Naegleria Fowleri | തലച്ചോർ തിന്നുന്ന അമീബ! രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ മരണം സംഭവിക്കാം; ആലപ്പുഴയിൽ 15 കാരൻ മരിക്കാൻ കാരണമായ അപൂർവ രോഗത്തെ പറ്റി അറിയാം, ഒപ്പം ശ്രദ്ധിക്കേണ്ട കാര്യങ്ങളും

 


തിരുവനന്തപുരം: (www.kvartha.com) ആലപ്പുഴ ജില്ലയിൽ 15 കാരൻ പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് എന്ന അപൂർവ രോഗം മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചതോടെ ഈ രോഗത്തെ കുറിച്ചുള്ള ആശങ്കയും വർധിച്ചു. ചേർത്തല പാണാവള്ളി പഞ്ചായത്ത് പതിനൊന്നാം വാർഡ് കിഴക്കെമായിത്തറ അനിൽകുമാറിന്റെ മകൻ ഗുരുദത്ത് (15) ആണ് മരിച്ചത്.

Naegleria Fowleri | തലച്ചോർ തിന്നുന്ന അമീബ! രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ മരണം സംഭവിക്കാം; ആലപ്പുഴയിൽ 15 കാരൻ മരിക്കാൻ കാരണമായ അപൂർവ രോഗത്തെ പറ്റി അറിയാം, ഒപ്പം ശ്രദ്ധിക്കേണ്ട കാര്യങ്ങളും

എന്താണ് പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ്?

മലിനജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ മൂലമുണ്ടാകുന്ന അപൂർവ മസ്തിഷ്ക അണുബാധയാണ്
പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ്. ഇത് നെഗ്ലേറിയാസിസ് എന്നും അറിയപ്പെടുന്നു. 'നെഗ്ലേരിയ ഫൗലേരി' എന്ന അമീബയാണ് അപകടകാരി. ലോകമെമ്പാടും പരിസ്ഥിതിയിൽ സാധാരണയായി കാണപ്പെടുന്ന ഒരു ശുദ്ധജല അമീബയാണിത്.

ഏറ്റവും സാധാരണയായി, തടാകങ്ങൾ, നദികൾ, ചൂടുനീരുറവകൾ, വ്യാവസായിക പ്ലാന്റുകളിൽ നിന്നുള്ള ചൂടുവെള്ളം പുറന്തള്ളൽ, ക്ലോറിനേറ്റ് ചെയ്യാത്ത മനുഷ്യനിർമിത ജലസ്രോതസുകൾ തുടങ്ങിയ ഇടങ്ങളിലാണ് ഈ അമീബ കാണപ്പെടുന്നത്. മലിനമായ ടാപ്പ് വെള്ളത്തിലും ചൂടുവെള്ള ഹീറ്ററുകളിലും ഇത് അപൂർവമായി കണ്ടെത്തിയിട്ടുണ്ട്.

എങ്ങനെ ബാധിക്കും?

അമീബയുള്ള വെള്ളം ഒരു വ്യക്തിയുടെ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിച്ച് തലച്ചോറിലെത്തുകയും മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. സാധാരണയായി നീന്തുമ്പോൾ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ചാണ് നെഗ്ലേരിയ ഫൗലേരി ആളുകളെ ബാധിക്കുന്നത്. മസ്തിഷ്കത്തിൽ ഒരിക്കൽ പ്രവേശിച്ചുകഴിഞ്ഞാൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.

ഒരാഴ്ചയ്ക്കുള്ളിൽ മരണം

രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ മരണം സംഭവിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പ്രാരംഭ ഘട്ടത്തിൽ രോഗം കണ്ടുപിടിക്കാൻ പ്രയാസമാണ്, കാരണം ഇത് അതിവേഗം പടരുന്നു. രോഗി മരിച്ചതിന് ശേഷമാണ് രോഗം സാധാരണയായി കണ്ടുപിടിക്കുന്നത്. രോഗത്തിന് രണ്ട് ഘട്ട ലക്ഷണങ്ങളുണ്ട്. ആദ്യ ഘട്ടത്തിൽ കടുത്ത തലവേദന, പനി, ഓക്കാനം, ഛർദി എന്നിവ അനുഭവപ്പെടാം, കഴുത്ത് ഞെരുക്കം, അപസ്മാരം, മാനസികാവസ്ഥയിലെ മാറ്റം തുടങ്ങിയവ രണ്ടാം ഘട്ടത്തിൽ കാണാം. ഗുരുതരമായ കേസുകളിൽ കോമയിലേക്ക് പോലും വഴുതി വീഴാം.

ചികിത്സ

1937-ൽ അമേരിക്കയിലാണ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. 1962 മുതല്‍ 2021 വരെ അമേരിക്കയില്‍ ഇത്തരം 154 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ നാല് പേരെ മാത്രമാണ് രക്ഷിക്കാനായത്. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ പ്രകാരം, ആഗോളതലത്തിൽ ഓരോ വർഷവും 1,000 മുതൽ 2,000 വരെ പേരെ ഈ രോഗം ബാധിക്കുന്നു.

വിദഗ്ധരുടെ അഭിപ്രായത്തിൽ, നെഗ്ലേരിയ ഫൗലേരി അണുബാധ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നതിന് നിലവിൽ തെളിവുകളൊന്നുമില്ല. നീരാവി മൂലവും ഇത് പടരില്ല. നിലവിൽ രോഗത്തിന് വാക്സിൻ ഇല്ല, എന്നാൽ ആംഫോട്ടെറിസിൻ ബി, അസിത്രോമൈസിൻ, ഫ്ലൂക്കോണസോൾ, റിഫാംപിൻ, മിൽറ്റെഫോസിൻ, ഡെക്സമെതസോൺ തുടങ്ങിയ ചില മരുന്നുകളുടെ കോമ്പിനേഷനുകൾ ഉപയോഗിച്ച് രോഗം ചികിത്സിക്കാം.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരുവാൻ കാരണമാകുന്നതിനാൽ പൂർണമായും ഒഴിവാക്കുക. മഴ തുടങ്ങുമ്പോൾ ഉറവ എടുക്കുന്ന നീർചാലുകളിൽ കുളിക്കുന്നതും ഒഴിവാക്കുക. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുന്നതും നല്ലതാണ്. മുഖം ശുദ്ധിയാക്കാൻ മലിനമായ ടാപ്പ് വെള്ളം ഉപയോഗിക്കുമ്പോഴും നെഗ്ലേരിയ ഫൗലേരി അണുബാധ ഉണ്ടാകാം.

Keywords: News, Thiruvananthapuram, Kerala, Naegleria Fowleri, Primary Amebic Meningoencephalitis, Diseases, Health, Health Tips, What Is Naegleria Fowleri? < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia