Nipah | നിപ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ റൂട് മാപ് പ്രസിദ്ധീകരിക്കും; ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മരുന്ന് ഉടന്‍ എത്തിക്കും; കോഴിക്കോട് ജില്ലയില്‍ 2 പ്രഭവകേന്ദ്രം

 


തിരുവനന്തപുരം: (www.kvartha.com) കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ റൂട് മാപ്പ് പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. നിപ ബാധിതരുമായി ഇടപഴകിയ മുഴുവനാളുകളെയും കണ്ടെത്തി പ്രൈമറി, സെകന്‍ഡറി സമ്പര്‍ക്കപ്പട്ടികയിലുള്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മരുന്നായി നല്‍കുന്ന മോണോക്ലോണല്‍ ആന്റിബോഡി ബുധനാഴ്ച തന്നെ എത്തിക്കും. കോഴിക്കോട് ജില്ലയില്‍ രണ്ട് രോഗ പ്രഭവ കേന്ദ്രമാണ് ഉള്ളത്. ഇവയുടെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ച് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കണ്ടെയിന്‍മെന്റ് സോണുകളില്‍ കര്‍ശനമായ നിയന്ത്രണം നടപ്പാക്കുന്നുണ്ടെന്നും ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും കോഴിക്കോട് ജില്ലാ കലക്ടര്‍ എ ഗീത പറഞ്ഞു. വൈകുന്നേരം അവലോകന യോഗം ചേരും. കേന്ദ്ര സംഘം ബുധനാഴ്ച കോഴിക്കോട് എത്തുമെന്നും കലക്ടര്‍ വ്യക്തമാക്കി.

കോഴിക്കോട് ജില്ലയിലെ മരുതോങ്കര, ആയഞ്ചേരി പഞ്ചായതുകളിലാണ് നിപ ബാധിച്ച് രണ്ട് മരണമുണ്ടായത്. മരുതോങ്കര കള്ളാട്ട് മുഹമ്മദലി (45), ആയഞ്ചേരി മംഗലാട്ട് ഹാരിസ് (40) എന്നിവരുടെ മരണം നിപ മൂലമാണെന്ന് കഴിഞ്ഞദിവസമാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. ചികിത്സയില്‍ കഴിയുന്ന ഏഴ് പേരില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേര്‍ക്ക് നെഗറ്റീവാണ്. മൂന്ന് പേരുടെ സാംപിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ ഏഴ് പഞ്ചായതുകളിലെ 43 വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണാക്കി കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. മരണം റിപോര്‍ട് ചെയ്ത മരുതോങ്കര, ആയഞ്ചേരി ഗ്രാമപഞ്ചായതുകളിലെയും സമീപ പഞ്ചായതുകളിലുമാണ് വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണാക്കിയത്.

ആയഞ്ചേരി ഗ്രാമപഞ്ചായത് - 1, 2, 3, 4, 5, 12, 13, 14, 15 വാര്‍ഡ് മരുതോങ്കര ഗ്രാമപഞ്ചായത് - 1, 2, 3, 4, 5, 12, 13, 14 വാര്‍ഡ് തിരുവള്ളൂര്‍ ഗ്രാമപഞ്ചായത് - 1, 2, 20 വാര്‍ഡ് കുറ്റ്യാടി ഗ്രാമപഞ്ചായത് - 3, 4, 5, 6, 7, 8, 9, 10 വാര്‍ഡ് കായക്കൊടി ഗ്രാമപഞ്ചായത് - 5, 6, 7, 8, 9 വാര്‍ഡ് വില്യാപ്പള്ളി ഗ്രാമപഞ്ചായത് - 6, 7 വാര്‍ഡ് കാവിലുംപാറ ഗ്രാമപഞ്ചായത് - 2, 10, 11, 12, 13, 14, 15, 16 വാര്‍ഡ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവദിക്കില്ല.

ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പെടെയുള്ള അവശ്യ സാധനങ്ങളുടെ കടകള്‍ മാത്രമേ തുറക്കാന്‍ അനുവദിക്കൂ. പ്രവര്‍ത്തന സമയം രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ മാത്രം. മരുന്ന് ഷോപുകള്‍ക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സമയപരിധിയില്ല. സര്‍കാര്‍ -അര്‍ധസര്‍കാര്‍-പൊതുമേഖല- ബാങ്കുകള്‍, സ്‌കൂളുകള്‍, അംഗന്‍വാടികള്‍ എന്നിവ പ്രവര്‍ത്തിക്കരുത്.

Nipah | നിപ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ റൂട് മാപ് പ്രസിദ്ധീകരിക്കും; ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മരുന്ന് ഉടന്‍ എത്തിക്കും; കോഴിക്കോട് ജില്ലയില്‍ 2 പ്രഭവകേന്ദ്രം

തദ്ദേശ സ്വയംഭരണ സ്ഥാപനവും/ വിലേജ് ഓഫിസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കണം. കണ്ടെയിന്‍മെന്റ് വാര്‍ഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കും. നാഷനല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളില്‍ ഒരിടത്തും വാഹനം നിര്‍ത്താന്‍ പാടില്ല.

Keywords:  Route map of Nipah victim to be published, says Veena George, Thiruvananthapuram, News, Nipah victim, Route Map, Health, Health and Fitness, Health Minister, Patients, Treatment, Medicine, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia