Cinema | വര്‍ഷം തുടങ്ങുമ്പോഴേ തിരിച്ചടി, മലയാള ചലച്ചിത്രങ്ങളില്‍ മണികിലുക്കമുണ്ടാക്കിയത് 'രോമാഞ്ചം' മാത്രം

 


/ഭാമ നാവത്ത്

കണ്ണൂര്‍: (www.kvartha.com) മലയാളി പ്രേക്ഷകരുടെ മാറുന്ന അഭിരുചി ചലച്ചിത്ര നിര്‍മാതാക്കളെയും അണിയറ പ്രവര്‍ത്തകരെയും വെളളം കുടിപ്പിക്കുന്നു. പുതുവര്‍ഷം തുടങ്ങി മാര്‍ച് പിന്നിടുമ്പോഴേക്കും മുപ്പതുസിനിമകള്‍ തിയേറ്ററിലേക്ക് ഇടതടവില്ലാതെ എത്തിയപ്പോള്‍ ഒരു സിനിമ മാത്രമാണ് ഹിറ്റായി മാറിയത്. ബാക്കിയുളളവയെല്ലാം വെറും സന്ദര്‍ശകരായി ഏതാനും ദിവസങ്ങള്‍ മാത്രം തങ്ങി മടങ്ങി.

സൗബിന്‍ നായക വേഷത്തില്‍ അഭിനയിച്ച 'രോമാഞ്ചം' മാത്രമാണ് തിയേറ്റര്‍ വിജയം നേടിയത്. ഓജോബോര്‍ഡിലെ രഹസ്യങ്ങള്‍ നര്‍മഭാവനയോടെ അവതരിപ്പിച്ച സിനിമകളിലൊന്നായിരുന്നു രോമാഞ്ചം. പ്രമേയത്തിലെ വ്യത്യസ്തതയും രസകരമായ മുഹൂര്‍ത്തങ്ങളും രോമാഞ്ചത്തെ ന്യൂജെന്‍ പ്രക്ഷേകരില്‍ തരംഗമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. രോമാഞ്ചം പോലെ ഹ്യൂമര്‍ സിനിമകള്‍ മാത്രമല്ല ത്രിലര്‍, ആക്ഷന്‍ സിനിമകളും റിയലിസ്റ്റിക്ക് സിനിമകളും മൂന്നുമാസത്തിനിടയില്‍ ധാരാളം ഇറങ്ങിയിട്ടുണ്ടെങ്കിലും ഒന്നും പച്ചതൊട്ടില്ല.

സൂപര്‍ താരങ്ങളടക്കം തിയേറ്റിലെത്തുന്ന സിനിമയ്ക്കു പ്രമോഷനുമായി സമൂഹ മാധ്യമങ്ങളിലും ചാനല്‍ ഫ്ളോറുകളിലും അണിയറ ശില്‍പികളോടൊപ്പം എത്തുന്നുണ്ടെങ്കിലും ഇതിനെയൊന്നും പ്രേക്ഷകര്‍ ഗൗനിക്കുന്നില്ലെന്നാണ് ബോക്സ് ഓഫീസിലെ പ്രകടനങ്ങള്‍ സൂചിപ്പിക്കുന്നത്. കോവിഡ് കാലത്തിനു ശേഷം മലയാളി പ്രേക്ഷകരുടെ സിനിമാ അഭിരൂചിയില്‍ കാതലായ മാറ്റങ്ങള്‍ വന്നുവെന്നാണ് ഇതു സംബന്ധിച്ചു ചലച്ചിത്ര നിരൂപകര്‍ ചൂണ്ടിക്കാട്ടുന്നത്.

പഴയ ഗിമ്മിക്കുകളുമായി വരുന്ന ചലച്ചിത്ര പ്രവര്‍ത്തകരെ പ്രേക്ഷകര്‍ സ്വീകരിക്കുന്നില്ലെന്നതിന്റെ സൂചനയാണ് പുതിയ കാലത്തെ ആസ്വാദന സമൂഹം നല്‍കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മൂക്കുകുത്തി വീണതില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ അഭിനയിച്ച സൂപര്‍താര ചിത്രങ്ങളുമുണ്ട്. മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍ പുതുവര്‍ഷത്തിലെ ഏറ്റവും വലിയ ഫ്ളോപുകളിലൊന്നായി മാറി.

പൂര്‍ണമായും ഒടിടിയില്‍ മാത്രം റിലീസ് ചെയ്ത മോഹന്‍ ലാലിന്റെ ഷാജികൈലാസ് ചിത്രമായ എലോണ്‍ അദ്ദേഹത്തിന്റെ ആസ്വാദകരെപ്പോലും വെറുപ്പിച്ചു വിടുകയും ചെയ്തു. വിനീത് ശ്രീനിവാസന്റെ തങ്കം നല്ല ചിത്രമാണെന്ന് പ്രേക്ഷക അഭിപ്രായം നേടിയെങ്കിലും ബോക്സ് ഓഫീസില്‍ പരാജയമായി മാറി. ജോജു ജോര്‍ജിന്റെ ഇരട്ടയ്ക്കും ഇതുതന്നെയാണ് സംഭവിച്ചത്. മികച്ച വര്‍ക് ആയിട്ടു കൂടിയും ബോക്സ് ഓഫീസില്‍ ചലനങ്ങളുണ്ടാക്കാന്‍ ഇരട്ടയ്ക്കു കഴിഞ്ഞില്ല.

Cinema | വര്‍ഷം തുടങ്ങുമ്പോഴേ തിരിച്ചടി, മലയാള ചലച്ചിത്രങ്ങളില്‍ മണികിലുക്കമുണ്ടാക്കിയത് 'രോമാഞ്ചം' മാത്രം

കോവിഡിനു ശേഷം മലയാള ചലച്ചിത്ര പ്രേക്ഷകര്‍ കൂടുതല്‍ ഒടിടി പ്ലാറ്റ് ഫോമിലെത്തിയതോടെ നിര്‍മാതാക്കളില്‍ പലരും മുടക്ക് മുതലും ലാഭവും നേടുന്നതിനാല്‍ തിയേറ്ററുകളെ ഒഴിവാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഒടിടി വാല്യുവുളള ചിത്രങ്ങള്‍ ചെയ്യാനാണ് ഇവര്‍ക്ക് താല്‍പര്യം. കോവിഡിന്റെ കാലത്ത് ഇറങ്ങിയ ഇന്ദ്രന്‍സിന്റെ ഹോം ഒടിടിയില്‍ ഹിറ്റായതോടെയാണ് ഒടിടിയിലേക്ക് കൂടുതല്‍ മലയാള ചിത്രങ്ങള്‍ എത്തിത്തുടങ്ങിയത്.

ചലച്ചിത്രം തിയേറ്ററുകളിലൂടെ ജനങ്ങളിലെത്തിക്കുന്നതിനേക്കാള്‍ സുരക്ഷിതത്വം ഒടിടി പ്ലാറ്റ് ഫോമാണെന്ന ധാരണ മലയാള ചലച്ചിത്ര ഇന്‍ഡസ്ട്രിയിലെ ന്യൂട്രെന്‍ഡുകളിലൊന്നായി മാറിയിരിക്കുകയാണ്. എന്നാല്‍ സ്‌കൂളുകള്‍ അടച്ചതിനു ശേഷം വേനല്‍ അവധി തുടങ്ങിയതിനാല്‍ വരുംദിനങ്ങളില്‍ തിയേറ്ററുകള്‍ കൂടുതല്‍ സജീവമാകുമെന്ന വിലയിരുത്തലും ചലച്ചിത്ര അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്.

Keywords:  'Romancham' made a splash in Malayalam films, Kannur, News, Cinema, Entertainment, Theater, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia