മുംബൈ: (www.kvartha.com) ബലാത്സംഗക്കേസ് പ്രതിക്ക് തന്റെ കുട്ടിയുടെ സംരക്ഷണം അവകാശപ്പെടാമെന്ന് ബോംബെ ഹൈകോടതി സുപ്രധാനമായ വിധി പുറപ്പെടുവിച്ചു. കുറ്റാരോപിതന് കൗമാരക്കാരിയായ പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നു. ഇവർ തമ്മിൽ ബന്ധത്തിൽ ആയിരിക്കുമ്പോൾ പെൺകുട്ടി ഒരു കുഞ്ഞിന് ജന്മം നൽകി. പിന്നീട് പെൺകുട്ടി യുവാവിനെതിരെ ബലാത്സംഗം ആരോപിച്ച് പരാതി നൽകി. മാത്രമല്ല, താൻ പ്രസവിച്ച കുട്ടിയെ ഉപേക്ഷിക്കുകയും ചെയ്തു. ഈ കേസിലാണ് അമ്മ കുട്ടിയെ ഉപേക്ഷിച്ചതിന് ശേഷം ബലാത്സംഗക്കേസ് പ്രതിക്ക് അതിന്റെ സംരക്ഷണം ലഭിക്കുമെന്ന് ഇപ്പോൾ കോടതി പറഞ്ഞിരിക്കുന്നത്.
കുട്ടിയുടെ സംരക്ഷണത്തിനായി കുറ്റാരോപിതനായ പിതാവ് അപേക്ഷിച്ചിരുന്നു. എന്നാൽ അപേക്ഷിച്ചിട്ടും കുട്ടിയെ ദത്തെടുക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) തീരുമാനിച്ചു. ഇതിനെ ചോദ്യം ചെയ്താണ് യുവാവ് ഹൈകോടതിയെ സമീപിച്ചത്. പതിനാറുകാരിയായ പെൺകുട്ടിയുമായി തനിക്ക് ബന്ധമുണ്ടെന്നും അവർ ഗർഭിണിയായതോടെ കർണാടകയിലേക്ക് ഒളിച്ചോടി ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയെന്നും ഹർജിയിൽ പറയുന്നു.
2021 നവംബറിലാണ് പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്. ഇതിനിടെ പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാർ രംഗത്തെത്തി. പെൺകുട്ടിയെ കണ്ടെത്തിയതോടെ വീട്ടുകാർക്ക് കൈമാറി. തുടർന്ന്, പോക്സോ നിയമപ്രകാരം യുവാവിനെതിരെ ബലാത്സംഗം ആരോപിച്ച് പെൺകുട്ടി പരാതി നൽകി, ഇത് 2022 മാർച്ചിൽ അറസ്റ്റിലേക്ക് നയിച്ചു. പെൺകുട്ടി പ്രായപൂർത്തിയായപ്പോൾ കുട്ടിയെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിച്ചു.
കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി ദത്തെടുക്കാൻ വിട്ടതായി യുവാവ് അറിഞ്ഞപ്പോൾ, ഇയാളുടെ മാതാപിതാക്കൾ (കുട്ടിയുടെ മുത്തശ്ശിമാർ) 2022 മെയ് മാസത്തിൽ കുട്ടിയുടെ സംരക്ഷണത്തിനായി കമ്മിറ്റിക്ക് മുമ്പാകെ അപേക്ഷ നൽകി. യുവാവ് ജാമ്യത്തിൽ ഇറങ്ങിയപ്പോൾ കുട്ടിയുടെ സംരക്ഷണവും ആവശ്യപ്പെട്ടു. എന്നാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി അപേക്ഷ നിരസിച്ചു.
ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് രേവതി മൊഹിതേ ദേരെയും ജസ്റ്റിസ് ഗൗരി ഗോഡ്‌സെയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇത്തരം സാഹചര്യത്തിൽ കുട്ടിയെ ദത്തെടുത്തതിന് സിഡബ്ല്യുസിയെ ശക്തമായി ശാസിച്ചു. 'ഹരജിക്കാരൻ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ജീവശാസ്ത്രപരമായ പിതാവാണ്, അതിനാൽ, നിലവിലെ കേസിന്റെ പ്രത്യേക വസ്തുതകളിലും സാഹചര്യങ്ങളിലും, പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സംരക്ഷണം അദ്ദേഹത്തിന് കൈമാറുന്നതിന് തടസമില്ല', കോടതി പറഞ്ഞു. പിന്നാലെ കുട്ടിയുടെ സംരക്ഷണ ചുമതല പിതാവിന് കൈമാറാൻ സിഡബ്ല്യുസി ഉത്തരവിട്ടു.
News,News-Malayalam-News, National, National-News, High Court, Custody, National News, Bombay High Court grants custody of child to man
High Court | 'ബലാത്സംഗക്കേസ് പ്രതിക്ക് തന്റെ കുട്ടിയുടെ സംരക്ഷണം അവകാശപ്പെടാം', ഹൈകോടതിയുടെ സുപ്രധാന വിധി
ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ശാസന
High Court, Custody, National News, ദേശീയ വാർത്തകൾ