River Gold | 'പശ്ചിമ ബംഗാളില്‍ നദിയില്‍ സ്വര്‍ണത്തരികള്‍'; തീരത്ത് ഉന്തും തള്ളുമായി ഗ്രാമവാസികള്‍; കൂടുതല്‍ ആളുകള്‍ എത്താന്‍ തുടങ്ങിയതോടെ സുരക്ഷാ നിര്‍ദേശങ്ങളുമായി പൊലീസ്
Mar 18, 2023, 16:11 IST
കൊല്‍കത്ത: (www.kvartha.com) പശ്ചിമബംഗാളില്‍ ബിര്‍ഭും ജില്ലയിലെ ബന്‍സ്ലോയ് നദിയില്‍ സ്വര്‍ണം കണ്ടെത്തിയതായി റിപോര്‍ട്. തുടര്‍ന്ന് സ്വര്‍ണം ശേഖരിക്കാനായി നദീതീരത്ത് ഗ്രാമവാസികളുടെ ഉന്തും തള്ളുമാണ്. വിവരമറിഞ്ഞ് കൂടുതല്‍ ആളുകള്‍ നദീതീരത്ത് തമ്പടിക്കാന്‍ തുടങ്ങിയതോടെ സുരക്ഷാ നിര്‍ദേശങ്ങളുമായി പൊലീസും ഇവിടെ കാംപ് ചെയ്തിരിക്കുകയാണ്.
ആജ് തക് റിപോര്‍ട് ചെയ്യുന്നതനുസരിച്ച് ഈ ആഴ്ച ആദ്യം ബന്‍സ്ലോയ് നദിയില്‍ കുളിക്കുന്നതിനിടെ ചില ഗ്രാമീണര്‍ക്ക് സ്വര്‍ണത്തിന്റെ ചെറിയ കഷണങ്ങള്‍ ലഭിച്ചു. പാര്‍ക്കണ്ടിയിലെ മുരാരുയി ഒന്നാം ബ്ലോകിലെ ഘാട്ടില്‍ സ്ഥിതി ചെയ്യുന്ന ബാന്‍സ്ലോയ് നദീതടത്തില്‍ നിന്നാണ് നാട്ടുകാര്‍ സ്വര്‍ണത്തരികള്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് ഇപ്പോള്‍ ഗ്രാമീണര്‍ കൂട്ടത്തോടെ നദീതീരത്തേക്ക് എത്തുന്നത്.
സ്വര്‍ണത്തിന്റെ തരികള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നദീതീരത്തെ മണ്ണ് നീക്കം ചെയ്തപ്പോഴാണ് ഗ്രാമവാസികള്‍ക്ക് കൂടുതല്‍ സ്വര്‍ണം കിട്ടിയത്. വിവരമറിഞ്ഞത് മുതല്‍ അയല്‍ ഗ്രാമങ്ങളില്‍ നിന്നുപോലും ആളുകള്‍ ഇവിടേക്ക് സ്വര്‍ണം ശേഖരിക്കാനായി എത്തുകയാണ്.
സ്വര്‍ണത്തരികളേക്കാള്‍ അല്‍പ്പംകൂടി വലിപ്പമുള്ള സ്വര്‍ണമാണ് മണ്ണിനടിയില്‍ നിന്നും ഇവര്‍ക്ക് കിട്ടിയത്. ഇതില്‍ ചിലത് പഴയ നാണയങ്ങള്‍ പോലെയാണ് കാണപ്പെടുന്നതെന്നും അതില്‍ ചില പുരാതന അക്ഷരങ്ങള്‍ക്കും അടയാളങ്ങള്‍ക്കും സമാനമായ രീതിയില്‍ എന്തോ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഗ്രാമവാസികള്‍ പറയുന്നതാണ് ആജ് തക് റിപോര്‍ട് ചെയ്യുന്നത്.
മണ്ണിന് അടിയില്‍ നിന്നും കിട്ടുന്ന നാണയങ്ങളും തരികളും സ്വര്‍ണമാണെന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ് ഗ്രാമീണര്‍ ഇപ്പോള്‍ ഇവിടെ തിരച്ചില്‍ നടത്തുന്നത്. ചിലര്‍ ഇത് നിധിയാണെന്നും വിശേഷിപ്പിക്കുന്നുണ്ട്. കൂടുതല്‍ കിട്ടും എന്നുള്ള പ്രതീക്ഷയില്‍ കൂടുതല്‍ ആഴത്തിലും കൂടുതല്‍ ദൂരത്തേക്കും ഇപ്പോള്‍ ഗ്രാമവാസികള്‍ തിരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണെന്നാണ് പുറത്തുവരുന്ന അമ്പരിപ്പിക്കുന്ന റിപോര്‍ടുകള്‍.
Keywords: News, National, West Bengal, River, Gold, Kolkata, Police, Villagers Rush To Riverbed Of Bansloi In West Bengal’s Birbhum District To Collect Gold
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.