Letter | പൊതുമേഖല ബാങ്കുകളുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവള പത്രം പ്രസിദ്ധീകരിക്കണം; കേന്ദ്രധനകാര്യ മന്ത്രിക്ക് കത്ത് നല്‍കി അഡ്വ.പി സന്തോഷ് കുമാര്‍

 


കണ്ണൂര്‍: (www.kvartha.com) വായ്പകള്‍ എഴുതിത്തള്ളുന്നതിനെ കുറിച്ചും നമ്മുടെ പൊതുമേഖലാ ബാങ്കുകളുടെ സാമ്പത്തിക ശക്തിയെക്കുറിച്ചും വിശദീകരിക്കുന്ന ധവളപത്രം പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രധനകാര്യ മന്ത്രി നിര്‍മല സീതാരാമന് അഡ്വ. പി സന്തോഷ് കുമാര്‍ എം പി കത്ത് നല്‍കി.

'മോശം ലോണുകള്‍' എഴുതി തള്ളുന്നത് സംബന്ധിച്ചുള്ള റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ റിപോര്‍ടനുസരിച്ച്, ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഇന്‍ഡ്യയിലെ ബാങ്കുകള്‍ എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി രൂപയാണ്. മാത്രമല്ല, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 10.57 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം നമ്മുടെ ബാങ്കുകള്‍ എഴുതിതള്ളിയിട്ടുണ്ട്.

ഇത്രയധികം കടങ്ങള്‍ എഴുതിത്തള്ളുന്നത് ഒരേസമയം അവിശ്വസനീയവും, ആകുലപ്പെടുത്തുന്നതുമാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്‍ഡ്യന്‍ ബാങ്കിങ് മേഖലയിലെ കിട്ടാക്കടത്തെയും, മോശം ലോണുകളെയും കുറിച്ചുള്ള ഒരു ധവളപത്രം ഇറക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്രധനകാര്യമന്ത്രി നിര്‍മല സീതാരാമന് കത്ത് നല്‍കിയതെന്ന് അഡ്വ പി സന്തോഷ് കുമാര്‍ എം പി വ്യക്തമാക്കി.

ധനകാര്യസ്ഥാപനങ്ങള്‍ എന്നതില്‍ ഉപരിയായി, സാമൂഹിക-സാമ്പത്തിക ശാക്തീകരണത്തിനുള്ള ഒരു എന്‍ജിനായാണ് ഇന്‍ഡ്യന്‍ സാഹചര്യത്തില്‍ ബാങ്കുകള്‍ കണക്കാക്കപ്പെടുന്നത്. ബാങ്കുകള്‍ ദേശസാല്‍കരിച്ചതും ഈ ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു. 'മോശംകടം' എഴുതിത്തള്ളിയതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പൊതുമേഖലാ ബാങ്കുകള്‍ ആണ്. അതുകൊണ്ട് തന്നെ പൊതുപണം എഴുതിത്തള്ളുന്നത് ഇന്‍ഡ്യന്‍ സാമ്പത്തിക മേഖലയുടെ ഭാവിക്ക് ആശങ്കാജനകമാണ്.

ബാങ്കുകള്‍ അവരുടെ കണക്കുപുസ്തകത്തിലെ മൊത്തം 'എന്‍പിഎ' കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ തന്ത്രമായിട്ടാണ് ഈ എഴുതിത്തള്ളല്‍ ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കാം. അതോടൊപ്പം, ആരുടെ കടമാണ് എഴുതിത്തള്ളിയത് എന്ന വിവരം ബാങ്കുകള്‍ ഒരിക്കലും പുറത്തു വിടാതെ രഹസ്യമായി സൂക്ഷിക്കുന്നു.

ഈ സുതാര്യതയില്ലായ്മ അതീവഗുരുതരമായ പ്രശ്നമാണ്. നേരെമറിച്ച്, ഈ 'മറച്ചുപിടിക്കലും സ്വകാര്യതയും' ഒരിക്കലും സാധാരണക്കാരായ ജനങ്ങളുടെ കാര്യത്തില്‍ ബാങ്കുകള്‍ ബാധകമാക്കാറില്ല എന്നതാണ് വൈരുദ്ധ്യം. എത്ര മനുഷ്യവിരുദ്ധമായിട്ടാണ് സര്‍ ഫേസി നിയമം കോവിഡ് കാലത്ത് പോലും നമ്മുടെ ബാങ്കുകള്‍ നടപ്പിലാക്കിയത് എന്ന് നമുക്കറിയാം.

ദരിദ്രരായ കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്തതും, ലോണ്‍ കൂടിശ്ശിക വരുത്തിയ പാവപ്പെട്ട മനുഷ്യരെ അവരുടെ വീടുകളില്‍ നിന്ന് നിര്‍ബന്ധിതമായി പുറത്താക്കിയതും, ഇതേ ബാങ്കുകള്‍ തന്നെയാണ്. പാര്‍ലമെന്റിലും പുറത്തും നിരവധി തവണ ആവശ്യപ്പെട്ടിട്ടും സര്‍ ഫേസി നിയമം നടപ്പിലാക്കുന്നതില്‍ മൊറടോറിയം പ്രഖ്യാപിക്കാന്‍ ഒരിക്കലും തയാറാവാത്ത സര്‍കാര്‍ എന്തുകൊണ്ടാണ് ഇത്രയധികം മോശം കടം എഴുതിത്തള്ളിയിട്ടും കുറ്റകരമായ മൗനം പാലിക്കുന്നത്? ധനകാര്യമന്ത്രിയാണ് ഇതിന് ഉത്തരം പറയേണ്ടത്.

Letter | പൊതുമേഖല ബാങ്കുകളുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവള പത്രം പ്രസിദ്ധീകരിക്കണം; കേന്ദ്രധനകാര്യ മന്ത്രിക്ക് കത്ത് നല്‍കി അഡ്വ.പി സന്തോഷ് കുമാര്‍

രാജ്യത്തെ ബാങ്കിംഗ് മേഖലയുടെ നിലനില്‍പ്പിന് വായ്പ തിരിച്ചടവ് അനിവാര്യമാണ്. എന്നാല്‍, ദരിദ്രര്‍ അവരുടെ ചെറിയ വായ്പ തിരിച്ചടക്കാന്‍ വൈകുമ്പോള്‍ അതിവേഗം ജപ്തി നടപടികള്‍ നടത്തി കുടിയൊഴിപ്പിക്കാന്‍ കാണിക്കുന്ന ആവേശം എന്തുകൊണ്ടാണ് വന്‍കിട കോര്‍പറേറ്റുകള്‍ എടുത്ത ഭീമമായ വായ്പകള്‍ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ നടപടി എടു ക്കാത്തത്? ഇത് വിവേകശൂന്യവും അന്യായവും മനുഷ്യത്വരഹിതവുമായ സമീപനമാണ്.

ഈ സാഹചര്യത്തില്‍, പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയ മോശം ലോണുകളുടെ വിശദാംശങ്ങളും, കടക്കാരുടെ വിവരങ്ങളും അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്. ധവളപത്രമിറങ്ങുന്നതോടെ ഈ വിഷയത്തില്‍ സുതാര്യതയും വ്യക്തതയും ലഭിക്കുമെന്നും എം പി പറഞ്ഞു.

Keywords:  White papers should be published on financial condition of public sector banks; Adv.P Santosh Kumar given a letter to Union Finance Minister, Kannur, News, Politics, Letter, Minister, Nirmala Sitharaman, Moratorium, Bank, Kerala. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia