കേരളത്തിലെ സില്‍വര്‍ ലൈന്‍ പദ്ധതി ഒഴിവാക്കിയോ എന്ന ചോദ്യത്തിന് 'ഒഴിവാക്കിയെന്ന് ആരാണ് പറഞ്ഞത്' എന്നായിരുന്നു മന്ത്രി തിരിച്ചുചോദിച്ചത്. സില്‍വര്‍ ലൈന്‍ അടഞ്ഞ അധ്യായമല്ലെന്നും അതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചര്‍ചകള്‍ നടക്കുന്നതായും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. കെ റെയിൽ പദ്ധതിയെ എതിർക്കുന്ന കേന്ദ്രമന്ത്രി വി മുരളീധരൻ അടുത്തിരിക്കെയാണ് റയിൽവേ മന്ത്രിയുടെ പ്രസ്തവാനയെന്നതാണ് ഏറെ ശ്രദ്ധേയം.
കെ റെയിലിന് ബദലാണോ വന്ദേ ഭാരത് എന്ന ചർചയും ഒരു ഭാഗത്ത് നടക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്. കെ റെയിലിന്റെയും വന്ദേ ഭാരത് എക്‌സ്‍പ്രസിന്റെയും നിരക്കുകളും സമയക്രമവും വേഗതയും ചൂണ്ടിക്കാട്ടി സാമൂഹ്യ മാധ്യമങ്ങളിൽ വാദ പ്രതിവാദങ്ങളും നടക്കുന്നുണ്ട്. വന്ദേ ഭാരതിനേക്കാൾ കെ റെയിലിലൂടെ വേഗത്തിൽ എത്താനാവുമെന്നും നിരക്ക് കുറവാണെന്നും വാദങ്ങൾ ഉണ്ടെങ്കിലും വൻ പണചിലവും ഭൂമിയേറ്റെടുക്കേണ്ടി വരുന്നതുമാണ് ഇതിന്റെ ഏറ്റവും വലിയ പോരായ്മ.
തിരുവനന്തപുരത്ത് നിന്നും കാസർകോട് നാലുമണിക്കൂറിലെത്താനുള്ള സിൽവർ ലൈൻ പദ്ധതിക്ക് സര്‍വേ പൂര്‍ത്തിയാക്കി അലൈന്‍മെൻറും തയ്യാറായിരുന്നു. എന്നാൽ, ജനസാന്ദ്രത കൂടിയ മേഖലകളിലൂടെ കടന്നു പോകുന്ന പദ്ധതിക്കെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തി. പലയിടത്തും സമര സമിതികളും പ്രതിഷേധം ഉയർത്തി. പരിസ്ഥിതി പ്രവര്‍ത്തകരും എതിർപ്പ് പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പിലും ജനവികാരം പ്രതിഫലിച്ചതോടെ സംസ്ഥാന സർകാർ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോവുകയും ചെയ്തു. എന്നിരുന്നാലും ഇടതുനേതാക്കൾ പ്രതീക്ഷ പൂർണമായും കൈവിട്ടിരുന്നില്ല.
കെ റെയിലിന്റെ ഡിപിആറിലെ വിശദാംശങ്ങള്‍ പ്രകാരം ഓരോ വര്‍ഷവും ചിലവേറുമെന്ന് ചൂണ്ടിക്കാട്ടുന്നു. അറ്റക്കുറ്റപ്പണിക്ക് ആദ്യത്തെ 10 വര്‍ഷം 542 കോടി രൂപ ചിലവ് വരും. പതിനൊന്നാം വര്‍ഷം മുതല്‍ പ്രതിവര്‍ഷം ഇത് 694 കോടി രൂപയായി ഉയരും. കെ റെയിലിന് 1222.45 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്ന് ഡിപിആര്‍ പറയുന്നു. പദ്ധതി 190 കിലോമീറ്റര്‍ ഗ്രാമങ്ങളിലൂടെയും 88 കിലോമീറ്റര്‍ വയല്‍തണ്ണീര്‍ത്തടങ്ങളിലൂടെ കടന്നു പോകും. ചിലവ് കുറയ്ക്കുന്നതിന് മലകള്‍ തുരക്കണമെന്നും, കുന്നുകള്‍ നികത്തണമെന്നും പറയുന്നു.
വന്ദേ ഭാരത് എക്‌സ്പ്രസിന് ഈ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നാണ് വാദം. തുടക്കത്തിൽ വേഗത കുറഞ്ഞാലും പാളം ബലപ്പെടുത്തുന്നതും വളവ് മാറ്റുന്നതുമായ ജോലികൾ പൂർത്തിയാകുന്നതോടെ വേഗത കൂടുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ഇതിനായി ഒരിഞ്ചുപോലും ഭൂമി ഏറ്റെടുക്കുകയും വേണ്ടെന്നതാണ് എടുത്തുകാട്ടുന്നത്. വന്ദേ ഭാരത് ആദ്യഘട്ടത്തിൽ 110 കിലോമീറ്റർ വേഗം കൈവരിക്കുമെന്നാണ് പറയുന്നത്. രണ്ടാംഘട്ടത്തിൽ 130 കിലോമീറ്ററായി വർധിപ്പിക്കാനാണ് ആലോചന.
വന്ദേഭാരതിനുവേണ്ടി ഇപ്പോൾ നടക്കുന്ന ട്രാകുകൾ ബലപ്പെടുത്തുന്നതുൾപെടെയുള്ള പ്രവൃത്തികൾ കേരളത്തിൽ സർവീസ് നടത്തുന്ന ദീർഘ ദൂര ട്രെയിനുകളുടെ വേഗത വർധിക്കാനും ഇടയാക്കും. ഇത് യാത്രാ സമയം വളരെ കുറയ്ക്കുന്നതിനും ഇടയാക്കുമെന്നാണ് കരുതുന്നത്. അതിനിടയിൽ കെ റെയിലിന് കേന്ദ്രത്തിന്റെ അനുമതി ലഭിക്കുമോ എന്നതാണ് ചോദ്യം, പ്രത്യേകിച്ചും കേരളത്തിലെ ബിജെപി പദ്ധതിക്കെതിരെ ശക്തമായി നിലകൊള്ളുമ്പോൾ. മന്ത്രിയുടെ വാക്കുകൾ നൽകിയ പ്രതീക്ഷയിൽ പിണറായി സർകാരും ഞെട്ടലിൽ പ്രതിപക്ഷവും കഴിയുമ്പോൾ പദ്ധതിയുടെ ഭാവി എന്താകുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയണം.
Keywords: Thiruvananthapuram-News, Kerala, News, Silver Line, Pinarayi, Government, Railway, LDF, Vande Bharat, Media, Will Silver Line get green signal?
< !- START disable copy paste -->