കണ്ണൂർ: (www.kvartha.com) സിപിഎം കേന്ദ്ര കമിറ്റിയംഗവും എൽഡിഎഫ് കൺവീനറുമായ ഇപി ജയരാജന്റെ കുടുംബത്തിന് പങ്കാളിത്തമുള്ള വൈദേകം ആയുർവേദ റിസോർടിൽ റെയ്ഡ് നടത്തിയതോടെ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് ഉന്നത നേതാവായ ഇപി ജയരാജനെ തന്നെയെന്ന് സൂചന. വൈദേകം ആയുർവേദ റിസോർടുമായി ബന്ധപ്പെട്ട കള്ളപ്പണ ബിനാമി ഇടപാടുകൾ നടന്നത് ഒന്നാം പിണറായി സർകാരിൽ ഇപി ജയരാജൻ വ്യവസായ മന്ത്രിയായ കാലത്താണെന്ന് തെളിഞ്ഞാൽ സിപിഎമിനും അതു ഏറെക്ഷീണം ചെയ്യും. പാർടിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായക്കാണ് ഇതോടെ കരിനിഴൽ വീഴ്ത്തുക.
ആദായ നികുതി വകുപ്പ്, ജി എസ് ടി വിഭാഗം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ മൂന്ന് കേന്ദ്ര ഏജൻസികളാണ് വൈദേകം റിസോർടിനെതിരെ ഒരേ സമയം റെയ്ഡ് തുടങ്ങിയത്. ഏകദേശം മുപ്പതു കോടിയുടെ നിക്ഷേപം വൈദേകം റിസോർടിൽ നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. വൈദേകത്തിൽ കോടികൾ നിക്ഷേപിച്ച കണ്ണൂർ സിറ്റിയിലെ പ്രവാസി സംരംഭകന്റെ വീട്ടിലും റെയ്ഡ് നടന്നിട്ടുണ്ട്. റിസോർടിൽ പണം നിക്ഷേപിച്ച മറ്റു ഡയറക്ടർമാരുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയുടെയും മകൻ ജയ്സന്റെയും നിക്ഷേപമായ 90 ലക്ഷം രൂപയാണ് വൈദേകത്തിലുള്ളതെന്ന് നേരത്തെ വിവാദമുണ്ടായപ്പോൾ ഇപി തന്നെ വ്യക്തമാക്കിയിരുന്നു. ജില്ലാ സഹകരണ ബാങ്ക് കണ്ണൂർ ശാഖയിലെ മാനജരായി ജോലി ചെയ്തിരുന്ന ഇന്ദിര വിരമിച്ചപ്പോൾ ലഭിച്ച തുകയും ജയ്സൺ ബിസിനസ് നടത്തിയതിന്റെ 10 ലക്ഷം രൂപയും ചേർന്നതാണ് വൈദേകത്തിൽ നിക്ഷേപിച്ചതാണെന്നാണ് ഇപിയും കുടുംബവും പറഞ്ഞിരുന്നത്. എന്നാൽ ഇതു കൂടാതെ ബാക്കിയുള്ള കോടികൾ നിക്ഷേപിച്ച ഡയറക്ടർമാരുടെ സാമ്പത്തിക സ്രോതസും അന്വേഷണ സംഘത്തിനോട് വെളിപ്പെടുത്തേണ്ടിവരും.
വൈദേകത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം നിക്ഷേപങ്ങൾ വന്നിട്ടുണ്ടെന്നാണ് വിവരം. ആയുർവേദ റിസോർടിന്റെ മറവിൽ വൻതോതിൽ കള്ള പണമൊഴുക്കിയെന്ന ആരോപണം സിപിഎമിന്റെ ഉന്നത നേതാവിനെതിരെ ഉയരുന്നത് സിപിഎമിൽ വൻതോതിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ലൈഫ് മിഷൻ അഴിമതി കേസിൽ, മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ചിരുന്ന സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാൻ നോടീസ് നൽകിയതിനു പിന്നാലെയാണ് മറ്റൊരു പ്രതിസന്ധി കൂടി പാർടി നേരിടുന്നത്. തനിക്കെതിരെ നൽകിയ പരാതികളിൽ പാർടിയിലെ ഒരു വിഭാഗമാളുകൾക്ക് പങ്കുണ്ടെന്ന ആരോപണം ഇപി ജയരാജൻ നേരത്തെ പരസ്യമായി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ സിപിഎമിലെ മറ്റുനേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനവും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും വരും ദിവസങ്ങളിൽ ഇപിയെ അനുകൂലിക്കുന്നവർ പുറത്തുവിട്ടാൽ വരും ദിനങ്ങളിൽ സിപിഎമിൽ അസാധാരണ പ്രതിസന്ധി സൃഷ്ടിച്ചേക്കും.
തനിക്കെതിരെയുള്ള 30 കോടിയുടെ ആരോപണം മാത്രമല്ല മറ്റു നേതാക്കൾ നടത്തിയ 300 കോടിയുടെ അനധികൃത സ്വത്തു സമ്പാദനം കൂടി അന്വേഷിക്കണമെന്നു ഇപി ജയരാജന്റെ നിലപാട് വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾക്ക് അദ്ദേഹത്തെ അനുകുലിക്കുന്നവർക്കുള്ള വ്യക്തമായ സന്ദേശമാണ് നൽകുന്നത്. എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ എൽഡിഎഫ് കൺവീനർ കൂടിയായ ഇ.പി ജയരാജൻ പങ്കെടുക്കാതെ മാറി നിൽക്കുന്നത് ഇപ്പോൾ തന്നെ സംസ്ഥാന നേതൃത്വത്തിന് തലവേദനയായി മാറിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മറ്റൊരു വിവാദം കൂടി സിപിഎമിനെ പ്രതിസന്ധിയിലാക്കി ഉയരുന്നത്. എന്തു തന്നെയായാലും തനിക്കെതിരെയുള്ള പരാതികൾ നൽകിയതിനു പിന്നിൽ പാർടിക്കുള്ളിൽ നടക്കുന്ന കളികളാണെന്ന് ഇപി ജയരാജൻ തുറന്നടിക്കുമ്പോൾ അതു ലക്ഷ്യം വയ്ക്കുന്നത് സംസ്ഥാന സെക്രടറി എംവി ഗോവിന്ദൻ ഉൾപെടെയുള്ള നേതാക്കളെയാണെന്ന് വ്യക്തമാണ്.
Keywords: Kannur, Kerala, News, E.P Jayarajan, CPM, LDF, Pinarayi-Vijayan, GST, Investigates, Political party, Politics, Top-Headlines, Who is behind the central agencies against EP Jayarajan?
< !- START disable copy paste -->