LDF convener | ആലങ്കാരിക പദവികള്‍ വഹിക്കാന്‍ ആരോഗ്യം അനുവദിക്കുന്നില്ലെന്ന ഇ പി ജയരാജന്റെ വാദം അംഗീകരിക്കാതെ പാര്‍ടി; എല്‍ഡിഎഫ് കണ്‍വീനറുടെ സ്വയം പിന്മാറ്റത്തിന് പിന്നിലെന്ത്?

 


-സുധീര്‍ കുമാര്‍

കണ്ണൂര്‍: (www.kvartha.com) ഇപി ജയരാജന്‍ വീണ്ടും ഇടഞ്ഞതോടെ കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിലെ വിഭാഗീയ ചേരിതിരിവ് സംസ്ഥാനത്തെ പാര്‍ടിയെയും കലുഷിതമാക്കുന്നുവെന്ന് സൂചന. എംവി ഗോവിന്ദനും ഇപി ജയരാജനും തമ്മിലുള്ള മൂപ്പിളമതര്‍ക്കത്തില്‍ ഇടതുമുന്നണിയുടെ ഏകോപനം കഴിഞ്ഞ കുറെക്കാലമായി സ്തംഭിച്ചിരിക്കുകയാണെന്നാണ് പറയുന്നത്. വിഎസ് അച്യുതാനന്ദനാണ് എല്‍ഡിഎഫ് കണ്‍വീനര്‍ പദവിയെ മതികെട്ടാന്‍ ചോലയിലുമൊക്കെ നടത്തിയ ഇടപെടലുകളിലൂടെ കേരളത്തില്‍ ശ്രദ്ധേയമാക്കിയത്. അഴീക്കോടന്‍ രാഘവന്‍ മുതല്‍ എ വിജയരാഘവന്‍ വരെ ഇ പി ജയരാജന് മുന്‍പായി എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തിരുന്നിട്ടുണ്ട്. ഇതില്‍ വൈക്കം വിശ്വന്‍ നടത്തിയ ചില ഇടപെടലുകള്‍ സിപിഎമിനും മുന്നണിക്കും പ്രതിസന്ധികളില്‍ ഏറെ ഗുണം ചെയ്തിട്ടുണ്ട്.
    
LDF convener | ആലങ്കാരിക പദവികള്‍ വഹിക്കാന്‍ ആരോഗ്യം അനുവദിക്കുന്നില്ലെന്ന ഇ പി ജയരാജന്റെ വാദം അംഗീകരിക്കാതെ പാര്‍ടി; എല്‍ഡിഎഫ് കണ്‍വീനറുടെ സ്വയം പിന്മാറ്റത്തിന് പിന്നിലെന്ത്?

എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് പാര്‍ടിയുടെയും സര്‍കാരിന്റെയും നയപരമായ തീരുമാനങ്ങളില്‍ ഇടപെടാമെന്നതല്ലാതെ നേരിട്ട് ഒരു കാര്യവും ചെയ്യാന്‍ അധികാരമില്ല. എന്നാല്‍ ചില മന്ത്രിമാരിലുള്ള സ്വാധീനം വെച്ചു നേരിട്ടങ്ങു കൈ കടുത്താമെന്ന് വെച്ചാല്‍ രണ്ടാം പിണറായി സര്‍കാരില്‍ മുഖ്യമന്ത്രിയറിയാതെ ഒരു ഈച്ച പോലും അനങ്ങില്ലെന്നാണ് പറയുന്നത്. ഈ സാഹചര്യത്തില്‍ എപ്പോഴെങ്കിലും ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ അധ്യക്ഷനായി ഇരുന്ന് മറ്റുള്ളവരോടൊപ്പം ചായയും പരിപ്പുവടയും കഴിച്ചു സൊറ പറയാമെന്നതല്ലാതെ മറ്റു സ്പേസുകളൊന്നും എല്‍ഡിഎഫ് കണ്‍വീനര്‍ക്കില്ലെന്നാണ് എതിരാളികള്‍ പരിഹസിക്കുന്നത്.

സിപിഎം രാഷ്ട്രീയത്തിലെ പവര്‍ പൊളിറ്റിക്സിന്റെ പ്രതീകങ്ങളിലൊരാളാണ് ഇ പി ജയരാജന്‍. അധികാരം പാര്‍ടിക്കും തനിക്കും വേണ്ടി എങ്ങനെ വിനിയോഗിക്കാമെന്ന് ഇ.പിക്ക് കൃത്യമായി അറിയാം. പാര്‍ടി സമ്മേളനങ്ങളുടെ ഫണ്ട് റെയ് സര്‍ ആയിരുന്നു ഇപി ജയരാജന്‍. സാന്‍ഡിയാഗോ മാര്‍ടിന്‍ മുതല്‍ ചാക്ക് രാധാകൃഷ്ണന്‍ വരെ ഇ പി ക്ക് കൈ നീട്ടുമ്പോള്‍ വാരി കോരി കൊടുത്തവരാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു. ഒരു കാലത്ത് കളങ്കിതരെന്നു വിഎസ് അച്യുതാനന്ദന്‍ വിശേഷിപ്പിച്ച ഇത്തരം മുതലാളിമാരാണ് പാര്‍ടി പ്ലീനം മുതല്‍ പാര്‍ടി കോണ്‍ഗ്രസു വരെ നടത്തുന്നതിന് പിന്നില്‍ സമ്പദ് ശക്തിയായി പ്രവര്‍ത്തിക്കുന്നതെന്നും ആക്ഷേപമുണ്ട്. എന്നാല്‍ ഇത്തരം ഫണ്ടു പിരിക്കുന്നതിലെ സുതാര്യത കുറവ് പലപ്പോഴും ആരോപണങ്ങളും കോളിളക്കള്‍ സൃഷ്ടിച്ചിട്ടുണ്ട്.

വിവാദ ലോടറി വ്യവസായി സാന്‍ഡിയാഗോ മാര്‍ട്ടിനില്‍ നിന്നും കോടികള്‍ ദേശാഭിമാനിക്കായി ബോണ്ടുകള്‍ വാങ്ങിയത് തിരിച്ചു കൊടുക്കുകയും ഇ പി ജയരാജനെതിരെ പാര്‍ടി നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. സിപിഎം വിഭാഗീയതയുടെ നാളുകളില്‍ പിണറായി പക്ഷത്തെ കരുത്തനായിരുന്ന ഇ പി ജയരാജനെതിരെ ആരോപണങ്ങള്‍ പാര്‍ടിക്കുള്ളില്‍ നിന്നും പുറത്തു നിന്നും അതി ശക്തമായി ഉയര്‍ന്നപ്പോഴും സിപിഎമിനുള്ളില്‍ അപ്രതിരോധ്യനായിരുന്നു ഇ പി ജയരാജന്‍. എന്നാല്‍ വിഭാഗീയതയുടെ നാളുകള്‍ കഴിഞ്ഞ് പിണറായിയും കൂട്ടരും പാര്‍ടിയിലും സര്‍കാരിലും പൂര്‍ണമായി അധികാരം പിടിച്ചെടുത്തപ്പോള്‍ മന്ത്രിസഭയില്‍ രണ്ടാമനായി ജയരാജന്‍ മാറി.

ഇതിനിടെയില്‍ പാര്‍ടിയിലെ ചില വിഭാഗീയ അടിയൊഴുക്കും ഗ്രൂപ് പോരും കാരണം പിന്‍വാതില്‍ നിയമന ആരോപണത്തില്‍ ഇടപെട്ടു മന്ത്രി സ്ഥാനം നഷ്ടപെട്ടുവെങ്കിലും പൂര്‍വാധികം ശക്തിയോടെ തിരിച്ചു വന്നു. രണ്ടാം പിണറായി മന്ത്രിസഭയില്‍ രണ്ടു ടേം പൂര്‍ത്തിയാക്കിയവര്‍ ഒഴിയണമെന്ന പാര്‍ടി മാനദണ്ഡ പ്രകാരം ഇ പി ജയരാജനും മറ്റുള്ളവരെ പോലെ സ്ഥാനചലനമുണ്ടായി. ഇതോടെയാണ് ഇപി ജയരാജന് കഷ്ടകാലവും തുടങ്ങിയത്. കണ്ണൂരില്‍ നടന്ന പാര്‍ടി കോണ്‍ഗ്രസില്‍ പി ബി അംഗമാവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. കോടിയേരിയുടെ വിയോഗത്തോടെ സംസ്ഥാന സെക്രടറി പദവിയിലേക്ക് ഇ പിയുടെ പേര് ഉയര്‍ന്നുവന്നെങ്കിലും അതും കയ്യാലപുറത്തെ തേങ്ങപോലെ അകന്നുപോയി. പാര്‍ടിയില്‍ തന്നെക്കാള്‍ ജൂനിയറായ എം വി ഗോവിന്ദനെ സംസ്ഥാന സെക്രടറിയാക്കിയതും പിന്നീട് പി ബി അംഗമായി ഉള്‍പെടുത്തിയതുമാണ് ഇ പി ജയരാജനെ പ്രകോപിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍.

തനിക്കെതിരെ നടന്നത് അനീതിയാണെന്നും ഇതില്‍ വലിയ ഗൂഡാലോചന ചിലര്‍ നടത്തിയിട്ടുണ്ടെന്നുമാണ് ഇ പിയുടെ വിശ്വാസം. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പെടെയുളളവര്‍ കാണിച്ച അവഗണനയും ഒറ്റപ്പെടുത്തലും കണ്ണൂരിലെ കരുത്തനായ നേതാവിന്റെ അഭിമാനത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. തുടര്‍ച്ചയായ അവഗണന മാത്രമല്ല പാര്‍ടിക്കുളളില്‍ തനിക്കെതിരെ ഇല്ലാതാക്കാനുളള നീക്കവും ഒരുവിഭാഗമാളുകള്‍ നടത്തുന്നുണ്ടെന്ന ആരോപണവും പലഘട്ടങ്ങളില്‍ ഇ പി ജയരാജന്‍ ഉന്നയിച്ചിട്ടുണ്ട്. തന്റെ കുടുംബത്തിന് ഷെയറുളള വൈദേകം റിസോര്‍ട് വിവാദം താന്‍ പങ്കെടുക്കാത്ത സംസ്ഥാന സമിതി യോഗത്തില്‍ പി ജയരാജന്‍ ഉന്നയിച്ചത് ഇതിന്റെ ഭാഗമായാണെന്നാണ് ജയരാജന്‍ വിശ്വസിക്കുന്നത്.

വൈദേകത്തിന്റെ ഉടമസ്ഥതാവകാശം ജയരാജന്റെ കുടുംബം താല്‍ക്കാലികമായി കയ്യൊഴിഞ്ഞുവെങ്കിലും പാര്‍ടിക്കുളളില്‍ അന്വേഷണമൊന്നും നടന്നില്ല. തനിക്കെതിരെ ആരോപണങ്ങളുന്നയിക്കുമ്പോള്‍ ഒന്നിന് പത്തായി തനിക്കും തിരിച്ചടിക്കാനുണ്ടെന്നും അതോടെ എല്ലാവരും മുങ്ങുമെന്ന് ഓര്‍ക്കണമെന്ന ജയരാജന്റെ വെല്ലുവിളിയോടെയാണ് ഒളിയുദ്ധത്തിന് താല്‍ക്കാലിക വിരാമമായത്. പാര്‍ടി പദവികള്‍ ഇനി കടിച്ചുതൂങ്ങി കിടക്കാന്‍ താനില്ലെന്നും തന്നെ എല്‍ഡിഎഫ് കണ്‍വീനര്‍ പദവിയില്‍ നിന്നും ഒഴിവാക്കണമെന്നും ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇ പി ജയരാജന്‍ നേരത്തെ പാര്‍ടി വേദികളില്‍ ആവശ്യപ്പെട്ടിരുന്നു. സിപിഎമിനെ സംബന്ധിച്ചിടുത്തോളം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ദേശീയതലത്തില്‍ തന്നെ നിര്‍ണായകമാണ്.

ഈ സാഹചര്യത്തില്‍ കേരളമാകെ ഓടിനടക്കാനും ഇടതുമുന്നണി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കഴിയുന്ന ഒരു കണ്‍വീനറാണ് വേണ്ടതെന്ന അഭിപ്രായം പാര്‍ടി സംസ്ഥാന സെക്രടറിയേറ്റിലെ അംഗങ്ങള്‍ക്കുണ്ട്. ഈ സാഹചര്യത്തില്‍ രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാലെന്ന മട്ടില്‍ ഇ പി ജയരാജന്‍ തല്‍സ്ഥാനം ഒഴിവാകുന്നതിന് വഴിതുറന്നിരിക്കുകയാണ്. വെറും കേന്ദ്രകമിറ്റിയംഗമായി മാറിയാല്‍ പിന്നെ പതുക്കെ പാര്‍ടിയില്‍ നിന്നും ഒഴിവാകാനുളള ശ്രമങ്ങളാണ് ഇ പി ജയരാജന്‍ നടത്തുകയെന്നാണ് സൂചന.

ഇതു നന്നായി അറിയുന്നതു കൊണ്ടു തന്നെയാണ് ഇ പിയെന്ന നേതാവിനെ കൂടെ നിര്‍ത്താന്‍, ഗുരുതരമായ വീഴ്ചകള്‍ വരുത്തിയിട്ടും സിപിഎം നേതൃത്വം കിണഞ്ഞു ശ്രമിക്കുന്നത്. എന്നാല്‍ സര്‍കാരിനെതിരെ വിവാദ വിഷയങ്ങള്‍ കത്തിനില്‍ക്കുമ്പോള്‍ പോലും രണ്ടുമാസം കൂടുമ്പോള്‍ പോലും എല്‍ഡിഎഫ് യോഗം വിളിച്ചു ചേര്‍ക്കാത്തത് ഘടകകക്ഷി നേതാക്കളില്‍ അതൃപ്തി ശക്തമായിട്ടുണ്ട്. ഈ വരുന്ന 22ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകുമെന്നാണ് സൂചന.

Keywords: EP Jayarajan, Politics, CPM seminar, MV Govindan, LDF convener, Kerala News, Kannur News, Political News, Kerala Politics, What is behind LDF convener's self-recusal?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia