Fire | എത്തിയത് 7 യൂനിറ്റ് അഗ്നിരക്ഷാസേന; 3 മണിക്കൂര്‍ നീണ്ട പരിശ്രമം; ഒടുവില്‍ ജയലക്ഷ്മി വസ്ത്രശാലയിലെ തീയണച്ചു; ചില്ലുകള്‍ പൊട്ടിത്തെറിച്ച് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് പരുക്കേറ്റു
Apr 1, 2023, 11:43 IST
കോഴിക്കോട്: (www.kvartha.com) കല്ലായി റോഡിലെ ജയലക്ഷ്മി സില്‍ക്‌സ് വസ്ത്രശാലയിലെ തീപ്പിടിത്തം നിയന്ത്രണവിധേയം. മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ അണച്ചതായി ജില്ലാ ഫയര്‍ ഓഫിസര്‍ അറിയിച്ചു. രാവിലെ ആറ് മണിയോടെ ഉണ്ടായ തീപ്പിടിത്തം ഏഴ് യൂനിറ്റ് അഗ്‌നിരക്ഷാസേനയെത്തിയാണ് അണച്ചത്.
കടയ്ക്ക് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. രണ്ട് യൂനിറ്റുകള്‍ ഒരുമിച്ച് വെള്ളം പമ്പ് ചെയ്താണ് കടയ്ക്ക് അകത്തേക്ക് പടര്‍ന്ന തീ നിയന്ത്രണ വിധേയമാക്കിയത്. ഷോര്‍ട് സര്‍ക്യൂടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പാര്‍കിങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകള്‍ കത്തി നശിച്ചു. കടയുടെ ചുറ്റുമുണ്ടായിരുന്ന ഫ്‌ലക്‌സുകള്‍ ഉരുകി താഴേയ്ക്ക് ഒലിച്ചതാണ് കാറുകള്‍ക്ക് തീപിടിക്കാനുള്ള കാരണമെന്നാണ് നിഗമനം. അതിനിടെ, തീ പടരുന്നതിനൊപ്പം കടയുടെ പല ഭാഗത്തുനിന്നുള്ള ചില്ലുകള്‍ പൊട്ടിത്തെറിച്ചത് കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിച്ചു. ഗ്ലാസ് ചില്ലുകൊണ്ട് ഒരു ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്റെ കൈയ്ക്ക് പരുക്കേറ്റു.
രാവിലെ കട തുറക്കുന്നതിന് മുന്‍പ് തീപ്പിടിത്തമുണ്ടായതിനാല്‍ ആളപായമില്ല. അകത്ത് ജീവനക്കാരുമില്ലായിരുന്നു. കടയ്ക്കകത്ത് തുണിയും പ്ലാസ്റ്റിക് കവറും പോലുള്ള വസ്തുക്കള്‍ ഉള്ളതാണ് തീ പടര്‍ന്ന് പിടിക്കാന്‍ കാരണം.
ഏറ്റവും മുകളിലെ നിലയിലെ ഗോഡൗണിനാണ് തീ പിടിച്ചത്. വിഷു, പെരുന്നാള്‍ കാലമായതിനാല്‍ വന്‍ സ്റ്റോക്ക് ഉള്ളിലുണ്ടെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ പറഞ്ഞു.
തീപ്പിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പ്രതികരിച്ചു. കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മേയര്‍ പറഞ്ഞു. എന്നാല്‍, സംഭവത്തില്‍ ദുരൂഹതയില്ലെന്ന് ജയലക്ഷ്മി സില്‍ക്‌സ് അറിയിച്ചു.
Keywords: News, Kerala, State, Top-Headlines, Trending, Fire, Vishu, Ramadan, Dress, Kozhikode: Fire at Jayalakshmi Textiles was brought under control
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.