Travel | സാംസ്‌കാരിക കേരളത്തിന് മാതൃകയായി വേറിട്ട യാത്രയൊരുക്കി പേരക്ക ബുക്‌സ്

 


അനുഭവക്കുറിപ്പ് 

-ബഷീര്‍ കിഴിശ്ശേരി

(www.kvartha.com) അന്ന് സെപ്റ്റംബര്‍ മൂന്ന് ഞായറാഴ്ച, അസാധാരണമായ ഒരു യാത്രയില്‍ പങ്കെടുക്കാന്‍ ഞാന്‍ കോഴിക്കോട്ടേക്ക് തിരിച്ചു , എഴുത്തിലൂടെ വിപ്ലവങ്ങള്‍ സൃഷ്ടിച്ച കേരളത്തിലെ മഹാരഥന്മാരായ എഴുത്തുകാരുടെ കാല്‍പതിഞ്ഞ മണ്ണിലൂടെ ആ ഗന്ധവും കുളിരും അടുത്തറിഞ്ഞ് ഒരു യാത്ര ചെയ്യാന്‍ വേണ്ടിയായുരുന്നു അത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേരക്ക ബുക്‌സ് ആണ് ഇതിന് വഴിയൊരുക്കിയത്. കേരളത്തിലെ പ്രമുഖരായ എഴുത്തുകാരുടെ കൂടെ എഴുത്തിന്റെ ലോകത്തില്‍ അധികമൊന്നും സഞ്ചരിക്കാത്ത കാര്‍ട്ടൂണ്‍ മാത്രം വരക്കുന്ന ഞാനും യാത്രയില്‍ പങ്കാളിയായി.
             
Travel | സാംസ്‌കാരിക കേരളത്തിന് മാതൃകയായി വേറിട്ട യാത്രയൊരുക്കി പേരക്ക ബുക്‌സ്


എസ് കെ പൊറ്റക്കാടിന്റെ പുതിയറയിലുള്ള വീടായ ചന്ദ്രകാന്തത്തിന് അടുത്തുള്ള മന്ദിരത്തില്‍ നിന്നാണ് യാത്രയുടെ തുടക്കം. ഒരു മഹാ സഞ്ചാരിയുടെ കാല്‍ തൊട്ട് വന്ദിച്ചിട്ടു തന്നെ ഞങ്ങള്‍ യാത്ര തുടങ്ങി. അവിടെ എസ് കെ പൊറ്റക്കാടിന്റെ മ്യൂസിയത്തില്‍ ചില്ലരമാലകളില്‍ സുക്ഷിച്ചിരിക്കുന്ന അക്ഷരക്കൂട്ടുകള്‍, പുരസ്‌കാരങ്ങള്‍, അംഗീകാരങ്ങള്‍, ഡയറികള്‍, പത്രക്കുറിപ്പുകള്‍, ഉടയാടകള്‍, ഗ്രന്ഥശേഖരം എല്ലാം തന്നെ അദ്ദേഹത്തിന്റെ ജീവിതവും ഉജ്ജ്വലമായ യാത്രയും ഞങ്ങള്‍ക്ക് പറഞ്ഞു തന്നു. മുകളിലത്തെ നിലയില്‍ ഒരു ദേശത്തിന്റെ കഥ ചിത്രീകരിച്ച ചുമര്‍ ചിത്രങ്ങള്‍ ഏറെ കൗതുകമുണര്‍ത്തി, എസ് കെ യുടെ വലിയ ചിത്രത്തിനു മുന്നില്‍ അദ്ദേഹത്തിന്റെ കൂടെ ഒരു സെല്‍ഫി എടുക്കാനും ഞാന്‍ മറന്നില്ല.

യാത്ര തുടര്‍ന്നു, ബേപ്പൂര്‍ സുല്‍ത്താന്റെ മണ്ണിലേക്ക്. അവിടെ ബേപ്പൂരില്‍ വൈലാലിലുള്ള വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ മകന്‍ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. മുറ്റത്തു പടര്‍ന്നു പന്തലിച്ചു സുന്ദരിയായി നില്‍ക്കുന്ന മാങ്കോസ്റ്റിന്‍ മരം, അതിന്റെ ചുവട്ടില്‍ കുറച്ചുനേരം നിന്നു. പിന്നെ വീടിന്റെ ഒരു കൊച്ചു റൂമില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കൂട്ടുകാരായ അവശേഷിപ്പുകള്‍ കൗതുകത്തോടെ നോക്കി നിന്നു. തുണി കൊണ്ടുള്ള ആ ചാരുകസേരയും, കണ്ണടയും, ഗ്രാമഫോണും, പേനയും, ഉടയാടകളും ..എല്ലാം.
              
Travel | സാംസ്‌കാരിക കേരളത്തിന് മാതൃകയായി വേറിട്ട യാത്രയൊരുക്കി പേരക്ക ബുക്‌സ്

ഇതിനിടയില്‍ പേരക്കയുടെ ഡോ. ഉഷാറാണി എഴുതിയ 'ഇമ്മിണി ബല്യ ഒന്ന്' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. പുസ്തകം അനീഷ് ബഷീറിന് നല്‍കി അബു ഇരിങ്ങാട്ടിരി പ്രകാശനം നിര്‍വഹിച്ചു. ഈ സമയത്ത് വൈക്കം മുഹമ്മദ് ബഷീറിന്റെ മകന്‍ അനീസ് ബഷീറിന് ഒരു കാരിക്കേച്ചര്‍ തല്‍സമയം വരച്ച് നല്‍കാനും ഞാന്‍ മറന്നില്ല.

പിന്നീട് ഭാഷാ പിതാവിന്റെ മണ്ണായ തുഞ്ചന്‍ പറമ്പിലേക്കാണ് ഞങ്ങള്‍ പോയത്. അവിടെയെത്തി ഒരു വലിയ മരച്ചുവട്ടില്‍ വിശ്രമിച്ചു. മനോഹരമായ ആ ഭൂമിയിലെ സാംസ്‌കാരിക കേന്ദ്രങ്ങളും ഉദ്യാനവും , നിര്‍മിതികളും എല്ലാം ആസ്വദിച്ചു കണ്ടു. മലയാളം സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഗണേഷ് ഞങ്ങളുമായി സംവദിച്ചു. അദ്ദേഹത്തിനും ഞാനൊരു കാരിക്കേച്ചര്‍ വരച്ച് സമ്മാനമായി നല്‍കി.
       
Travel | സാംസ്‌കാരിക കേരളത്തിന് മാതൃകയായി വേറിട്ട യാത്രയൊരുക്കി പേരക്ക ബുക്‌സ്

ഉച്ചയ്ക്ക് നല്ലൊരു സദ്യയും കഴിച്ച് യാത്ര തുടര്‍ന്നു. പിന്നെ നിളയുടെ ഓരം പറ്റി വള്ളുവ നാട്ടിലേക്ക്. ഒരുപാട് മഹാരഥന്മാരുടെ സംഗമ ഭൂമിയിലേക്കായിരുന്നു ആ യാത്ര. ഗ്രാമീണത നിറഞ്ഞു നില്‍ക്കുന്ന മനോഹരമായ വയലുകളും പുല്‍മേടുകളും എല്ലാം ആസ്വദിച്ചായിരുന്നു ഞങ്ങളുടെ യാത്ര. മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരനും കവിയും നിരൂപകനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ സാറിന്റെ വീട്ടിലേക്കാണ് ആദ്യം പോയത്. ഒരു സാംസ്‌കാരിക കേന്ദ്രം തന്നെയായിരുന്നു അത്. അവിടെ ഓണാഘോഷങ്ങള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇത്രയും തിരക്കിനിടയിലും അദ്ദേഹം ഞങ്ങളെ വളരെ ഊഷ്മളമായി സ്വീകരിച്ചിരുത്തി.

ഒരു വീട് മുഴുവന്‍ നിറഞ്ഞിരിക്കുന്ന അദ്ദേഹത്തിന് കിട്ടിയ പുരസ്‌കാരങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തി. ഒരുപാട് ചിത്രകാരന്മാരും കാര്‍ട്ടൂണിസ്റ്റുകളും വരച്ച് സമ്മാനിച്ച അദ്ദേഹത്തിന്റെ ചിത്രങ്ങളും ചുമരില്‍ നിരത്തി തൂക്കിയിട്ടു വെച്ചിട്ടുണ്ട്. അവിടെയും പുസ്തകത്തിന്റെ പ്രകാശനം ഉണ്ടായിരുന്നു. എംടിയുടെ പേരില്‍ പുറത്തിറങ്ങിയ പുസ്തകം മുതിര്‍ന്ന എഴുത്തുകാരന്‍ ബീരാന്‍ സാര്‍ ആലങ്കോട് ലീലാകൃഷ്ണനില്‍ നിന്ന് ഏറ്റുവാങ്ങി. ഈ സമയത്ത് ഞാനും അദ്ദേഹത്തിന് ഒരു കാരിക്കേച്ചര്‍ വരച്ചു സമ്മാനിക്കാന്‍ മറന്നില്ല, അദ്ദേഹം എന്നെ അഭിനന്ദിച്ചു.
      
Travel | സാംസ്‌കാരിക കേരളത്തിന് മാതൃകയായി വേറിട്ട യാത്രയൊരുക്കി പേരക്ക ബുക്‌സ്

നല്ലൊരു മധുരവും കഴിച്ച് ഞങ്ങള്‍ അവിടെ നിന്നും എംടി വാസുദേവന്‍ നായര്‍ താമസിച്ചിരുന്ന കൂടല്ലൂരിലേക്ക് പുറപ്പെട്ടു. ആദ്യം അദ്ദേഹത്തിന്റെ സഹോദരന്റെ വീട്ടിലേക്കാണ് പോയത്. സഹോദരന്‍ എം ടി രവി ഞങ്ങളുമായി ഒരുപാട് അനുഭവങ്ങള്‍ പങ്കിട്ടു. നാല് കെട്ടും ഇരുട്ടിന്റെ ആത്മാവും അസുരവിത്തും തുടങ്ങി എണ്ണമറ്റ കഥകളും നോവലുകളും പിറന്ന തറവാട് വീട് നിന്നിരുന്ന സ്ഥലവും അദ്ദേഹം എഴുതാനായി ഉപയോഗിച്ച അശ്വതി എന്ന ക്വാര്‍ട്ടേഴ്‌സും ഞങ്ങള്‍ കണ്ടു.

പിന്നീട് പോയത് ക്യാപ്റ്റന്‍ ലക്ഷമിയുടെ ആനക്കരയിലെ തറവാടായ വടക്കത്ത് വീട്ടിലേക്ക് ആയിരുന്നു. ഇന്ത്യന്‍ സ്വാതന്ത്രസമരത്തിലെ വിപ്ലവകാരിയും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലെ ഉദ്യോഗസ്ഥയും ആസാദ് സര്‍ഹിന്ദി സര്‍ക്കാറിലെ വനിതാ കാര്യമന്ത്രിയുമായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി, നീണ്ട മനോഹരമായ പാതയിലൂടെ ഞങ്ങള്‍ നടന്നു നീങ്ങി, നാഗരികത തൊട്ടു തീണ്ടിയിട്ടില്ലാത്ത മനോഹരമായ പ്രദേശം അതിനു നടുവില്‍ പ്രൗഢഗംഭീരമായ മനോഹരമായ ഒരു വീട് ആയിരുന്നു അത്. മനോഹരമായ വീടും നടുമുറ്റവും തൂണുകളും, വാതിലുകളും പുരാതന രീതിയിലുള്ള കിണറും കപ്പിയും, മുറ്റത്തെ തുളസിത്തറയും പൂജക്കു വേണ്ടി ഒരുക്കിയ പ്രത്യേക സ്ഥലവും വീടിന്റെ ആ ഭംഗി ആവോളം ആസ്വദിച്ചെങ്കിലും ആളൊഴിഞ്ഞ ആ ഗേഹം ഞങ്ങളെ വല്ലാതെ നൊമ്പരപ്പെടുത്തി.
     
Travel | സാംസ്‌കാരിക കേരളത്തിന് മാതൃകയായി വേറിട്ട യാത്രയൊരുക്കി പേരക്ക ബുക്‌സ്

നീലത്താമരയടക്കം നിരവധി സിനിമകള്‍ ചത്രീക്കരിച്ച ആ വീട്ടില്‍ നിന്ന് ഞങ്ങള്‍ യാത്രതിരിച്ചു. അപ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. പുന്നയൂര്‍കുളം എന്ന മാധവിക്കുട്ടിയുടെ വീടും കലാമണ്ഡലവും എല്ലാം കാണാന്‍ ബാക്കിവെച്ച് ഞങ്ങള്‍ മടങ്ങി. യാത്രയിലുടനീളം അംഗങ്ങള്‍ പാട്ടുകള്‍ പാടിയിരുന്നു. ശരീഫ് വി കാപ്പാടിന്റെ ഗസല്‍ ഏറെ ആസ്വാദ്യമായിരുന്നു. പാടിയും കഥകള്‍ പറഞ്ഞും വളരെ ആസ്വദിച്ചായിരുന്നു ഞങ്ങളുടെ യാത്ര.

അബു ഇരിങ്ങാട്ടിരി, ഹരീഷ് കോട്ടൂര്‍, ശരീഫ് വി കാപ്പാട്, വീരാന്‍ അമരിയില്‍, ബിന്ദു ബാബു, ആരിഫ അബ്ദുല്‍ ഗഫൂര്‍, അത്തീഫ് കാളികാവ്, ഹംസ ആലുങ്ങല്‍, ജലജ പ്രസാദ്, ഖദീജ ഉണ്ണിയമ്പത്ത്, ശബ്നം ഷെറിന്‍, അഷ്ഫാഖ്, സുബൈദ ടീച്ചര്‍, മൈസൂന ഹാനി, മുഹമ്മദ് ഹാനി, ബഷീര്‍ കിഴിശ്ശേരി, ധന്യ അഭിലാഷ്, നജ ഹുസൈന്‍, എം.പി വിജയകുമാര്‍, സുധീര്‍ കുമാര്‍, രമ ജി വി, അമല ടി എസ്, ജമീല ശരീഫ് ബി നേഷ് ചേമഞ്ചേരി എന്നിവരായിരുന്നു യാത്രയിലെ അംഗങ്ങള്‍. എല്ലാം ഓണ്‍ലൈനായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വായന മരിച്ചുകൊണ്ടിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തില്‍ വാനയുടെ പ്രാധാന്യം, പുസ്തകങ്ങളുടെ പ്രാധാന്യം എല്ലാം വിളിച്ചോതിക്കൊണ്ട് ഇങ്ങനെ ഒരു യാത്ര സംഘടിപ്പിച്ച ഹംസ ആലുങ്ങലിനും പേരക്ക ബുക്‌സിനും ബിഗ് സല്യൂട്ട്.

Keywords: Travel, Malayalam literature, Tour, Kozhikode, Kerala, Malayalam, A unique journey as a model for cultural Kerala.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia