തെരുവുനായ്ക്കളെ ദയാവധത്തിന് ഇരയാക്കാന്‍ അനുമതി വേണമെന്നാണ് കണ്ണൂര്‍ ജില്ലാ പഞ്ചായതിന്റെ ആവശ്യം. സമാന വിഷയത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നല്‍കിയ ഒരുകൂട്ടം ഹര്‍ജികള്‍ക്ക് ഒപ്പമാണ് ഇതും പരിഗണിക്കുന്നത്. എന്നാല്‍ മിണ്ടാപ്രാണികളായ മൃഗങ്ങള്‍ക്കെതിരെ കേരളത്തില്‍ അതിക്രമം നടക്കുന്നുവെന്നും ഇത് അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്നുമാണ് മൃഗസ്‌നേഹികളുടെ ആവശ്യം. ഹര്‍ജിയില്‍ സംസ്ഥാന ബാലാവകാശ കമീഷനും കക്ഷി ചേര്‍ന്നിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് പഞ്ചായതിലെ കെട്ടിനകത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ 11 വയസുകാരന്‍ നിഹാല്‍ വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടുവളപ്പില്‍ നിന്നും കളിക്കുന്നതിനിടെ അതിദാരുണമായി കടിച്ചു കീറി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത് ഭരണ സമിതി അടിയന്തര യോഗം ചേര്‍ന്ന് തെരുവുനായ്ക്കളെ ദയാവധത്തിന് ഇരയാക്കാന്‍ തീരുമാനിച്ചത്. ഇതിനുള്ള നിയമ തടസം നീക്കി കിട്ടുന്നതിനായാണ് ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാല്‍ ഈ തീരുമാനത്തിനെതിരെ മൃഗസ്‌നേഹികളില്‍ നിന്നും കടുത്ത എതിര്‍പുയര്‍ന്നിരുന്നു. ജില്ലാ പഞ്ചായത് പ്രസിഡന്റിന് സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി തന്നെ ഉയരുകയുണ്ടായി. ഈ സംഭവത്തില്‍ പി പി ദിവ്യയുടെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ണൂരില്‍ തെരുവ് നായകള്‍ വഴിയാത്രക്കാരായ കുട്ടികളെയും സ്ത്രീകളെയും കടിച്ചു പറിക്കുന്നതും വീട്ടില്‍ കയറി പോലും അക്രമിക്കുന്നത് പതിവായ സാഹചര്യത്തിലാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത് നിയമ നടപടിയുമായി മുന്‍പോട്ട് പോകുന്നത്.
Keywords: News, Kerala, Kerala-News, Kannur, Kannur-News കണ്ണൂർ-വാർത്തകൾ, Malayalam-News, Supreme Court, Plea, Kannur News, District Panchayat, Euthanize, Stray Dogs, Supreme Court to hear plea filed by Kannur district panchayat to euthanize stray dogs.