Surprise Participant | വിദേശ പ്രതിനിധികള്‍ക്കായി കേന്ദ്രം കോഴിക്കോട് നടത്തുന്ന ഓണ്‍ലൈന്‍ കോഴ്സിലേക്ക് താലിബാനും പങ്കെടുക്കുമെന്ന് റിപോര്‍ട്
Mar 14, 2023, 15:30 IST
കോഴിക്കോട്: (www.kvartha.com) കേരളത്തില്‍ കേന്ദ്രം നടത്തുന്ന ഓണ്‍ലൈന്‍ കോഴ്സിലേക്ക് താലിബാനും പങ്കെടുക്കുന്നുവെന്ന് റിപോര്‍ട്. വിദേശ പ്രതിനിധികള്‍ക്കായി ഐഐഎം നടത്തുന്ന 'ഇമേഴ്സിങ് വിത് ഇന്‍ഡ്യന്‍ തോട്‌സ്' എന്ന നാല് ദിവസത്തെ ഓണ്‍ലൈന്‍ കോഴ്സില്‍ അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടത്തില്‍ നിന്നുള്ളവരും പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
വിദേശകാര്യ മന്ത്രാലയമാണ് ക്ഷണം അയച്ചത്. താലിബാനുമായി ഇടപഴകുന്നതിനുള്ള ഇന്‍ഡ്യയുടെ മറ്റൊരു ചുവടുവയ്പ്പാണ് ഈ നീക്കമെന്നാണ് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപോര്‍ട് ചെയ്യുന്നത്.
കോഴിക്കോട് ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മാനേജ്മെന്റ് വഴി കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് കോഴ്സ് സംഘടിപ്പിക്കുന്നത്.
'ഇന്‍ഡ്യയുടെ പ്രത്യേകത നാനാത്വത്തിലെ ഏകത്വത്തിലാണ്. അത് പുറത്തുനിന്നുള്ളവര്‍ക്ക് സങ്കീര്‍ണമായ ഇടമായി തോന്നിപ്പിക്കുന്നു. ഈ പ്രോഗ്രാം മറ്റുരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്‍ഡ്യയെ കൂടുതല്‍ ആഴത്തില്‍ മനസിലാക്കാന്‍ സഹായിക്കും' -കോഴിസിനെ കുറിച്ചുള്ള ഉള്ളടക്കത്തില്‍ പറയുന്നു.
ചൊവ്വാഴ്ച ആരംഭിച്ച ഓണ്‍ലൈന്‍ കോഴ്സില്‍ മറ്റു നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. കോഴ്സ് ഓണ്‍ലൈനായതിനാല്‍ ഇത്തവണ അഫ്ഗാന്‍, തയ്‌വാന്‍, മാലി എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.
പങ്കെടുക്കുന്നവര്‍ക്ക് ഇന്‍ഡ്യയുടെ സാമ്പത്തിക സാഹചര്യം, സാംസ്‌കാരിക പൈതൃകം, സാമൂഹിക പശ്ചാത്തലം എന്നിവയും മറ്റും അനുഭവിക്കാനും പഠിക്കാനും അവസരം ലഭിക്കുമെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു. സര്‍കാര്‍ ഉദ്യോഗസ്ഥര്‍, ബിസിനസുകാര്‍, എക്സിക്യൂടീവുകള്‍, സംരംഭകര്‍ എന്നിവര്‍ ചേര്‍ന്ന് പരമാവധി 30 പേരാണ് പങ്കെടുക്കുന്നതെന്നാണ് വിവരം.
ഇന്‍ഡ്യന്‍ ടെക്നികല്‍ ആന്‍ഡ് ഇകണോമിക് കോ-ഓപറേഷന്‍ പ്രോഗ്രാമിലെ എല്ലാ അംഗങ്ങള്‍ക്കും പങ്കെടുക്കാം. കോഴ്‌സ് മാര്‍ച് 17നാണ് അവസാനിക്കുന്നത്. അഫ്ഗാനിസ്താന്റെ അധികാരം താലിബാന്‍ ഏറ്റെടുത്ത് 10 മാസങ്ങള്‍ക്ക് ശേഷം 2022 ജൂലൈയില്‍ കാബൂളില്‍ ഇന്‍ഡ്യ വീണ്ടും എംബസി തുറന്നിരുന്നു.
Keywords: News, Kerala, State, Top-Headlines, Education, Foreigners, Foreign, Surprise Participant At Course By India For Foreign Delegates: Taliban
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.