Supreme Court | അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ജൂലൈ 21ന് സുപ്രീംകോടതി പരിഗണിക്കും

 


ന്യൂഡെല്‍ഹി: (www.kvartha.com) 'മോദി' പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിലെ ഗുജറാത് ഹൈകോടതി വിധിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ജൂലൈ 21ന് പരിഗണിക്കും. കേസില്‍ കീഴ് കോടതി വിധിച്ച തടവുശിക്ഷ സ്റ്റേ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി ഹൈകോടതി തള്ളിയതോടെയാണ് മേല്‍കോടതിയെ സമീപിച്ചത്.

2019 ഏപ്രില്‍ 13ന് ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകത്തിലെ കോലാറില്‍ സംഘടിപ്പിച്ച റാലിയില്‍ നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. പ്രസംഗത്തില്‍ മോദി സമുദായത്തെ രാഹുല്‍ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നടത്തിയ പരാമര്‍ശമാണ് രാഹുലിന് തിരിച്ചടിയായത്.

'കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്നു വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടെയും പേരില്‍ മോദിയുണ്ട്' എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. തുടര്‍ന്ന് മോദി സമുദായത്തെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംഎല്‍എയും ഗുജറാത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദി പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് ഐപിസി 504 വകുപ്പ് പ്രകാരം രാഹുലിനെതിരെ കേസെടുത്തു. മാര്‍ച് 23ന് കേസ് പരിഗണിച്ച സൂറത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രാഹുല്‍ ഗാന്ധിക്ക് പരമാവധി തടവുശിക്ഷയായ രണ്ട് വര്‍ഷം വിധിച്ചു. സൂറത് കോടതിയുടെ വിധിക്ക് പിന്നാലെ രാഹുലിന്റെ വയനാട് ലോക് സഭാംഗത്വം റദ്ദാക്കുകയും ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പ് അയോഗ്യത നിലവില്‍ വരുകയും ചെയ്തു. സൂറത് കോടതി വിധിക്കെതിരെ ഹൈകോടതിയെ സമീപിച്ചെങ്കിലും ഹൈകോടതി ശിക്ഷ അംഗീകരിക്കുകയായിരുന്നു.

Supreme Court | അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ജൂലൈ 21ന് സുപ്രീംകോടതി പരിഗണിക്കും

Keywords: Supreme Court to hear Rahul Gandhi’s appeal in defamation case on July 21, New Delhi, News, Politics, Congress Leader, Supreme Court, Petition, High Court, BJP, Narendra Modi, Prime Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia