കൊച്ചി: (www.kvartha.com) മൂവാറ്റുപുഴ വാരപ്പെട്ടിയില്‍ വാഴ വെട്ടി നശിപ്പിച്ച കൃഷിയിടവും കര്‍ഷകന്‍ തോമസിനെയും കൃഷിമന്ത്രി പി പ്രസാദ് സന്ദര്‍ശിച്ചു. രാവിലെ എട്ട് മണിയോടെയാണ് കൃഷിമന്ത്രി പി പ്രസാദ് ഇവിടെ എത്തിയത്. ഇനി ഇതുപോലുളള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വൈദ്യുതി വകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി പറഞ്ഞു.
വൈദ്യുത ലൈന്‍ താഴ്ന്ന് പേകുന്നത് വലിയ അപകടത്തിന് സാധ്യതയുണ്ടെന്നും ഇതിന് താഴേ ഏത് കൃഷി ചെയ്യാമെന്ന് വ്യക്തമായ പരിശീലനം ലഭിക്കുന്നില്ലെന്നും മുന്നറിയില്ലാതെ ഉദ്യോഗസ്ഥര്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ വലിയ നഷ്ടം ഉണ്ടാക്കുന്നുവെന്നും പ്രദേശവാസികള്‍ മന്ത്രിയെ അറിയിച്ചു. ഈ മൂന്ന് പ്രശ്‌നത്തിനും പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.
ലൈനുകള്‍ താഴ്ന്ന് പോകുന്നത് ശ്രദ്ധയില്‍ പെട്ടെന്ന് കൃഷിമന്ത്രി അറിയിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ കെഎസ്ഇബിയുമായി ആലോചിച്ച് നടപടി എടുക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. കൂടുതല്‍ നഷ്ടപരിഹാരം വേണമെന്ന തോമസിന്റെ ആവശ്യം പരിഗണിക്കാം എന്ന് ഉറപ്പ് നല്‍കിയാണ് മന്ത്രി മടങ്ങിയത്.
കോതമംഗലം വാരപ്പെട്ടിയിലാണ് ലൈന്‍ തകരാര്‍ പരിഹരിക്കുന്നതിന് വേണ്ടിയെന്ന കാരണം പറഞ്ഞ് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ കുലച്ച വാഴകള്‍ വെട്ടിയത്. കെഎസ്ഇബി 220 കെ വി ലൈനിന് താഴെയുള്ള ഭൂമിയിലെ കാവുംപുറം തോമസിന്റെ 406 വാഴകളാണ് വെട്ടി നശിപ്പിച്ചത്.
മൂന്നര ലക്ഷം രൂപയാണ് വാഴകള്‍ നഷ്ടപ്പെട്ട കര്‍ഷകന് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ചിങ്ങം ഒന്നിന് തന്നെ പണം നല്‍കുമെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചിരുന്നു.
Keywords: News,Kerala,Kerala-News കേരള-വാർത്തകൾ,Agriculture,Agriculture-News, KSEB, Banana Plants, Controversy, Agriculture, Minister, P Prasad, Farm, KSEB cut down Banana plants controversy; Agriculture minister P Prasad visited farm.