Soma Yagam | കൈതപ്രം സോമയാഗം; ജനസാഗരം സാക്ഷിയാക്കി യാഗശാല അഗ്നിയിലമര്‍ന്നു

 


ADVERTISEMENT

പിലാത്തറ: (www.kvartha.com) കൈതപ്രം യജ്ഞഭൂമിയില്‍ ആറ് ദിവസമായി രാപ്പകല്‍ ഭേദമില്ലാതെ നടന്നു വന്ന യാഗ കര്‍മങ്ങള്‍ക്കും വേദഘോഷ ഹോമാദികള്‍ക്കും പരിസമാപ്തി കുറിച്ച് കൊണ്ട് തിങ്ങിനിറഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കി യാഗശാല അഗ്നിക്ക് സമര്‍പിച്ചു. ചുറ്റും നിറഞ്ഞ് നിന്ന പതിനായിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന നാമജപ ഘോഷം യാഗഭൂമിയെ ഭക്തി സാന്ദ്രമാക്കി.
Aster_MIMS

വ്യാഴാഴ്ച പുലര്‍ചെ രണ്ട് മുതല്‍ അവസാന ദിവസമായ വെള്ളിയാഴ്ച ഉച്ചവരെ ഇടതടവില്ലാതെ നടന്ന യാഗ ക്രിയകള്‍ക്ക് ശേഷം ഹോമകുണ്ഡത്തില്‍ ദേവന്മാര്‍ക്കും ദേവഗണങ്ങള്‍ക്കും സോമരസം ഹോമിച്ചു കൊണ്ടുള്ള സോമാഹൂതിയോടെ മഹാഹോമം നടന്നു. 

മുഖ്യാചാര്യന്‍ ചെറുമുക്ക് വല്ലഭന്‍ അക്കിത്തിരിപ്പാട് യജമാനനെ സോമയാജിപ്പാട് എന്ന സ്ഥാനപ്പേര് ചൊല്ലി വിളിച്ചു. തുടര്‍ന്ന് ഉദയനീയേഷ്ടി, മൈത്രാ വരുണേഷ്ടി എന്നീ ഇഷ്ടികള്‍ക്കുശേഷം സക്തു ഹോമം നടന്നു. തുടര്‍ന്ന് ആറ് ദിവസമായി കുളിപോലും ഉപേക്ഷിച്ച് തീവ്രവ്രതത്തില്‍ കഴിഞ്ഞ യജമാനനും ഒപ്പം ഋത്വിക്കുകളും പരികര്‍മികളും വൈദികരും ചേര്‍ന്ന് വാസുദേവപുരം ക്ഷേത്രക്കുളത്തില്‍ അവഭൃതസ്നാനം നടന്നു. 

തിരിച്ച് യാഗശാലയിലെത്തിയ യജമാനന്‍ യാഗകര്‍മാദികളില്‍ എന്തെങ്കിലും ലോപം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള പ്രായശ്ചിത്ത കര്‍മങ്ങള്‍ നടത്തി. ക്രിയാ ദക്ഷിണക്ക് ശേഷം മൂന്ന് ഹോമകുണ്ഡങ്ങളില്‍ നിന്നുള്ള അഗ്നിയെ മൂന്ന് മണ്‍കലത്തിലേക്ക് ആവാഹിച്ചെടുത്ത് ത്രേദാഗ്നിയുമായി യജമാനനും പത്നിയും ഭൂസ്പര്‍ശത്തോടെ കൊമ്പങ്കുളത്തില്ലത്തേക്ക് മടങ്ങി. തുടര്‍ന്നാണ് അന്തരീക്ഷമാകെ മുഴങ്ങുന്ന നാമജപ ഘോഷത്തോടെ യാഗശാല അഗ്നിക്കായി സമര്‍പിച്ചത്.

Soma Yagam | കൈതപ്രം സോമയാഗം; ജനസാഗരം സാക്ഷിയാക്കി യാഗശാല അഗ്നിയിലമര്‍ന്നു


Keywords:  News, Kerala-News, Kerala, Religion-News, Religion, Soma Yagam, Kaithapram, Kannur: Kaitapram Soma Yagam Concluded.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia