പൊലീസ് പറയുന്നത്: കഴിഞ്ഞ നവംബറിലാണ് യുവതി എസ് കെ ഗുപ്തയെന്ന ആളെ വിവാഹം കഴിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സെറിബ്രല്‍ പാള്‍സി ബാധിച്ച 45 വയസുള്ള മകനെ പരിപാലിക്കുമെന്നു കരുതിയാണ് ഗുപ്ത ഇവരെ വിവാഹം കഴിച്ചത്. എന്നാല്‍ ഇതു നടന്നില്ല. ഇതോടെ ഗുപ്ത വിവാഹമോചനത്തിനു ശ്രമിച്ചെങ്കിലും ഭാര്യ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.
അത്രയും പണം നല്‍കാന്‍ താത്പര്യമില്ലാതിരുന്ന ഗുപ്ത ഭാര്യയെ ഒഴിവാക്കാനായി രണ്ട് വാടകക്കൊലയാളികളെ സമീപിക്കുകയായിരുന്നു. ഗുപ്തയുടെ മകനായ അമിത്തിനെ ആശുപത്രിയില്‍ പരിപാലിക്കാനെത്തിയ വിപിന്‍ എന്ന ആളുമായി ചേര്‍ന്നാണ് ഗുപ്ത ഗൂഢാലോചന നടത്തിയത്.
ഭാര്യയെ കൊല്ലാന്‍ വിപിന് 10 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ഗുപ്ത 2.40 ലക്ഷം രൂപ മുന്‍കൂര്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് വിപിനും സഹായിയായ ഹിമാന്‍ഷുവും ചേര്‍ന്ന് ഗുപ്തയുടെ വീട്ടിലെത്തി ഭാര്യയെ കുത്തിക്കൊല്ലുകയായിരുന്നു. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ഫോണുകളും മറ്റു സാധനങ്ങളും പ്രതികള്‍ കൊണ്ടുപോയിരുന്നു.
കൊലപാതകം നടക്കുമ്പോള്‍ ഗുപ്തയുടെ മകന്‍ അമിത്തും വീട്ടിലുണ്ടായിരുന്നു. ആക്രമണത്തിനിടെ പ്രതികള്‍ക്കും പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഗുപ്ത, മകന്‍ അമിത്, വിപിന്‍ സേത്തി, ഹിമാന്‍ഷു എന്നിവരെ അറസ്റ്റ് ചെയ്തുവെന്നും ഇവര്‍ കുറ്റസമ്മതം നടത്തിയതായും പൊലീസ് അറിയിച്ചു.