കണ്ണൂര്‍: (KVARTHA) തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ കോടതി ജീവനക്കാരിയായ യുവതിക്കെതിരെ ആസിഡ് അക്രമം നടത്തിയ കേസിലെ പ്രതിയായ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. സര്‍സയ്യിദ് കോളജ് ലാബ് ജീവനക്കാരനായ മുതുകുടയില്‍ താമസിക്കുന്ന ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത് പരിധിയിലെ അശ്കർ(52)ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി വീട്ടില്‍ കഴുത്ത് മുറിച്ച് അവശനിലയില്‍ കണ്ട അശ്കറിനെ തളിപ്പറമ്പിലെ ആശുപത്രിയിലും പിന്നീട് പരിയാരം കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഇക്കഴിഞ്ഞ മാര്‍ച് 13 ന് വൈകുന്നേരം അഞ്ചോടെയാണ് തളിപ്പറമ്പ് കോടതി ജീവനക്കാരിയായ ശാഹിദയെ കോര്‍ട് റോഡില്‍ വെച്ച് അശ്കര്‍ ആസിഡൊഴിച്ച് പരുക്കേല്‍പ്പിച്ചത്. നേരത്തെ ഒന്നിച്ചു താമസിച്ചിരുന്ന ഇവര്‍ തമ്മില്‍ സാമ്പത്തിക തര്‍ക്കത്തിന്റെ പേരിലാണ് കലഹമുണ്ടായതെന്നും ശാഹിദ വീണ്ടും പഴയ ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ തീരുമാനിച്ചതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമായതെന്നുമാണ് പൊലീസ് അന്വേഷണറിപോര്‍ടില്‍ പറയുന്നത്.
സംഭവദിവസം വൈകുന്നേരം കുപ്പിയില്‍ ആസിഡ് കൊണ്ടുവന്ന് തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും ശാഹിദയുടെ ദേഹത്ത് ഒഴിക്കുന്നതിനിടെ ചില യാത്രക്കാര്‍ക്കും പരുക്കേറ്റിരുന്നു. സംഭവത്തിനുശേഷം വധശ്രമത്തിന് പൊലീസ് കേസെടുത്ത് അശ്കറിനെ അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹം മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയില്‍. ഭാര്യ: ഹബീബ. മക്കള്‍: സാഹിര്‍, സിയ, ശാമില്‍.
Found Dead | തളിപ്പറമ്പില്‍ കോടതി ജീവനക്കാരിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച കേസിലെ പ്രതി മരിച്ച നിലയില്‍
രാത്രി വീട്ടിനകത്ത് കഴുത്ത് മുറിച്ച് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു
Accused, Case, Pouring Acid, Body, Court Employee, Taliparamba News, Found Dead