Fire | മന്ത്രി പി രാജീവിന്റെ ഓഫിസിലെ തീപ്പിടുത്തം; അപകടം നടന്നത് കെല്‍ട്രോണ്‍ റോഡ് കാമറകള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിനിടെ; സംഭവം ചൂടുപിടിക്കുന്നു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) മന്ത്രി പി രാജീവിന്റെ ഓഫിസിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് വിവാദം ചൂടുപിടിക്കുന്നു. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് മന്ത്രി പി രാജീവിന്റെ ഓഫിസില്‍ തീപ്പിടുത്തം ഉണ്ടായത്. അഡി.പ്രൈവറ്റ് സെക്രടറിയുടെ മുറിയിലാണ് തീപ്പിടിച്ചത്. ഓഫിസ് വൃത്തിയാക്കാനെത്തിയവരാണ് തീ പടരുന്നത് ആദ്യം കണ്ടത്. എസിയിലെ ഷോര്‍ട് സര്‍ക്യൂട് കാരണം തീപ്പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. നോര്‍ത് ബ്ലോകിലെ മൂന്നാം നിലയിലാണ് പി രാജീവിന്റെ ഓഫിസ്. ഇതിനു മുകളിലാണ് മുഖ്യമന്തിയുടെ ഓഫിസ്. ഒന്നാം നിലയിലാണ് ചീഫ് സെക്രടറിയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്.

കെല്‍ട്രോണ്‍ റോഡ് കാമറകള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷം ആരോപണത്തിനിടെയാണ് വകുപ്പ് മന്ത്രിയായ പി രാജീവിന്റെ ഓഫിസില്‍ തീപ്പിടിച്ചത്. എന്നാല്‍ ഫയലുകള്‍ തീപ്പിടുത്തത്തില്‍ നശിച്ചിട്ടില്ലെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇ ഫയലായതിനാല്‍ ഫയലുകള്‍ തീപ്പിടുത്തത്തില്‍ നശിക്കില്ല. കത്തിനശിച്ചത് ഫാനും കസേരകളും വാള്‍ സീലിങുമാണെന്നും ഫയര്‍ഫോഴ്‌സ് എത്തുന്നതിനു മുന്‍പ് തന്നെ ജീവനക്കാര്‍ തീ അണച്ചെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

കെല്‍ട്രോണിന്റെ റോഡ് കാമറയുമായി ബന്ധപ്പെട്ട ഫയലുകളുള്ളത് വ്യവസായവകുപ്പിന്റെ സെക്ഷനിലും കെല്‍ട്രോണിലുമാണ്. റോഡ് കാമറകളുടെ ഫയലുകള്‍ മന്ത്രിയുടെ ഓഫിസില്‍ സൂക്ഷിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.

പിണറായി സര്‍കാരിന്റെ കാലത്ത് ഇത് രണ്ടാം തവണയാണ് സെക്രടേറിയറ്റില്‍ തീപ്പിടുത്തം ഉണ്ടാകുന്നത്. നേരത്തെ സ്വര്‍ണക്കടത്ത് വിവാദം ഉണ്ടായ സമയത്ത് 2020 ഓഗസ്റ്റില്‍ പ്രോടോകോള്‍ വിഭാഗത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. ഷോര്‍ട് സര്‍ക്യൂടാണ് തീപ്പിടുത്തത്തിന് കാരണമെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.

Fire | മന്ത്രി പി രാജീവിന്റെ ഓഫിസിലെ തീപ്പിടുത്തം; അപകടം നടന്നത് കെല്‍ട്രോണ്‍ റോഡ് കാമറകള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിനിടെ; സംഭവം ചൂടുപിടിക്കുന്നു

യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഫയലുകള്‍ കത്തി നശിച്ചെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. എന്നാല്‍ 2020ല്‍ പ്രോടോകോള്‍ വിഭാഗത്തിലുണ്ടായ തീപ്പിടുത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട് ആണെന്നതിന് തെളിവു കണ്ടെത്താനായിട്ടില്ലെന്നായിരുന്നു ഫൊറന്‍സിക് റിപോര്‍ട്. ഫാനില്‍ നിന്നുള്ള ഷോര്‍ട് സര്‍ക്യൂടാണ് തീപ്പിടുത്തതിന് കാരണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. ഇത് സാധൂകരിക്കുന്ന ഗ്രാഫികല്‍ വീഡിയോയും അന്വേഷണ സംഘം പുറത്തുവിട്ടു.

ഫാനിന്റെ കോയില്‍ ചൂടായി സ്പാര്‍കുണ്ടായതാണ് തീപ്പിടുത്തത്തിനു കാരണമെന്നായിരുന്നു കണ്ടെത്തല്‍. ആവരണം നശിച്ചതോടെ വയറുകള്‍ തമ്മില്‍ ഉരഞ്ഞു. തീ ഫാനിലേക്ക് പടര്‍ന്ന് പ്ലാസ്റ്റിക് ആവരണം കത്തി. പിന്നീട് തീ ഫയലുകളിലേക്ക് പടര്‍ന്നതായും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഏറെ പഴക്കമുള്ള കെട്ടിടമായതിനാല്‍ ജാഗ്രത പാലിക്കണമെന്നും അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്തണമെന്നും ഫയര്‍ഫോഴ്‌സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Keywords:  Fire near office of minister Rajeev in Secretariat; files safe, say police, Thiruvananthapuram, News, Politics, Secretariat, Forensic Report, Controversy, Police, Pinarayi Vijayan, Kerala. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia