Arikomban | അനിമല്‍ ആംബുലന്‍സില്‍ തുടരുന്ന അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശം; ഉള്‍കാട്ടിലേക്ക് തുറന്നുവിടുന്നതില്‍ അനിശ്ചിതത്വം തുടരുന്നു

 


ADVERTISEMENT

കമ്പം: (www.kvartha.com) ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടര്‍ന്ന് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കുവെടി വച്ച് പിടികൂടിയ ഒറ്റയാന്‍ അരിക്കൊമ്പനെ ഉള്‍കാട്ടിലേക്ക് തുറന്നുവിടുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ഈ അവസ്ഥയില്‍ വനത്തില്‍ തുറന്നുവിടാനാകില്ലെന്നും തമിഴ്‌നാട് വനംവകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 
Aster_MIMS

ആരോഗ്യസ്ഥിതി മോശമായതിനാല്‍ വിദഗ്ധ പരിശോധന നടത്തും. ആവശ്യമെങ്കില്‍ കോതയാര്‍ ആന സംരക്ഷണകേന്ദ്രത്തില്‍ എത്തിച്ച് ചികിത്സ നല്‍കുമെന്നാണ് വിവരം. ഒരു ദിവസത്തിലേറെയായി അരിക്കൊമ്പന്‍ അനിമല്‍ ആംബുലന്‍സില്‍ തുടരുകയാണ്. 

കമ്പത്തിനു സമീപം തേനിയിലെ പൂശാനം പെട്ടിയില്‍ നിന്നാണ് തിങ്കളാഴ്ച പുലര്‍ചെ ഒന്നിനു തമിഴ്‌നാട് വനംവകുപ്പ് പിടികൂടിയത്. ഇടുക്കിയില്‍ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടിവച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തില്‍ ഇറങ്ങിയപ്പോള്‍ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു.

പിടികൂടിയ കാട്ടാനയെ വൈകിട്ടോടെയാണ് തിരുനെല്‍വേലി അംബാസമുദ്രത്തിലെ കളക്കാട് മുണ്ടന്‍തുറൈ കടുവസങ്കേതത്തിലെത്തിച്ചത്. കടുവസങ്കേതത്തിലെ മണിമുത്താര്‍ വനത്തില്‍ തുറന്നുവിടാനായിരുന്നു നീക്കം.

അരിക്കൊമ്പനെ കാട്ടിലേക്ക് തുറന്നു വിടുമെന്ന് വനം മന്ത്രി മതിവേന്ദന്‍ നേരത്തെ അറിയിച്ചിരുന്നു. അരിക്കൊമ്പനെ ഉള്‍ക്കാട്ടില്‍ തുറന്നു വിടുമെന്ന് വനം വകുപ്പ് കോടതിയില്‍ പറഞ്ഞു. തേനി സ്വദേശി ഗോപാല്‍ നല്‍കിയ ഹര്‍ജിയിലാണ് വനം വകുപ്പിന്റെ വിശദീകരണം. എറണാകുളം സ്വദേശി നല്‍കിയ ഹര്‍ജിയിലെ കോടതി നിര്‍ദേശം ലഭിച്ചില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കി. നേരത്തെ തീരുമാനിച്ച പ്രകാരം അരിക്കൊമ്പനെ തുറന്നു വിടുമെന്നും വനം വകുപ്പ് കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, അരിക്കൊമ്പനെ കേരളത്തിന് കൈമാറണെന്ന കൊച്ചി സ്വദേശി റബേക്ക ജോസഫിന്റെ ഹര്‍ജി മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് പരിഗണിക്കും. കഴിഞ്ഞ ദിവസം അരിക്കൊമ്പനെ തുറന്നുവിടുന്നത് ആദ്യം കോടതി തടഞ്ഞിരുന്നു. കളക്കാട്മുണ്ടന്‍തുറൈ കടുവസങ്കേതത്തിലേക്കു പൊതുജനങ്ങള്‍ക്കു ശല്യമുണ്ടാകാത്തവിധം മാറ്റുമെന്ന് തമിഴ്‌നാട് സര്‍കാര്‍ അറിയിച്ചതോടെയാണ് ആനയെ തുറന്നുവിടാന്‍ കോടതി അനുവദിച്ചത്.

Arikomban | അനിമല്‍ ആംബുലന്‍സില്‍ തുടരുന്ന അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശം; ഉള്‍കാട്ടിലേക്ക് തുറന്നുവിടുന്നതില്‍ അനിശ്ചിതത്വം തുടരുന്നു


Keywords:  News, National, National-News, Wild Tusker, Arikomban, Forest Department, Animal Ambulance, Treatment, health, Minister, Court, Petition, Uncertainty in releasing Wild Tusker Arikomban into deep forest areas.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia