Follow KVARTHA on Google news Follow Us!
ad

Complaint | 'പിഎഫ്‌ഐ' ചാപ്പകുത്തല്‍: അനില്‍ ആന്റണി, പ്രതീഷ് വിശ്വനാഥ് എന്നിവര്‍ക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്നതിനായി പ്രചാരണം നടത്തിയതിന് കേസെടുക്കണമെന്ന് പികെ ഫിറോസ്

ഇതുസംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കി PK Firos, Complaint, DGP, Religion, Kerala News
കോഴിക്കോട്: (KVARTHA) സൈനികനെ മര്‍ദിച്ച് 'പിഎഫ്‌ഐ' എന്നു മുതുകില്‍ എഴുതിയ സംഭവം കെട്ടിച്ചമച്ചതെന്നു പൊലീസ് കണ്ടെത്തിയതിനു പിന്നാലെ, മതസ്പര്‍ധ വളര്‍ത്തുന്നതിനായി പ്രചാരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത് ലീഗ് ജെനറല്‍ സെക്രടറി പികെ ഫിറോസ് രംഗത്ത്. ബിജെപി ദേശീയ വക്താവ് അനില്‍ ആന്റണി, പ്രതീഷ് വിശ്വനാഥ് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ഫിറോസിന്റെ ആവശ്യം. ഇതുസംബന്ധിച്ച് അദ്ദേഹം ഡിജിപിക്ക് പരാതി നല്‍കി.

Youth League General Secretary Files Complaint Against Accusers in PFI Fake Incident, Kozhikode, News, PK Firos, Media, Report, Police, Case, Complaint, DGP, Religion, Kerala News

കൊല്ലം കടയ്ക്കല്‍ സംഭവവുമായി ബന്ധപ്പെട്ട് അനില്‍ ആന്റണിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐയില്‍ വന്ന പ്രതികരണമാണ് പരാതിക്ക് ആധാരം. ഒരു സൈനികന്‍ ആക്രമിക്കപ്പെട്ടിട്ടും സിപിഎമിന്റെയോ കോണ്‍ഗ്രസിന്റെയോ ഒരു നേതാവു പോലും പ്രതികരിക്കാന്‍ തയാറായില്ലെന്ന് അനില്‍ ആന്റണി കുറ്റപ്പെടുത്തിയിരുന്നു. ഒരു വിഭാഗം ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താനാണ് ഇവരുടെ മൗനമെന്ന ആരോപണവും അനില്‍ ഉയര്‍ത്തി.

ഇതിനിടെയാണ്, പരാതിക്കാരനായ സൈനികനും സുഹൃത്തും ചേര്‍ന്ന് കെട്ടിച്ചമച്ചതാണ് ചാപ്പകുത്തല്‍ സംഭവമെന്നു പൊലീസ് കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍, സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നതിനു മുന്‍പേ സമൂഹത്തില്‍ വിദ്വേഷം ഉണ്ടാക്കുന്നതിനും മതസ്പര്‍ധ വളര്‍ത്തുന്നതിനും സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയവര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ഉള്‍പെടുത്തി കേസെടുക്കണമെന്നാണ് ഫിറോസിന്റെ ആവശ്യം. എഎന്‍ഐയോടു പ്രതികരിക്കുന്നതിന്റെ വീഡിയോ അനില്‍ ആന്റണി എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) പങ്കുവച്ചതിന്റെ ലിങ്ക് ഉള്‍പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്.

രാജസ്താനില്‍ ജയ്‌സല്‍മേര്‍ 751 ഫീല്‍ഡ് വര്‍ക്ഷോപില്‍ സൈനികനായ കടയ്ക്കല്‍ ചാണപ്പാറ ബിഎസ് നിവാസില്‍ ഷൈന്‍ (35) നല്‍കിയ പരാതിയാണ്, പൊലീസ് വ്യാജമാണെന്നു കണ്ടെത്തിയത്. സംഭവത്തില്‍ ഷൈനെയും സുഹൃത്ത് മുക്കട ജോഷി ഭവനില്‍ ജോഷിയെയും (40) കൊല്ലം റൂറല്‍ എസ്പി എംഎല്‍ സുനിലും സംഘവും അറസ്റ്റ് ചെയ്തിരുന്നു. പട്ടാളത്തിലേക്കു മടങ്ങാനുള്ള മടിയും പിഎഫ്‌ഐയോടുള്ള വിരോധവുമാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

ജനശ്രദ്ധ നേടാനും കൂടിയായിരുന്നു അക്രമ നാടകം. അവധിക്കു നാട്ടിലെത്തിയ ഷൈന്‍ തിങ്കളാഴ്ച തിരിച്ചു പോകേണ്ടതായിരുന്നു. ഞായറാഴ്ച രാത്രി ഷൈനും ജോഷിയും ചേര്‍ന്നൊരുക്കിയ നാടകമാണെന്നാണു മൊഴി. എന്നാല്‍, നാട്ടില്‍ എത്തും മുന്‍പു തന്നെ ഷൈന്‍, ജോഷിയുമായി ചേര്‍ന്നു സംഭവം ആസൂത്രണം ചെയ്തിരുന്നുവെന്നാണു പൊലീസിനു ലഭിച്ച വിവരം.

സംഭവത്തെ കുറിച്ച് ഷൈന്‍ ആദ്യം പറഞ്ഞത് ഇങ്ങനെ:


കടം വാങ്ങിയ പണം ജോഷിക്കു നല്‍കാനായി പോകുമ്പോള്‍ രാത്രി 12 മണിക്ക് വഴിയരികില്‍ നിന്ന ചിലര്‍ തടഞ്ഞു. ആരോ റബര്‍ തോട്ടത്തില്‍ വീണു കിടക്കുന്നതായും വന്നു പരിശോധിക്കണമെന്നും പറഞ്ഞു. പരിശോധിക്കാന്‍ ഇറങ്ങിയപ്പോള്‍ സംഘം ചവിട്ടി തള്ളിയിട്ട് കൈകള്‍ കെട്ടി മര്‍ദിച്ച് മുതുകില്‍ പിഎഫ്‌ഐ എന്ന് പച്ച പെയിന്റില്‍ എഴുതി കടന്നുകളഞ്ഞു. തുടര്‍ന്ന് ഒരു ബന്ധുവിനെ ഷൈന്‍ വിളിച്ച് തന്നെ നാലുപേര്‍ ചേര്‍ന്നു കെട്ടിയിട്ടു മര്‍ദിച്ചു എന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും പറഞ്ഞു. ഇദ്ദേഹം ഉടന്‍ അടുത്ത ബന്ധുക്കളെയും മാധ്യമ പ്രവര്‍ത്തകരെയും വിവരം അറിയിക്കുകയായിരുന്നു.

ഷൈനിന്റെ വിശദീകരണം പൊലീസും പ്രദേശവാസികളും വിശ്വാസത്തിലെടുത്തില്ല. തിങ്കളാഴ്ച രാത്രിയിലും കഴിഞ്ഞ ദിവസം രാവിലെയും ഷൈനിനെയും ജോഷിയെയും പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചു. ആര്‍മി ഇന്റലിജന്‍സ് വിഭാഗവും അന്വേഷണം നടത്തി. റൂറല്‍ എസ്പി എംഎല്‍ സുനില്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയാണെന്നു തെളിഞ്ഞത്. മുതുകില്‍ പിഎഫ്‌ഐ എന്ന് എഴുതിയതു ജോഷിയാണെന്നു ഷൈന്‍ പറഞ്ഞു. ജോഷിയെ കസ്റ്റഡിയില്‍ എടുത്ത പൊലീസ് വീട്ടില്‍ എത്തിച്ചു തെളിവെടുത്തു.

മുതുകില്‍ എഴുതാന്‍ ഉപയോഗിച്ച പെയിന്റിന്റെ ബാക്കിയും ബ്രഷ്, കൈകള്‍ കൂട്ടിക്കെട്ടുന്നതിനും വായ് മൂടുന്നതിനും ഉപയോഗിച്ച ടേപ് എന്നിവയും കണ്ടെടുത്തു. ഷൈനിനെയും ജോഷിയെയും പെയിന്റ് വാങ്ങിയ സ്ഥലത്ത് ഉള്‍പെടെ കൊണ്ടുപോയി തെളിവെടുപ്പു നടത്തി. ആസൂത്രിതമായി വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിനാണു പൊലീസ് കേസെടുത്തിരിക്കുന്നത്. 15 വര്‍ഷം മുന്‍പ് സൈന്യത്തില്‍ ചേര്‍ന്ന ഷൈന്‍ ഒരു മാസം മുന്‍പാണ് അവധിക്ക് നാട്ടില്‍ എത്തിയത്.

Keywords: Youth League General Secretary Files Complaint Against Accusers in PFI Fake Incident, Kozhikode, News, PK Firos, Media, Report, Police, Case, Complaint, DGP, Religion, Kerala News.

Post a Comment