Homeopathy | ഹോമിയോപതി വകുപ്പില്‍ ഗവേഷണം ശക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്; സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഷീ കാംപയിന്‍ ഫോര്‍ വിമന്‍ സംഘടിപ്പിക്കുന്നു

 


തിരുവനന്തപുരം: (www.kvartha.com) ഹോമിയോപതി വകുപ്പില്‍ ഗവേഷണം ശക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ ഉത്തരവാദിത്തം ഹോമിയോപതി വകുപ്പ് ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. ഹോമിയോപതി പ്രതിരോധ മരുന്നുകളുടെ ഫലസിദ്ധിയെ കുറിച്ച് ഗവേഷണം നടത്തുന്നതിന്റെ ഭാഗമായി 'ഹോമിയോപതി എവിഡന്‍സ് ബേസ്ഡ് അഡ്വാന്‍സ്ഡ് റിസര്‍ച് ആന്‍ഡ് ട്രെയിനിങ്' (HEART) പദ്ധതി നടപ്പിലാക്കി വരുന്നു.

ഗവേഷണ പഠനവുമായി ബന്ധപ്പെട്ട് ഹോമിയോപതി വകുപ്പ് ആദ്യമായി ഹോമിയോപതിയിലെ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് റിസര്‍ചുമായി കരാറില്‍ ഒപ്പിട്ടതായും മന്ത്രി വ്യക്തമാക്കി. ആയുഷ് ഹോമിയോപതി വകുപ്പ് 50-ാം വാര്‍ഷികാഘോഷം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് സംസ്ഥാന ഹോമിയോപതി വകുപ്പ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഷീ കാംപയ് ന്‍ ഫോര്‍ വിമന്‍, ഹോമിയോപതി നാഷനല്‍ എക്സ്പോ, അന്താരാഷ്ട്ര സെമിനാര്‍ എന്നിവ സംഘടിപ്പിക്കുന്നു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും ഏകാരോഗ്യ സങ്കല്പത്തില്‍ അധിഷ്ഠിതമായ ബോധവത്കരണവും ലക്ഷ്യമാക്കി കേരളത്തിലെ എല്ലാ പഞ്ചായതുകളിലും ഹോമിയോപതി കാംപുകള്‍ സംഘടിപ്പിക്കുകയും ആവശ്യമായ ആളുകള്‍ക്ക് ചികിത്സയും, തുടര്‍ ചികിത്സയും ഉറപ്പാക്കുകയും, ആരോഗ്യ നിര്‍ദേശങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഷീ കാംപയ് ന്‍ ഫോര്‍ വിമന്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

1958ല്‍ തിരുവനന്തപുരത്ത് കിഴക്കേകോട്ടയിലാണ് കേരളത്തിലെ ആദ്യ സര്‍കാര്‍ ഹോമിയോപതി ചികിത്സാ കേന്ദ്രത്തിന് ആരംഭം കുറിച്ചത്. 1973 ലാണ് ഹോമിയോപതി വകുപ്പ് സംസ്ഥാനത്ത് ആദ്യമായി ഒരു സ്വതന്ത്ര വകുപ്പായി രൂപം കൊണ്ടത്. ഹോമിയോപതി വകുപ്പിന്റെ രൂപീകരണ സമയത്ത് നാല് ഹോമിയോ ആശുപത്രികളും 64 ഡിസ്പെന്‍സറികളുമാണ് ഉണ്ടായിരുന്നത്.

ഇന്ന് ഹോമിയോപതി വകുപ്പ് 50ന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ 34 ഹോമിയോ ആശുപത്രികളും 669 ഡിസ്പെന്‍സറികളും 14 ജില്ലാ മെഡികല്‍ ഓഫീസുകളും ഈ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. 3,198 തസ്തികകള്‍ ഈ വകുപ്പില്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ നാഷനല്‍ ആയുഷ് മിഷന്‍, നാഷനല്‍ ഹെല്‍ത് മിഷന്‍ മുഖേനയും ഹോമിയോ ഡിസ്പെന്‍സറികളും, ഹോമിയോപതി വകുപ്പില്‍ അധിക മാനവശേഷിയും, നിരവധി പദ്ധതികളും നടത്തി വരുന്നു.

കോവിഡ് മഹാമാരിയുടെ കാലയളവില്‍ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുവാന്‍ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഹോമിയോപതിക് ഇമ്യൂണ്‍ ബൂസ്റ്റര്‍ വിതരണം 'കരുതലോടെ മുന്നോട്ട്' പദ്ധതി നടപ്പിലാക്കിയെന്നും മന്ത്രി പറഞ്ഞു.

ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ഹോമിയോപതി, നാച്യുറോപതി, യോഗ തുടങ്ങിയ ചികിത്സാ സമ്പ്രദായങ്ങളെ സംയോജിപ്പിച്ചു കൊണ്ട് 'ആയുഷ്മാന്‍ ഭവ', സ്ത്രീകളുടെ ശാരീരിക മാനസിക ആരോഗ്യ പരിപാലനം എന്നിവ ലക്ഷ്യമാക്കി 'സീതാലയം', വന്ധ്യതാ നിവാരണ പദ്ധതിയായ 'ജനനി', കൗമാരക്കാരായ കുട്ടികളുടെ ആരോഗ്യപരിപാലനം, പെരുമാറ്റ വ്യക്തിത്വ വൈകല്യങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനായി 'സദ്ഗമയ', ലഹരി വിമുക്ത ചികിത്സാ പദ്ധതിയായ 'പുനര്‍ജനി', ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം, കുട്ടനാട്, ഹരിപ്പാട് എന്നിവിടങ്ങളില്‍ ഫ്ളോടിങ് ഡിസ്പെന്‍സറി, ഇടുക്കി, വയനാട് ജില്ലകളിലെ ദുര്‍ഘട മേഖലകളില്‍ അധിവസിക്കുന്നവര്‍ക്കായി മൊബൈല്‍ ഹോമിയോ ക്ലിനികുകള്‍ തുടങ്ങിയ നിരവധി ജനോപകാരപ്രദമായ പദ്ധതികള്‍ വകുപ്പ് നടത്തി വരുന്നതായും മന്ത്രി വ്യക്തമാക്കി.

Homeopathy | ഹോമിയോപതി വകുപ്പില്‍ ഗവേഷണം ശക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്; സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഷീ കാംപയിന്‍ ഫോര്‍ വിമന്‍ സംഘടിപ്പിക്കുന്നു

നാഷനല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി സജിത് ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി സി ആര്‍ എച് ഡയറക്ടര്‍ ജെനറല്‍ ഡോ. സുഭാഷ് കൗഷിക്, ഹോമിയോപതി വകുപ്പ് ഡയറക്ടര്‍ ഡോ. എംഎന്‍ വിജയാംബിക, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെജെ റീന, ഹോമിയോ മെഡികല്‍ എഡ്യൂകേഷന്‍ പ്രിന്‍സിപല്‍ ആന്‍ഡ് കണ്‍ട്രോളിംഗ് ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. എഎസ് ഷീല, ഹോമിയോപതി വകുപ്പ് ഡെപ്യൂടി ഡയറക്ടര്‍ ഡോ. എംപി ബീന, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഡോ. പിആര്‍ സജി, ഡോ. ആര്‍ ജയനാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  Minister Veena George says strengthen research in homeopathy department, Thiruvananthapuram, News, Health, Health and Fitness, Health Minister, Homeopathy Department, Celebration, Research, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia