പാലക്കാട്: (www.kvartha.com) മാങ്ങയും പണവും മോഷ്ടിച്ചെന്നാരോപിച്ച് 17 കാരനെ കെട്ടിയിട്ട് മര്‍ദിച്ചെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. പാലക്കാട് എരുത്തേമ്പതിയിലാണ് സംഭവം. പട്ടികജാതിക്കാരനായ കുട്ടിക്കാണ് മര്‍ദനമേറ്റത്. പരമശിവം, ഭാര്യ ജ്യോതി മണി, മകന്‍ വസന്ത് എന്നിവര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
പണവും മാമ്പഴവും മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടാണ് തങ്ങള്‍ മര്‍ദിച്ചതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെരുപ്പ് കൊണ്ടും വടി കൊണ്ടുമാണ് മൂന്ന് പേരും ചേര്‍ന്ന് 17 കാരനെ മര്‍ദിച്ചത്. സംഭവത്തില്‍ വ്യാഴാഴ്ചയാണ് കൊഴിഞ്ഞാമ്പാറ പൊലീസില്‍ കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയത്.
സമാനമായ നിലയില്‍ കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ കളമശ്ശേരിയില്‍ 16കാരന് ക്രൂരമായ മര്‍ദനമേറ്റിരുന്നു. അമ്മയും അമ്മൂമ്മയും ചേര്‍ന്നാണ് കുട്ടിയെ മര്‍ദിച്ചത്. അമ്മയുടെ സുഹൃത്ത് സ്ഥിരമായി വീട്ടിലെത്തുന്നത് ചോദ്യം ചെയ്തതിനാണ് മകനെ കമ്പികൊണ്ടും കത്രിക കൊണ്ടും അമ്മയും മുത്തശിയും പരുക്കേല്‍പിച്ചത്. സംഭവത്തില്‍ പതിനാറുകാരന്റെ അമ്മയെയും അമ്മൂമ്മയേയും അമ്മയുടെ സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഈ സംഭവവും നടന്നത്. കളമശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാജേശ്വരിയാണ് മകനെ ക്രൂരമായി ആക്രമിച്ചത്. രാജേശ്വരിയും സുഹൃത്ത് രാജേഷും രാത്രി വീട്ടില്‍ വച്ച് മദ്യപിക്കുന്നത് പതിവായിരുന്നു. ഇത് മകന്‍ ചോദ്യം ചെയ്തതോടെ വാക്കേറ്റമായി. തുടര്‍ന്നാണ് രാജേശ്വരിയും അമ്മൂമ്മ വലര്‍മതിയും കുട്ടിയെ തല്ലിച്ചതച്ചത്.
ഒരുകൈ തല്ലിയൊടിച്ചു. ദേഹത്തും തോളിലും കമ്പി വടികൊണ്ട് തല്ലി. വാരിയെല്ലിന്റെ ഭാഗത്ത് കത്രിക കൊണ്ട് വരഞ്ഞു. സംഭവത്തില്‍ രാജേശ്വരി, മുത്തശ്ശി വലര്‍മതി, രാജേശ്വരിയുടെ സുഹൃത്ത് രാജേഷ് എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കളമശ്ശേരി പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തത്.
Keywords: Palakkad: 17 year old boy Attacked, Palakkad, News, Allegation, Police Case, Injured, Complaint, Statement, CCTV, Attack, Kerala.
Booked | 'മാങ്ങയും പണവും മോഷ്ടിച്ചെന്നാരോപിച്ച് 17 കാരനെ കെട്ടിയിട്ട് മര്‍ദിച്ചു'; 3പേര്‍ക്കെതിരെ കേസ്
പാലക്കാട് എരുത്തേമ്പതിയിലാണ് സംഭവം
Boy Attacked, Police Booked, Kerala News, മലയാളം-വാർത്തകൾ