Obituary | പഞ്ചായത് ഓഫിസിന് മുന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞുണ്ടായ സംഘട്ടനം; പരുക്കേറ്റ് 46 ദിവസമായി ചികിത്സയിലായിരുന്ന പ്രവര്‍ത്തകന്‍ മരിച്ചു
Mar 20, 2023, 08:38 IST
തൃശൂര്‍: (www.kvartha.com) ഏങ്ങണ്ടിയൂര്‍ പഞ്ചായത് ഓഫിസിന് മുന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞുണ്ടായ സംഘട്ടനത്തില്‍ പരുക്കേറ്റ് 46 ദിവസമായി ചികിത്സയിലായിരുന്ന പാര്‍ടി പ്രവര്‍ത്തകന്‍ മരിച്ചു. സിപിഎം നേതാവും ബ്ലോക് പഞ്ചായതംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായ കെ ബി സുധയുടെ മകന്‍ അമല്‍ കൃഷ്ണ (31) ആണ് മരിച്ചത്.
സിപിഎം ലോകല്‍ കമിറ്റി സെക്രടറിയും മുന്‍ പഞ്ചായത് പ്രസിഡന്റുമായ പി എന്‍ ജ്യോതിലാല്‍, ഏരിയ കമിറ്റിയംഗം സുല്‍ത്താന്‍, ലോകല്‍ കമിറ്റിയംഗം ഷെബി എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നാണ് കേസ്. ഫെബ്രുവരി ഒന്നിനാണ് സംഭവം നടന്നത്.
പഞ്ചായത് ഓഫിസിന് ഉള്ളിലുണ്ടായ സംഘര്‍ഷം പുറത്തേക്കെത്തുകയും ഇവിടെവച്ച് അമല്‍ കൃഷ്ണയെ നിലത്തിട്ട് ചവിട്ടുകയും ചെയ്‌തെന്നാണ് മൊഴി. ഏങ്ങണ്ടിയൂര്‍ സഹകരണ ബാങ്കില്‍ അമല്‍ കൃഷ്ണയ്ക്ക് ജോലി നല്‍കാന്‍ പാര്‍ടി തീരുമാനിച്ചിരുന്നു. എന്നാല്‍ തന്റെ സഹോദരന്‍ ഷെബിന് ഈ ജോലി ലഭിക്കാനായി സുല്‍ത്താന്‍ ശ്രമിച്ചിരുന്നെന്നാണ് വിവരം. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിലെത്തിയത്.
ആക്രമണത്തില്‍ കഴുത്തില്‍ ചവിട്ടേറ്റതിനെ തുടര്‍ന്ന് അമലിന്റെ സ്ഥിതി ഗുരുതരമായിരുന്നു. 46 ദിവസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ആരോഗ്യനില മെച്ചപ്പെടാതെ വന്നതോടെ രണ്ട് ദിവസം മുന്‍പ് വീട്ടിലേക്ക് കൊണ്ടുപോയി. ഞായറാഴ്ചയാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ടം ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നതിനെത്തുടര്‍ന്ന് പോസ്റ്റുമോര്‍ടത്തിനായി കൊണ്ടുപോയി. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം തിങ്കളാഴ്ച സംസ്‌കരിക്കും.
അതേസമയം, അമല്‍ കൃഷ്ണയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് പാര്‍ടിയില്‍ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Keywords: News, Kerala, State, Death, Obituary, Youth, Clash, Political party, Politics, party, CPM, Funeral, Thrissur: CPM worker died
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.