തിരുവനന്തപുരം: (www.kvartha.com) പോത്തന്‍കോട് ജോലിക്കുവേണ്ടി നല്‍കിയ ലക്ഷങ്ങള്‍ തിരികെ കിട്ടാതായതോടെ സാമ്പത്തിക ബാധ്യതയില്‍പെട്ട യുവാവ് സഹകരണ സംഘം പ്രസിഡന്റിന്റെ പേരെഴുതിവച്ച് ജീവനൊടുക്കിയതായി പൊലീസ്. പോത്തന്‍കോട് രജിത്ത് (37) ആണ് മരിച്ചത്. മംഗലത്തുനട ശാസ്താംകോണം രഞ്ജിത്ത് ഭവനില്‍ രാമചന്ദ്രന്‍നായരുടെയും രമാദേവിയുടെയും മകനാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. രാമചന്ദ്രന്‍നായര്‍ കൂലിപ്പണിക്കും രമാദേവി തൊഴിലുറപ്പ് ജോലിക്കും പോയപ്പോഴായിരുന്നു സംഭവം. രമാദേവി ഉച്ചയ്ക്ക് മടങ്ങിയെത്തിയപ്പോഴാണ് മകനെ മരിച്ച നിലയില്‍ കാണുന്നത്. രജിത്തിന്റെ ഭാര്യ രേവതി ആറു വയസുള്ള മകന്‍ ഋഷികേശിനൊപ്പം രണ്ടുദിവസം മുന്‍പ് സ്വന്തം വീട്ടില്‍ പോയിരുന്നു. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോത്തന്‍കോട് പൊലീസ് നടപടികള്‍ സ്വീകരിച്ചു. ഉച്ചയ്ക്കുശേഷം വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.
പൊലീസ് പറയുന്നത്: യുവാവിന്റെ മുറിയില്‍ നിന്നും സഹകരണ സംഘം പ്രസിഡന്റിന്റെ പേരെഴുതിവച്ച ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. 'ഭാര്യയ്ക്കും തനിക്കും ജോലിക്കുവേണ്ടി ഒരു സഹകരണ സംഘത്തില്‍ നാലുവര്‍ഷം മുന്‍പ് 7-8 ലക്ഷം നല്‍കിയെന്നും ഇത് തന്റെ ജീവിതം നശിപ്പിച്ചെന്നും' കത്തില്‍ പറയുന്നു. പ്രസിഡന്റിന്റെ പേരിനൊപ്പം ഫോണ്‍ നമ്പരുമുണ്ട്.
ആറ്റിങ്ങല്‍ കേന്ദ്രമായുള്ള കേരള ട്രഡീഷനല്‍ ഫുഡ് പ്രോസസിങ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഇന്‍ഡസ്ട്രിയല്‍ കോ-ഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റിനാണ് പണം നല്‍കിയതായി പറയുന്നത്. സൊസൈറ്റിയുടെ കീഴില്‍ ചിറയിന്‍കീഴ് ചെക്കവിളാകത്തുള്ള സൂപര്‍മാര്‍കറ്റില്‍ സെയില്‍സ്മാനായി രജിത്തിനും ആറ്റിങ്ങലെ ഓഫിസില്‍ ക്ലാര്‍കായി രേവതിക്കും ജോലി നല്‍കിയെങ്കിലും ശമ്പളം ഒരു രൂപ പോലും നല്‍കിയില്ലെന്നും കൊടുത്ത ലക്ഷങ്ങള്‍ മടക്കി നല്‍കിയുമില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. രജിത്തിന്റെ വീടിന് സമീപത്തായി ഏഴോളം പേര്‍ ജോലിതട്ടിപ്പിന് ഇരയായിട്ടുണ്ടന്ന് നാട്ടുകാരും ആരോപിച്ചിട്ടുണ്ട്.
Keywords: News, Kerala, State, Thiruvananthapuram, Finance, Death, Youth, Suicide, Obituary, Police, Local-News, Thiruvananthapuram: Youth commits suicide