Surrendered | കാട്ടാക്കട ആള്‍മാറാട്ട കേസ്; മുന്‍ എസ്എഫ്‌ഐ നേതാവ് വിശാഖും മുന്‍ പ്രിന്‍സിപല്‍ ഷൈജുവും കീഴടങ്ങി
Jul 4, 2023, 12:52 IST
തിരുവനന്തപുരം: (www.kvartha.com) യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ വ്യാജരേഖ ചമച്ചെന്ന കേസില്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്ന എ വിശാഖും കൂട്ടുനിന്ന മുന്‍ കോളജ് പ്രിന്‍സിപല്‍ ജി ജെ ഷൈജുവും പൊലീസില്‍ കീഴടങ്ങി. കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇരുവരും കീഴടങ്ങിയത്.
ആള്‍മാറാട്ട കേസില്‍ പ്രതികള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ ഹൈകോടതി നല്‍കിയ സമയപരിധി ചൊവ്വാഴ്ച അവസാനിക്കും. കേസിലെ ഒന്നാം പ്രതി എസ്എഫ്‌ഐ നേതാവ് വിശാഖ്, രണ്ടാം പ്രതി കോളജ് മുന്‍ പ്രിന്‍സിപല്‍ ജി ജെ ഷൈജു എന്നിവരാണ് ഹാജരാകേണ്ടത്. രണ്ടു പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു.
കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച പെണ്‍കുട്ടിക്ക് പകരം എസ്എഫ്‌ഐ നേതാവിന്റ പേരു ചേര്‍ത്ത് യൂനിവേഴ്‌സിറ്റിക്ക് പട്ടിക നല്‍കിയ സംഭവം വിവാദമായതോടെ നേതാവിന്റെ പേര് കോളജ് അധികൃതര്‍ പിന്‍വലിച്ചിരുന്നു. പ്രിന്‍സിപലിനെ സ്ഥാനത്തുനിന്ന് മാറ്റി. ഡിസംബര്‍ 12നു നടന്ന കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ യൂനിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് എസ്എഫ്‌ഐ പാനലിലെ ആരോമലും അനഘയുമാണ് ജയിച്ചത്. കൗണ്‍സിലര്‍മാരുടെ പേരുകള്‍ കോളജില്‍നിന്നു യൂനിവേഴ്‌സിറ്റിയിലേക്ക് നല്‍കിയപ്പോള്‍ അനഘയ്ക്കു പകരം കോളജിലെ ഒന്നാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ഥി എ വിശാഖിന്റെ പേരാണു നല്‍കിയത്. കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ വിശാഖ് മത്സരിച്ചിരുന്നില്ല.
കോളജുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുയുസിമാരില്‍നിന്നാണു വോടെടുപ്പിലൂടെ സര്‍വകലാശാല യൂനിയന്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുക. വിശാഖിനെ കേരള സര്‍വകലാശാലാ യൂനിയന്‍ ചെയര്‍മാന്‍ പദവിയില്‍ എത്തിക്കാന്‍ വേണ്ടിയാണ് കോളജ് തലത്തില്‍ കൃത്രിമം കാട്ടിയതെന്നാണു ആരോപണം. വിവാദമായതോടെ വിശാഖിനെ എസ്എഫ്‌ഐയില്‍നിന്നും പാര്‍ടിയില്‍നിന്നും പുറത്താക്കിയിരുന്നു.
Keywords: News, Kerala, Kerala-News, News-Malayalam, Surrendered, Former SFI Leader, A Vishak, Former Principal, G J Shaiju, Kattakada Case, Former SFI leader A Vishak and former Principal G J Shaiju surrendered on Kattakada impersonation case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.