Complaint | 'തമിഴ് ചുവയില്‍ ഒരു അശ്ലീലച്ചുവയുള്ള സംസാരത്തില്‍ കോള്‍ വരുന്നു; പിന്നീട് കോളുകളുടെ പെരുമഴ'; സ്റ്റേഷനിലെ ശുചിമുറിയില്‍ വീട്ടമ്മയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കുറിച്ചിട്ടത് അസിസ്റ്റന്റ് പ്രൊഫസറാണെന്ന് കണ്ടെത്തല്‍; വൈരാഗ്യത്തിന് പിന്നിലെ കാരണം ഇത്
Mar 20, 2023, 12:53 IST
തിരുവനന്തപുരം: (www.kvartha.com) സ്റ്റേഷനിലെ ശുചിമുറിയില്‍ തന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കുറിച്ചിട്ട പ്രതിക്കെതിരെ അഞ്ച് വര്‍ഷമായി നിയമപോരാട്ടം നടത്തുകയാണ് തിരുവനന്തപുരം സ്വദേശിയായ ഒരു വീട്ടമ്മ. ആരുമായും പ്രത്യേകിച്ച് ശത്രുതയില്ലാതെ ജീവിക്കുന്ന വീട്ടമ്മയ്ക്ക് 2018 മെയ് നാലിന് രാവിലെയാണ് ആദ്യമായി അസാധാരണമായ ആ കോള്‍ എത്തിയത്.
തമിഴ് ചുവയില്‍ ഒരു അശ്ലീലച്ചുവയുള്ള സംസാരത്തിലായിരുന്നു കോളെന്നും പിന്നീട് ഇത്തരത്തിലുള്ള കോളുകളുടെ പെരുമഴയായിരുന്നുവെന്നും വീട്ടമ്മ പറയുന്നു. ഇതിനിടയില്‍ വന്നൊരു മറ്റൊരു കോള്‍ ഇവര്‍ക്ക് ആശ്വാസവും പ്രതിയിലേക്കുള്ള വഴിത്തിരിവുമാവുകയായിരുന്നു.
എറണാകുളം സൗത് റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ പേരും ഫോണ്‍ നമ്പറും എഴുതിയിട്ടിട്ടുണ്ട് എന്നായിരുന്നു ആ കോള്‍. വിളിച്ചയാള്‍ വാട്‌സ് ആപ് വഴി ചിത്രവും അയച്ച് കൊടുത്തു. ഫോടോ കണ്ടതോടെ ആ അക്ഷരങ്ങളും അക്കങ്ങളും നല്ല പരിചയം തോന്നി. റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹിയായ ഭര്‍ത്താവ് സൂക്ഷിച്ച മിനുട്‌സ് ബുകില്‍ എഴുതിയ അതേ എഴുത്തായിരുന്നു അതെന്നും അവര്‍ പറയുന്നു.
ഒടുവില്‍ ബെംഗ്‌ളൂറിലെ ഒരു ലാബിലേക്കയച്ച് രണ്ട് എഴുത്തും ഒരാളുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. മുമ്പ് ഐ ഐ ഐ ടി എം കെയിലും നിലവില്‍ ഡിജിറ്റില്‍ സര്‍വകലാശാലയിലും അസിസ്റ്റന്റ് പ്രൊഫസറായ അജിത് കുമാറിന്റേതായിരുന്നു എഴുത്തെന്നാണ് പരാതിക്കാരി പറയുന്നത്.
പിന്നാലെ വീട്ടമ്മ വനിത പൊലീസ് കമീഷനര്‍ക്ക് പരാതി നല്‍കി. ഡിജിപിക്കും എറണാകുളം റെയില്‍വേ പൊലീസിലും നേരിട്ട് പരാതി കൊടുത്തു. ആദ്യം അവഗണിച്ച പൊലീസ് പിന്നീട് കേസെടുത്തുവെന്നും ഇവര്‍ ആരോപിക്കുന്നു.
വീട്ടമ്മയുടെ ഭര്‍ത്താവ് റെസിഡന്‍സ് അസോസിയേന്റെ സെക്രടറിയായിരുന്ന കാലത്ത് മറ്റൊരു യുവതിയുടെ ഭര്‍ത്താവ് ഇയാള്‍ക്കെതിരെ പരാതി പറഞ്ഞെന്നും ഇതേക്കുറിച്ച് ചോദിച്ചതുമാണ് വൈരാഗ്യത്തിന് കാരണമെന്നും വീട്ടമ്മ വ്യക്തമാക്കുന്നു.
തുടര്‍ന്ന്, സ്റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലബോറടറിയില്‍ നിന്നുള്ള റിപോര്‍ട് വന്നു. ശുചിമുറിയിലെ എഴുത്തും അജിത്ത് കുമാറിന്റെ എഴുത്തും ഒന്നെന്ന് സ്ഥിരീകരിച്ചു. ഒടുവില്‍ ഡിജിറ്റല്‍ യൂനിവേഴ്‌സിറ്റിയില്‍ പ്രധാന അധ്യാപകരില്‍ ഒരാളായ അജിത്ത് കുമാറിനെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചിരിക്കുകയാണ് പൊലീസ്.
എന്നാല്‍ ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തിയ പൊലീസ് പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം കിട്ടാന്‍ അവസരമൊരുക്കിയെന്നും ആക്ഷേപമുണ്ട്.
Keywords: News, Kerala, State, Complaint, Assault, House Wife, Police, police-station, Accused, Thiruvananthapuram: Housewife's fight against write phone number in railway station bathroom
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.