Arikkomban | അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം നിര്‍ണായകഘട്ടത്തിലേക്ക്; 5 തവണ മയക്കുവെടിയേറ്റു, കാലുകള്‍ വടംകൊണ്ട് ബന്ധിച്ചു, കണ്ണുകള്‍ കറുത്ത തുണികൊണ്ടു മൂടി

 


ചിന്നക്കനാല്‍: (www.kvartha.com) ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം നിര്‍ണായകഘട്ടത്തിലേക്ക്. അഞ്ചു തവണ മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ മൂന്നു കാലുകള്‍ വടംകൊണ്ട് ബന്ധിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിന്നില്‍ നിന്ന് വടം കൊണ്ടു ബന്ധിപ്പിക്കുകയായിരുന്നു.

ആദ്യം വടം കൊണ്ട് ബന്ധിപ്പിച്ചെങ്കിലും അരിക്കൊമ്പന്‍ അത് ഊരിമാറ്റിയിരുന്നു. ആനയുടെ കണ്ണുകള്‍ കറുത്ത തുണികൊണ്ടു മൂടി. ലോറിയില്‍ കയറ്റുന്നതിനു മുന്നോടിയായാണ് കാലുകള്‍ ബന്ധിക്കുകയും കണ്ണുകള്‍ മൂടുകയും ചെയ്തത്.

നാല് കുങ്കിയാനകളും അരിക്കൊമ്പനു സമീപം അണിനിരന്നിട്ടുണ്ട്. കുങ്കിയാനകള്‍ അടുത്തേക്ക് എത്തുമ്പോള്‍ അരിക്കൊമ്പന്‍ നടന്നു നീങ്ങുന്ന സ്ഥിതിയാണുള്ളത്. ജിപിഎസ് കോളറും ആനയെ കൊണ്ടുപോകാനുള്ള വാഹനവും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. നാല് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്.

Arikkomban | അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം നിര്‍ണായകഘട്ടത്തിലേക്ക്; 5 തവണ മയക്കുവെടിയേറ്റു, കാലുകള്‍ വടംകൊണ്ട് ബന്ധിച്ചു, കണ്ണുകള്‍ കറുത്ത തുണികൊണ്ടു മൂടി

അതേസമയം, മയക്കുവെടിയേറ്റ അരിക്കൊമ്പനു സമീപത്തേക്ക് ചക്കക്കൊമ്പന്‍ എത്തിയത് ആശങ്കയുണ്ടാക്കി. രാവിലെയും അരിക്കൊമ്പനൊപ്പം ചക്കക്കൊമ്പനെയും കണ്ടിരുന്നു. അരിക്കൊമ്പന്‍ ദൗത്യത്തിന് തടസമുണ്ടാക്കാതിരിക്കാന്‍ ചക്കക്കൊമ്പനെയും പ്രത്യേക സംഘം നിരീക്ഷിക്കുന്നുണ്ട്. അരിക്കൊമ്പന്‍ സൂര്യനെല്ലി ഭാഗത്തുനിന്ന് സിമന്റ് പാലത്തിലെത്തിയിരുന്നു. പിന്നാലെയാണ് മയക്കുവെടിവച്ചത്.

301 കോളനിയുടെ സമീപ പ്രദേശമായ സിങ്കുകണ്ടത്ത് എത്തിയ ശേഷമാണ് അരിക്കൊമ്പന്‍ സൂര്യനെല്ലി ഭാഗത്തെത്തിയത്. സൂര്യനെല്ലി ഭാഗത്തുനിന്ന് പടക്കം പൊട്ടിച്ചാണ് താഴേക്ക് ഇറക്കിയത്. അരിക്കൊമ്പനെ ശനിയാഴ്ച തന്നെ പിടികൂടുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചിരുന്നു. മിഷന്‍ അരിക്കൊമ്പന്‍ രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെതന്നെ അരിക്കൊമ്പനെ നിരീക്ഷണ വലയത്തിലാക്കിയിരുന്നു.

സിമന്റ് പാലത്തിലേക്ക് അരിക്കൊമ്പനെ എത്തിക്കാനായിരുന്നു ശ്രമം. കുന്നില്‍വച്ച് വെടിവയ്ക്കാന്‍ അനുയോജ്യമല്ലെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. അനുയോജ്യമായ സ്ഥലത്ത് കൊമ്പനെ കിട്ടിയാല്‍ മയക്കുവെടിവയ്ക്കാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം.

Keywords:  Mission of forest department to catch Arikkomban has reached a critical stage, Idukki, News, Forest, Minister, Kunki Aana, Gun Attack, AK Shashindran, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia