്രിസഭയിലെ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡാണ് ഇത്തവണ ജോട്ട്വാരയില്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ലാല്‍ചന്ദ് കതാരിയ ബിജെപിയില്‍ നിന്ന് സീറ്റ് പിടിച്ചെടുത്തിരുന്നു.

Keywords: Rajasthan, Election, Election Result, Rajasthan, Election, Election Result, National News, Politics, Political News, Rajasthan Assembly Election, Rajasthan Election News, All about Rajasthan assembly elections.
< !- START disable copy paste -->

Post a Comment