Arrested | വീണ്ടും ഡോക്ടര്‍മാര്‍ക്കുനേരെ ആക്രമണം; തിരുവനന്തപുരം മെഡികല്‍ കോളജില്‍ ആരോഗ്യപ്രവര്‍ത്തകരെ ഉപദ്രവിച്ചതായി പരാതി; ഒരാള്‍ അറസ്റ്റില്‍
May 25, 2023, 09:22 IST
തിരുവനന്തപുരം: (www.kvartha.com) ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് വിജ്ഞാപനമിറങ്ങിയ ശേഷവും ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണം. മെഡികല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍മാരെ ചികിത്സയ്‌ക്കെത്തിയ രോഗി ആക്രമിച്ചതായി പരാതി. ബാലരാമപുരം സ്വദേശിയായ സുധീര്‍ (45) ആണ് ആക്രമിച്ചത്. ഡോക്ടര്‍മാരുടെ പരാതിയില്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു.
ചൊവ്വാഴ്ച വൈകിട്ട് 7.45 ഓടെയായിരുന്നു സംഭവം. ന്യൂറോ സര്‍ജറി വിഭാഗത്തിലെ സീനീയര്‍ റസിഡന്റുമാരായ സന്തോഷ്, ശിവ ജ്യോതി എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഡിസ്‌ക് പ്രശ്‌നത്തെ തുടര്‍ന്ന് നടുവേദനയുമായി ചികിത്സയ്ക്ക് എത്തിയ ആളാണ് പ്രതി. ഇയാളുടെ ശസ്ത്രക്രിയയ്ക്കായി പരിശോധനങ്ങള്‍ നടത്തി വരുന്നതിനിടെയാണ് സംഭവം.
രാത്രി ജോലിയിലുണ്ടായിരുന്ന ഡോക്ടര്‍മാരോട് സുധീര്‍ തട്ടിക്കയറിയെന്നും ഡോക്ടര്‍മാരെ അസഭ്യം പറഞ്ഞതായും പരാതിയില്‍ പറയുന്നു. സന്തോഷിന്റെ കഴുത്തില്‍ കുത്തിപിടിച്ചുവെന്നും ഇത് തടയാനെത്തിയ ശിവ ജ്യോതിക്ക് നേരെയും കയ്യേറ്റശ്രമമുണ്ടായെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
തുടര്‍ന്ന് ഇയാളെ ആശുപത്രി ജീവനക്കാരും മറ്റുള്ളവരും ചേര്‍ന്ന് തടഞ്ഞു വയ്ക്കുകയായിരുന്നു. മെഡികല്‍ കോളജ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് വിജ്ഞാപനമിറങ്ങിയ ശേഷമുള്ള ആദ്യ കേസാണിത്.
2012ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ബുധനാഴ്ച ഒപ്പിട്ടതോടെ നിയമം പ്രാബല്യത്തില്‍ വന്നു. കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ ഡോ. വന്ദന ദാസ് രോഗിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്. ഇതുപ്രകാരം, അധിക്ഷേപമോ അവഹേളനമോ ഉദ്ദേശിച്ചുള്ള വാക്കുകള്‍ ഉപയോഗിക്കുന്നതും കുറ്റകരമാണ്.
ആരോഗ്യപ്രവര്‍ത്തകര്‍ക്കുനേരെ അക്രമപ്രവര്‍ത്തനം ചെയ്യുകയോ ചെയ്യാന്‍ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നല്‍കുകയോ ചെയ്താല്‍ 6 മാസത്തില്‍ കുറയാതെ 5 വര്‍ഷം വരെ തടവു ശിക്ഷയും 50,000 രൂപയില്‍ കുറയാതെ 2 ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കും. വാക്കാലുള്ള അപമാനത്തിന് മൂന്നു മാസം വരെ തടവ്. അല്ലെങ്കില്‍ 10000 രൂപ പിഴയോ തടവും പിഴയും ഒരുമിച്ചോ അനുഭവിക്കണം.
ആരോഗ്യ പ്രവര്‍ത്തകനെ കഠിനമായ ദേഹോപദ്രവത്തിനു വിധേയനാക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തില്‍ കുറയാതെ 7 വര്‍ഷം വരെ തടവു ശിക്ഷയും ഒരു ലക്ഷം രൂപയില്‍ കുറയാതെ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
Keywords: News, Kerala, Kerala-News, Hospital, Doctors, Assaulted, Accused, Arrested, Police, Hospital, Treatment, Patient, Crime, Thiruvananthapuram-News, Patient attacks two doctors at Thiruvananthapuram Medical College, arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.