Follow KVARTHA on Google news Follow Us!
ad

Cyber Crime | പാര്‍സലില്‍ ലഹരിമരുന്നുണ്ടെന്ന് ഭീഷണിപ്പെടുത്തി വനിതാഡോക്ടറില്‍നിന്ന് 5 കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി; അന്വേഷണം

'മുംബൈ പൊലീസിന്റെയും റിസര്‍വ് ബാങ്കിന്റെയും പേരിലായിരുന്നു തട്ടിപ്പ്' Delhi-News, Cyber-Fraud, Stolen, Lady-Doctor, Narcotism
ന്യൂഡെല്‍ഹി: (www.kvartha.com) ഭീഷണിപ്പെടുത്തി വനിതാഡോക്ടറില്‍നിന്ന് അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. പാര്‍സലില്‍
ലഹരിമരുന്നുണ്ടെന്ന് പറഞ്ഞ് പേടിപ്പിച്ച് മുംബൈ പൊലീസിന്റെയും റിസര്‍വ് ബാങ്കിന്റെയും പേരിലായിരുന്നു തട്ടിപ്പെന്നാണ് പരാതി. 4.73 കോടി രൂപയാണ് വനിതാ ഡോക്ടര്‍ക്ക് നഷ്ടപ്പെട്ടത്. പരാതിയ്ക്ക് പിന്നാലെ കേസന്വേഷിക്കാന്‍ ഡെല്‍ഹി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.

പൊലീസ് പറയുന്നത്: മേയ് അഞ്ചിന് മുംബൈയിലെ ഫെഡെക്‌സ് കുറിയറില്‍നിന്നാണെന്നു പറഞ്ഞ് ഡോക്ടര്‍ക്കു ഫോണ്‍ കോള്‍ വന്നതാണ് തട്ടിപ്പിന് തുടക്കം. ഡോക്ടറുടെ പേരില്‍ അയച്ച പാര്‍സല്‍ മുംബൈ പൊലീസ് പിടികൂടിയെന്നും അതില്‍ നിന്ന് 140 ഗ്രാം എംഡിഎംഎ കണ്ടെത്തിയെന്നും അറിയിച്ചു. 

പാഴ്‌സല്‍ അയച്ചിട്ടില്ലെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍, അന്ധേരി പൊലീസ് സ്റ്റേഷനിലെ സ്മിത പാട്ടീല്‍ എന്ന വനിതാ ഇന്‍സ്‌പെക്ടറുടെ ഫോണ്‍ നമ്പര്‍ നല്‍കി പരാതി നല്‍കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ഇന്‍സ്‌പെക്ടറെ ബന്ധപ്പെട്ട ഡോക്ടര്‍, അവര്‍ പറഞ്ഞതു പ്രകാരം സ്‌കൈപ് ആപ് ഫോണില്‍ ഡൗണ്‍ലൗഡ് ചെയ്ത് കോണ്‍ഫറന്‍സ് കോളില്‍ പങ്കെടുത്തു. 

തുടര്‍ന്ന് ഡോക്ടറുടെ രേഖകള്‍ ഉപയോഗിച്ച് മുംബൈയില്‍ 23 ബാങ്ക് അകൗണ്ടുകള്‍ തുറന്നുവെന്നും പണം തട്ടിച്ചുവെന്നും അവര്‍ ധരിപ്പിച്ചു.  ഡോക്ടറുടെ പക്കലുള്ള പണം തട്ടിപ്പിലൂടെ ലഭിച്ചതല്ലെന്നു ബോധ്യപ്പെടുത്താന്‍ അതുമുഴുവന്‍ ആര്‍ബിഐയുടെ പരിശോധനയ്ക്കു നല്‍കാനും നിര്‍ദേശിച്ചു. മറ്റാരെങ്കിലും അറിഞ്ഞാല്‍ അവര്‍കൂടി ലഹരിക്കേസില്‍ പ്രതികളാകുമെന്നു സംഘം മുന്നറിയിപ്പു നല്‍കി. 

ഇതോടെ ഭയന്ന ഡോക്ടര്‍ ഭര്‍ത്താവിനോടുപോലും പറയാതെ ജോയിന്റ് അകൗണ്ടിലുള്ളതടക്കം എല്ലാ നിക്ഷേപങ്ങളും ഡോക്ടര്‍ സ്വന്തം അകൗണ്ടിലേക്കു മാറ്റി. ഇതിനുശേഷം മുംബൈ പൊലീസിലെ ഡിസിപി ബാല്‍സിങ് രാജ്പുത് ആണെന്നു പരിചയപ്പെടുത്തി സ്‌കൈപില്‍ വന്നയാള്‍ ബാങ്കിലൂടെ പണം കൈമാറാനുള്ള ആര്‍ടിജിഎസ് ഫോമുകള്‍ പൂരിപ്പിക്കാന്‍ നിര്‍ദേശിച്ചു. 

ഇതിനിടെ മഹാരാഷ്ട്ര നര്‍കോടിക്‌സ് ഡിവിഷന്‍, ആര്‍ബിഐ എന്നിവയുടെ സ്‌കൈപ് ഐഡികളും ഗ്രൂപ് കോളില്‍ ചേര്‍ന്നു. ഡോക്ടറുടെ അകൗണ്ടിലെ മുഴുവന്‍ തുകയും ആര്‍ബിഐ അകൗണ്ടിലേക്കു മാറ്റാന്‍ ഇവര്‍ നിര്‍ദേശിച്ചു. പരിശോധിച്ചശേഷം പണം തിരിച്ചു നല്‍കാമെന്ന് ഉറപ്പുനല്‍കി. ആദ്യം ഒരു കോടി രൂപ ആര്‍ടിജിഎസ് വഴി അയച്ച് സ്‌ക്രീന്‍ഷോട് നല്‍കാന്‍ പറഞ്ഞു.  

മൊത്തം 4.73 കോടി രൂപ കൈമാറിയപ്പോള്‍ ക്ലിയറന്‍സ് റിപോര്‍ട് വരുന്നതുവരെ കാത്തിരിക്കാന്‍ നിര്‍ദേശിച്ചു. എല്ലാ സ്‌കൈപ് ചാറ്റുകളും നീക്കംചെയ്യാന്‍ പറഞ്ഞതും ഡോക്ടര്‍ അനുസരിച്ചു. എല്ലാം കഴിഞ്ഞിട്ടും ഈ മാസം 9 വരെ കാത്തിരുന്നിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് ഡോക്ടര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. 

News, National-News, National, Delhi-News, Cyber-Fraud, Stolen, Lady-Doctor, Narcotism, Crime-News, Crime, Delhi's biggest cyber fraud: Rs 4.5cr stolen from doctor.


Keywords: News, National-News, National, Delhi-News, Cyber-Fraud, Stolen, Lady-Doctor, Narcotism, Crime-News, Crime, Delhi's biggest cyber fraud: Rs 4.5cr stolen from doctor.

Post a Comment