Raid | തമിഴ്‌നാട് മന്ത്രി വി സെന്തില്‍ ബാലാജിയുടെ സഹോദരന്റെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം; അനുയായികള്‍ അടിച്ചോടിച്ചതായി പരാതി
May 27, 2023, 10:08 IST
ചെന്നൈ: (www.kvartha.com) തമിഴ്‌നാട് മന്ത്രി വി സെന്തില്‍ ബാലാജിയുടെ സഹോദരന്റെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം. മന്ത്രിയുടെ സഹോദരന്റെ കരൂരിലെ വീട്ടില്‍ റെയ്ഡ് നടത്താനെത്തിയ ഐടി ഉദ്യോഗസ്ഥരെ അനുയായികള്‍ അടിച്ചോടിച്ചതായി പരാതി.
വനിതാ ഉദ്യോഗസ്ഥയെ ആള്‍കൂട്ടം ആക്രമിക്കുന്നതിന്റെയും ഒരാള്‍ ഉദ്യോഗസ്ഥരുടെ വാഹനം കേടുവരുത്തുന്നതിന്റെയും ദൃശ്യങ്ങളും വൈറലായി. ഡിഎംകെ പ്രവര്‍ത്തകര്‍ വീടിനു മുന്നില്‍ തടിച്ചുകൂടി ഐടി ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പെടുകയും മര്‍ദിക്കുകയുമായിരുന്നു.
അതേസമയം, ഐടി ഉദ്യോഗസ്ഥര്‍ തങ്ങളെയാണ് മര്‍ദിച്ചതെന്ന് ഡിഎംകെ പ്രവര്‍ത്തകര്‍ ആരോപിച്ചു. ഐടി ഉദ്യോഗസ്ഥരുടെ കാറിന്റെ മുന്‍വശത്തെ കണ്ണാടി തകര്‍ന്നു. മര്‍ദനത്തെ തുടര്‍ന്ന് ഐടി ഉദ്യോഗസ്ഥര്‍ കരൂര്‍ എസ്പിയുടെ ഓഫീസില്‍ അഭയം പ്രാപിച്ചു.
സംഭവത്തെ തുടര്‍ന്ന് വനിതയടക്കമുള്ള ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് സിഐസ്എഫ് സുരക്ഷയോടെയാണ് പിന്നീട് റെയ്ഡ് പൂര്‍ത്തിയാക്കിയത്. മന്ത്രിയുടെ സഹോദരന്റെ വീടും സുഹൃത്തുക്കളുടെ സ്ഥലവും ഉള്‍പെടെ 40 സ്ഥലങ്ങളില്‍ പരിശോധന നടന്നു.
അതേസമയം, വിഷയത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തില്ലെന്ന് ഉദ്യോഗസ്ഥര്‍ ആരോപിച്ചു. എന്നാല്‍ അന്വേഷണം തുടരുകയാണെന്നും സംഭവം നടന്ന സമയം തന്നെ എത്തി ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടെന്നും എസ് പി ഡി സുന്ദരവദനം പറഞ്ഞു.
ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തരുതെന്ന് തന്റെ അനുയായികളോട് പറഞ്ഞിരുന്നതായി മന്ത്രി ബാലാജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പരിസരത്തെ മതില്‍ കയറുന്നതിന് പകരം വാതില്‍ തുറക്കുന്നത് വരെ ഉദ്യോഗസ്ഥര്‍ക്ക് കാത്തിരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Keywords: News, National-News, National, Chennai-News, Politics, Party, DMK, Raid, Minister, Brother, Attack, Injured, Chennai, Tamil Nadu, TN: Annamalai accuses DMK of manhandling officials, vandalizing vehicles during IT raids.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.