Supreme Court | പ്ലസ് ടു കോഴക്കേസ്: കെഎം ശാജിക്ക് സുപ്രീം കോടതിയുടെ നോടിസ്; 6 ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് നിര്‍ദേശം

 


ന്യൂഡെല്‍ഹി: (www.kvartha.com) പ്ലസ് ടു കോഴക്കേസില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രടറിയും മുന്‍ എംഎല്‍എയുമായ കെഎം ശാജിക്ക് സുപ്രീം കോടതിയുടെ നോടിസ്. ആറ് ആഴ്ചയ്ക്കുള്ളില്‍ നോടിസിന് മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ജസ്റ്റിസുമാരായ വിക്രം നാഥ്, അഹ്‌സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചിന്റേതാതാണ് നിര്‍ദേശം. കെഎം ശാജിക്കെതിരായ കോഴക്കേസിലെ ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സര്‍കാര്‍ നല്‍കിയ അപീല്‍ ഫയലില്‍ സ്വീകരിച്ചാണ് സുപ്രീം കോടതി നോടിസ് അയച്ചത്.

ശാജി കൈക്കൂലി ചോദിച്ചതിന് എന്തെങ്കിലും തെളിവുണ്ടോയെന്ന് സുപ്രീംകോടതി സംസ്ഥാന സര്‍കാരിന്റെ അഭിഭാഷകരോട് ആരാഞ്ഞു. നേരിട്ട് കൈക്കൂലി ചോദിച്ചതിന് തെളിവുകള്‍ ഇല്ലെങ്കിലും പരോക്ഷ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നീരജ് കിഷന്‍ കൗളും, സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ശദ് വി. ഹമീദും ബോധിപ്പിച്ചു.

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ ശാജിക്കെതിരെയുള്ള തുടര്‍നടപടികള്‍ റദ്ദാക്കിയ ഉത്തരവിനെ ചോദ്യം ചെയ്താണ് സര്‍കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

2014ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച് അനുവദിക്കാന്‍ കെഎം ശാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ 2020ലാണ് വിജിലന്‍സ് കേസ് രെജിസ്റ്റര്‍ ചെയ്തത്. ഈ എഫ് ഐ ആറാണ് കേരള ഹൈകോടതി റദ്ദാക്കിയത്. കെഎം ശാജിയുടെ ഹര്‍ജിയിലായിരുന്നു എഫ് ഐ ആറിലെ തുടര്‍ നടപടികള്‍ ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് റദ്ദാക്കിയത്.

കെഎം ശാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം എഫ് ഐ ആറിലോ അന്വേഷണത്തില്‍ ശേഖരിച്ച വസ്തുതകളിലോ ഇല്ലെന്ന് കോടതി പറഞ്ഞു. അതിനാല്‍ അഴിമതി നിരോധന നിയമത്തിന്റെ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ബാധകമാകില്ലെന്നു വിലയിരുത്തിയ ഹൈകോടതി നടപടികള്‍ തുടരുന്നതില്‍ കാര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു.

അതേസമയം, കേസ് രാഷ്ട്രീയപ്രേരിതമാണെന്ന ശാജിയുടെ വാദം തെറ്റാണെന്ന് സംസ്ഥാന സര്‍കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറയുന്നു. കേസിലെ ഭൂരിഭാഗം സാക്ഷികളും മുസ്ലിം ലീഗ് പ്രവര്‍ത്തകരോ ഭാരവാഹികളോ ആണെന്നാണ് ഇതിനു സര്‍കാര്‍ നല്‍കുന്ന വിശദീകരണം.

Supreme Court | പ്ലസ് ടു കോഴക്കേസ്: കെഎം ശാജിക്ക് സുപ്രീം കോടതിയുടെ നോടിസ്; 6 ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് നിര്‍ദേശം

അന്വേഷണത്തിന്റെ ഭാഗമായി ശാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തുകയും 47 ലക്ഷം രൂപ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതു തിരഞ്ഞെടുപ്പ് ഫണ്ട് ആണെന്നായിരുന്നു ശാജിയുടെ വാദം. കോഴ നല്‍കിയിട്ടുണ്ടെന്ന് സ്‌കൂള്‍ മാനേജര്‍, മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ രഹസ്യ മൊഴിയില്‍ സമ്മതിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Keywords:  Supreme Court Of India Sends Letter To KM Shaji In Plus Two Bribery Case, New Delhi, News, Politics, Muslim League, Notice,  Supreme Court, Probe, High Court, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia